ഹൊസൂർ: ഐഫോൺ ഘടകങ്ങൾ (components) നിർമിക്കുന്ന ഹൊസൂരിലെ ഇലക്ട്രോണിക് ഫാക്ടറിയിൽ 45,000 ജീവനക്കാരെ നിയമിക്കാൻ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ ഇന്‍കില്‍ നിന്ന് കൂടുതൽ ബിസിനസ്സ് നേടാനാണ് നീക്കം നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഹൊസൂർ പ്ലാന്റ് അടുത്ത 18-24 മാസത്തിനുള്ളിൽ 45,000 സ്ത്രീകളെ നിയമിക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
നിലവിൽ, ഫാക്ടറിയിൽ 10,000 തൊഴിലാളികൾ ജോലി ചെയ്യുന്നു, അവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. എന്നാല്‍, ടാറ്റയും ആപ്പിളും ഹൊസൂരിൽ തങ്ങളുടെ നിയമന പദ്ധതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഹൊസൂർ പ്ലാന്റിലെ സ്ത്രീ തൊഴിലാളികൾക്ക് 16,000 രൂപയിലധികം മൊത്ത ശമ്പളം ലഭിക്കുന്നുവെന്നും, ഇത് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡിനെക്കാള്‍ 40 ശതമാനം കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തൊഴിലാളികൾക്ക് ക്യാമ്പസിനുള്ളിൽ ഭക്ഷണവും താമസ സൗകര്യവും ലഭിക്കും. തൊഴിലാളികൾക്ക് പരിശീലനവും വിദ്യാഭ്യാസവും നൽകാനും ടാറ്റ പദ്ധതിയിടുന്നുണ്ട്. ഇന്ത്യയിൽ ഐഫോണുകൾ അസംബിൾ ചെയ്യുന്നതിനായി ഒരു ഇലക്ട്രോണിക്സ് നിർമ്മാണ സംയുക്ത സംരംഭം സ്ഥാപിക്കാൻ ടാറ്റ ഗ്രൂപ്പ് വിസ്‌ട്രോണുമായി ചർച്ച നടത്തുന്നുണ്ട്.