അഗർത്തല: ത്രിപുരയിലെ സിപിഎം–കോൺഗ്രസ് കൂട്ടികെട്ടിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയുമാണെന്നാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. രാധാകിഷോർപൂരിൽ നടന്ന പ്രചാരണറാലിയിലാണ് മോദിയുടെ പരാമർശം.
ഇടത് സര്‍ക്കാരുകള്‍ ത്രിപുരയെ കൊള്ളയടിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം–കോൺഗ്രസ് കൂട്ടുകെട്ടിനെ പിന്തുണച്ച് മറ്റു ചില പാർട്ടികൾ പിന്നിലുണ്ടെന്നും എന്നാൽ ഈ സഖ്യത്തിന് വോട്ടു ചെയ്താൽ അത് സംസ്ഥാനത്തെ അനേക വർഷം പിന്നോട്ട് അടിക്കുന്നതിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ദുർഭരണത്തിന്റെ പഴയ കളിക്കാർ വീണ്ടും ഒന്നിച്ചിരിക്കുകയാണ്. കോൺഗ്രസും ഇടത് പാർട്ടികളും ജനങ്ങളെ കൂടുതൽ ദരിദ്രരാക്കി മാറ്റുന്നു. ജനങ്ങൾക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്നവർ അവരുടെ സങ്കടങ്ങൾ അറിയുന്നില്ലെന്നും മോദി വിമര്‍ശിച്ചു.സംസ്ഥാനത്തെ പാവപ്പെട്ടവരുടേയും ഗോത്രവിഭാഗത്തിന്റേയും യുവാക്കളുടേയും സ്ത്രീകളുടേയും ജീവിതം ഇടത് സര്‍ക്കാരുകള്‍ ദുരിത പൂര്‍ണ്ണമാക്കിയെന്നും മോദി ആരോപിച്ചു.