നിരാഹാര സമരം; സച്ചിൻ പൈലറ്റിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

New Update

publive-image

ഡല്‍ഹി: രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെതിരെ നിരാഹാര സമരം നടത്തിയ സച്ചിൻ പൈലറ്റിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. സച്ചിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയേക്കും. സച്ചിനെതിരെ കടുത്ത നടപടി വേണമെന്നാണ് ഗെഹ്ലോട്ട് പക്ഷത്തിന്‍റെ നിലപാട്. നിരാഹാര സമരം പാർട്ടി വിരുദ്ധ നടപടിയാണെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.

Advertisment

പ്രശ്നങ്ങൾ പാർട്ടി വേദിയിൽ പറയാതെ പൊതുവേദിയിൽ സച്ചിൻ പറഞ്ഞതിൽ കടുത്ത അതൃപ്തിയിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി സുഖ്ജീന്ദര്‍ സിംഗ് രണ്‍ദാവെ ഇന്നോ നാളെയോ സംസ്ഥാനത്ത് എത്തും. ഇന്നലെയാണ് സച്ചിന്‍ നിരാഹാര സമരം തുടങ്ങിയത്.

വസുന്ധര രാജ സിന്ധ്യ നേതൃത്വം നൽകിയ മുൻ ബിജെപി സർക്കാരിന്‍റെ അഴിമതി അന്വേഷിക്കാൻ അശോക് ഗെഹ്ലോട്ട് സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് സച്ചിൻ പൈലറ്റിന്റെ ആവശ്യം. നിലപാട് ഉന്നയിച്ച് സച്ചിൻ ഗെഹ്‌ലോട്ടിന് കത്ത് നൽകിയിരുന്നു. സർക്കാർ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സച്ചിന്‍റെ ജയ്പൂരിലെ ഏകദിന നിരാഹാര സമരം.

സച്ചിനെ പിന്തുണക്കുന്ന നൂറ് കണക്കിന് പ്രവർത്തകർ സമരവേദിയിൽ എത്തി. അതേസമയം തനിക്കൊപ്പമുള്ള എം.എൽ.എമാരോട് സമരവേദിയിൽ എത്തേണ്ടതില്ലെന്ന് സച്ചിൻ നിർദേശിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ സച്ചിൻ സർക്കാരിനെ സമ്മർദത്തിലാക്കിയതിൽ കടുത്ത അതൃപ്തിയിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം.

Advertisment