/sathyam/media/post_attachments/ccjXXVScvIUqm3wLl6q1.jpg)
ജയ്പുര്‍: രാജസ്ഥാന്‍ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് തലവേദന സൃഷ്ടിച്ച് യുവാവിന്റെ ആത്മഹത്യ. ഒരു ഹോട്ടല്‍ ഉടമയുമായി ബന്ധപ്പെട്ട ഭൂമി തര്‍ക്കത്തിന്റെ പേരില്‍ രാം പ്രസാദ് മീണ (38) എന്നയാളാണ് ജീവനൊടുക്കിയത്. മന്ത്രി മഹേഷ് ജോഷി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആരോപണം ഉന്നയിച്ചാണ് യുവാവ് ജീവനൊടുക്കിയത്. ഇതാണ് ഗെഹ്ലോട്ട് സര്‍ക്കാരിനെ വെട്ടിലാക്കിയത്.
ഒരു ക്ഷേത്രട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് രാം പ്രസാദ് വര്‍ഷങ്ങളായി താമസിച്ചിരുന്നത്. ഇത് ഒഴിഞ്ഞു കൊടുക്കാന്‍ നിര്‍ബന്ധിച്ച് മഹേഷ് ജോഷിയും മറ്റു ചിലരും രാം പ്രസാദിനെ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് ആരോപണം.
"മന്ത്രി മഹേഷ് ജോഷിയും കൂട്ടാളികളും കാരണം ഞാൻ ആത്മഹത്യ ചെയ്യാൻ പോകുന്നു. അവർ എന്നെയും എന്റെ കുടുംബത്തെയും വളരെയധികം ഉപദ്രവിച്ചു, എനിക്ക് ഒരു വഴിയും ബാക്കിയില്ല,"-എന്ന് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പുറത്തുവിട്ട വീഡിയോയില്‍ യുവാവ് ആരോപിച്ചു.
നിയമസഭയിലെ കോൺഗ്രസ് പാർട്ടിയുടെ ചീഫ് വിപ്പ് കൂടിയായ ജോഷി, കേസിൽ തനിക്ക് പങ്കില്ലെന്നും ഏത് അന്വേഷണത്തിനും താൻ തയ്യാറാണെന്നും പറഞ്ഞു. തിരഞ്ഞെടുപ്പ് നേട്ടത്തിനായി ബിജെപി വിഷയം രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജോഷിയുടെ രാജിയും വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജെപിയുടെ രാജ്യസഭാംഗം കിരോരി ലാൽ മീണ രാം പ്രസാദ് മീണയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കുത്തിയിരിപ്പ് സമരം നടത്തുകയാണ്. തന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും വ്യാഴാഴ്ച പ്രതിഷേധ സ്ഥലം സന്ദർശിച്ച് മീണയുടെ കുടുംബത്തിന് ഐക്യദാർഢ്യം അറിയിച്ചു. കേസിൽ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us