അമ്മക്കു ഭ്രാന്തു പിടിച്ചാലും ചങ്ങലക്കിട്ടേ പറ്റൂ ? അപ്പോൾ പട്ടിക്ക് ഭ്രാന്ത് പിടിച്ചാലോ ! റോഡിലെ കുഴികളേക്കാൾ ഭയാനകമാണ് നായ്ക്കൾ. പട്ടി കടിക്കുന്നതും കൊള്ളാത്ത വാക്സിൻ കുത്തിവയ്ക്കുന്നതുമൊക്കെ നമുക്കൊരു വാർത്ത മാത്രമാണ്. പക്ഷെ കടി കിട്ടിയവൻ കുരച്ചു മരിയ്ക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കുക. സ്വയം സംരക്ഷിക്കാന്‍ എന്തും ചെയ്യാമെന്ന് ഐപിസി 97 -ാം വകുപ്പില്‍ പറയുന്നുണ്ട്. എങ്കിൽ പേപ്പട്ടികളെ കൊല്ലാൻ ഉത്തരവിടണം. എങ്കിൽ വീണയാകും ഹീറോ - 'നിലപാടി'ൽ എഡിറ്റർ ആർ അജിത്കുമാർ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

വീണ്ടും പട്ടികളെ കുറിച്ചു പറയുന്നതില്‍ വിഷമമുണ്ട്. നായകള്‍ മനുഷ്യന്‍റെ സുഹൃത്താണ്. സംരക്ഷകനാണ്. നായകനാണ്. നായാട്ടുകാരനാണ്. പക്ഷെ ഭ്രാന്തു പിടിച്ചാല്‍ അപകടകാരി. മനുഷ്യനും അതുപോലെ തന്നെ. അമ്മക്കു ഭ്രാന്തു പിടിച്ചാലും ചങ്ങലക്കിട്ടേ പറ്റൂ. പണ്ട് ആമം എന്നൊരേര്‍പ്പാടുണ്ടായിരുന്നു. ഞാന്‍ കണ്ടിട്ടുണ്ട്. തെങ്ങു വെട്ടിയിട്ട് അതിന്‍റെ ഒരിടത്ത് തുളയുണ്ടാക്കി ഭ്രാന്തന്‍റെ കാല്‍ അതിനുള്ളിലാക്കി തളക്കും. അതാണ് ആമത്തിലിടുക എന്നത്. അന്നൊക്കെ ചങ്ങല വിലപിടിപ്പുള്ളതായതുകൊണ്ടായിരിക്കാം വിലയില്ലാത്ത തെങ്ങിനെ ആ ജോലി ആല്‍പ്പിച്ചത്.

അപ്പോള്‍ ഭ്രാന്തു പിടിച്ചാല്‍ ചങ്ങലക്കിടണം. അത് ആരെയാണെങ്കിലും. വിശ്രുത സംവിധായകന്‍ അടുത്തിടെ അന്തരിച്ച ഗോദാര്‍ദ് മരണത്തെ സ്വയം വരിക്കുകയായിരുന്നു. ദയാവധം എന്നാണ് അതിന്‍റെ പേര്. അതാണ് മാന്യത.

അവിടെയാണ് ഞാന്‍ ഭ്രാന്തു പിടിച്ച പട്ടികളെക്കുറിച്ച് ചിന്തിക്കുന്നത്. ഇന്നത്തെ പത്രത്തില്‍ വന്ന വാര്‍ത്തകള്‍ നോക്കാം. മനോരമ തന്നെ. പരിശോധിക്കാത്ത പേവിഷ വാക്സിന്‍ 250 എണ്ണം കുത്തിവച്ചു. ഗുണനിലവാര പരിശോധന ചെയ്യാതെയാണ് 250 മനുഷ്യരിലേക്കിത് കുത്തിവച്ചിരിക്കുന്നത്. നമുക്ക് അതൊരു വാര്‍ത്ത. ഈ 250 പേര്‍ക്കോ. അവര്‍ കുരച്ചു മരിക്കുന്നതിനേക്കുറിച്ചല്ലേ ചിന്തിക്കൂ. സമയത്തിന് ടെന്‍ഡര്‍ നല്‍കാത്തതാണത്രെ കാരണം. ആരോഗ്യമന്ത്രി, മുന്‍ പത്രപ്രവര്‍ത്തക വീണ ജോര്‍ജ്, ഇവരുടെ പേരില്‍ എന്തേ നടപടിയെടുക്കുന്നില്ല ?

ഇരുട്ടുകൊണ്ട് ഓട്ടയടക്കാന്‍ പറ്റില്ലെന്നു വീണക്കറിയില്ലേ ? ഗുണനിലവാര പരിശേധന കഴിയാത്ത വാക്സിന്‍ വിതരണം ചെയ്തിട്ടില്ലെന്നു പറഞ്ഞ് ഉദ്യോഗസ്ഥര്‍ പാവം വീണയെ പറ്റിച്ചു. അപ്പോഴാണ് ഓരോന്നായി മനുഷ്യര്‍ കുരച്ചു മരിക്കുന്നത്. ഇനിയെങ്കിലും ഇങ്ങിനെയുള്ള പിശാചുക്കളെ സര്‍വ്വീസില്‍ വച്ചുപൊറുപ്പിക്കരുത്. അതിനുള്ള ആര്‍ജവം കാണിക്കണം. പേപ്പട്ടികളെ കൊല്ലാന്‍ ഉത്തരവിടണം. എങ്കില്‍ വീണയായിരിക്കും ഹീറോ...

publive-image

ഇനി പേപ്പട്ടി കടി വാര്‍ത്തകളിലേക്ക്: വെഞ്ഞാറമൂട് വീട്ടില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ത്ഥിനിയെ തെരുവു നായ കടിച്ചു. വാമനപുരം കുറ്റിമൂടുകാരിയാണ് ഇര. സീരിയല്‍ നടി ഭരതന്നൂര്‍ ശാന്തക്കും കിട്ടി തെരുവു നായ കടി. വലതു കൈപ്പത്തിക്കും വിരലുകള്‍ക്കും ആയിരുന്നു കടി. പാമ്പിനു പാലുകൊടുത്തപോലെയായിരുന്നു ശാന്തയുടെ അനുഭവം. തെരുവു നായ്ക്കള്‍ക്കു ഭക്ഷണം കൊടുക്കുന്നതിനിടയിലാണ് അവ ശാന്തയെ കടിച്ചത്.

ചെമ്മരുതിയില്‍ സംരക്ഷകനെ തന്നെ തെരുവു നായ കടിച്ചു. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ വിപിന്‍റെ തുടക്കാണ് നായ കടിച്ചത്. പട്ടിപിടുത്തക്കാരെ കിട്ടാനില്ലെന്ന വാര്‍ത്തയും 101 പേരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ രംഗത്തിറക്കുമെന്ന വാര്‍ത്തയും പത്രങ്ങളിലുണ്ട്.

പിണറായിയെ പട്ടി കടിക്കാന്‍ വന്നതാണ് അതിലേറെ അത്ഭുതം. കേന്ദ്ര കമ്മറ്റി യോഗത്തിനെത്തിയ പിണറായിയെ കടിക്കാനെത്തിയ പട്ടിയെ സെക്യൂരിറ്റിക്കാരന്‍ തൊഴിച്ച് ഓടിക്കുന്ന പടം പത്രത്തില്‍ കണ്ടു. എന്തായാലും അതു ബി.ജെ.പി പട്ടിയായിരിക്കാം... കമ്മ്യൂണിസ്റ്റ് പട്ടിയാവില്ല. കാരണം രക്തം രക്തത്തെ തിരിച്ചറിയുമെന്നല്ലേ ചൊല്ല്.

സ്വയം സംരക്ഷിക്കാന്‍ എന്തും ചെയ്യാമെന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ പീനല്‍ കോ‍ഡ് (ഐപിസി) 97 -ാം വകുപ്പില്‍ പറയുന്നത് ഇങ്ങിനെ.

മനുഷ്യ ശരീരത്തെ ആക്രമിക്കുന്ന എന്തിനെയും നിങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ പ്രതിരോധിക്കാം. മോഷണം, കുസൃതി, ക്രിമിനല്‍ അതിക്രമം എന്നിവ നടത്തുകയോ നടത്താന്‍ ശ്രമിക്കുകയോ ചെയ്താല്‍ ആര്‍ക്കും നേരിടാം.

ഇതില്‍ പേപ്പട്ടി കടി വരില്ലേ ? വരും. അതിനാല്‍ കടിക്കാന്‍ വരുന്ന പട്ടികളെ വകവരുത്തുക. ബസില്‍ പൂവാലന്‍മാരെ നേരിടാന്‍ സെഫ്ടി പിന്‍ പ്രയോഗിക്കാറില്ലേ നമ്മുടെ പെണ്‍കുട്ടികള്‍ ? അതുപോലെ ഒരു കത്തി, അഥവാ ലൈസന്‍സ് വേണ്ടാത്ത എയര്‍ ഗണ്‍ ഒക്കെ കൊണ്ടുനടന്നാലെ ഇനി ഇവിടെ ജീവിക്കാനാവൂ എന്നതാണ് അവസ്ഥ.

വേണ്ടത് നായ്ക്കള്‍ക്ക് പാര്‍ക്കാനൊരിടമാണ്. 50 സെന്‍റ് വീതം ഭൂമിക്കു വിലകുറഞ്ഞ സ്ഥലം സംഘടിപ്പിക്കാന്‍ പഞ്ചായത്തുകള്‍ക്കു കഴിയണം. അവിടെ ഹോട്ടല്‍ വേസ്റ്റ് കൊടുത്താല്‍ മതി. അവ ജീവിച്ചുകൊള്ളും. അതിനാല്‍ ജെന്‍ഡര്‍ വിവേചനം പാടില്ലെന്നോര്‍ത്തോളണം. അവ ആ അന്‍പതു സെന്‍റില്‍ കിടന്നു തിമിര്‍ത്തോളും. കൃത്യസമയത്ത് ഭക്ഷണം കൊടുത്താല്‍ അക്രമണകാരികളാവില്ല. ഡല്‍ഹിയിലെ പട്ടികള്‍ക്കറിയില്ലല്ലോ കേരളത്തിലെ മനുഷ്യര്‍ക്ക് കൃത്യമായി ആഹാരം കൊടുക്കുന്നത് പിണറായി വിജയനാണെന്ന്. എന്തായാലും കാരാട്ടിനെയും യെച്ചൂരിയെയും കടിക്കാന്‍ ഡല്‍ഹിയിലെ പട്ടികള്‍ ഓടെയെത്താതിരുന്നതേന്തേ ?

റോഡിലെ കുഴികളെക്കാള്‍ ഭയാനകമാണ് നായ്ക്കള്‍. റിയാസ് അമ്മാവിയപ്പനെ പറ‍ഞ്ഞു ബോധ്യപ്പെടുത്തിയാല്‍ നന്ന്.

Advertisment