Advertisment

തുടർച്ചയായ ആക്രമണങ്ങളാണ് പോപ്പുലർ ഫ്രണ്ടിന്റെ തിളക്കം കെടുത്തിയത്. അതുപേക്ഷിക്കുക. ഭരണകൂടത്തെ കലാപംകൊണ്ടു നേരിടാനാവില്ല. അത്രക്കു ശക്തമല്ലോ സൈന്യം. ഒടുവിലവര്‍ ഇറങ്ങില്ലേ ? ഭരണകൂടത്തില്‍ പോപ്പുലര്‍ ഫ്രണ്ടായാലും. ഉത്തരേന്ത്യയിലെ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ ബിജെപി ജയിച്ചതു അവരുടെ വിശ്വാസം ആർജ്ജിച്ചാണ്. ഹര്‍ത്താലൊക്കെ കൊള്ളാം. പക്ഷെ ഇവിടുത്തെ അന്തരീക്ഷം കലുഷിതമാകാതെ നോക്കണം. വലിയ മുറിവുകള്‍ ഉണങ്ങാറില്ല - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

തീവ്ര വികാരമുള്ള മുസ്ലിങ്ങളുടെ സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. അതിന്‍റെ രാഷ്ട്രീയ രൂപമാണ് എസ്.ഡി.പി.ഐ. രാഷ്ട്രീയ പാര്‍ട്ടിയില്‍ അന്യമതസ്ഥരെ പുട്ടിനു പീരയെന്നപോലെ മുകളില്‍ നിരത്തിയിട്ടുമുണ്ട്.

അതില്‍ നിന്നു തന്നെ ഒന്നു വ്യക്തമാണ്, പൊതു സമൂഹത്തില്‍ സ്വീകാര്യത ലഭിക്കണമെങ്കില്‍ അന്യമതസ്ഥരെ കൂടി ഉള്‍ക്കൊള്ളുന്നതായ പ്രതീതി എങ്കിലും ജനിപ്പിക്കണം.


മുസ്ലിം സമൂഹത്തില്‍ തീവ്രവാദ ചിന്തകള്‍ കൂടുതലുള്ളവരുണ്ടാവുക സ്വാഭാവികം. ഹൈന്ദവ - ക്രൈസ്തവ മതങ്ങളിലും ഇത്തരക്കാരുണ്ട്. അവര്‍ രക്തത്തെ തിരിച്ചറിയും. ഒത്തുകൂടും. എല്ലാ മതങ്ങളിലെയും ക്രിമിനല്‍ ചിന്താഗതിക്കാര്‍ അവിടങ്ങളില്‍ ഒന്നിക്കും. സ്വാഭാവികം.


മുസ്ലിം ലീഗിന് തീവ്രതപോരാ എന്ന ചിന്തയില്‍ നിന്നാണ് മഅദനിയും എസ്.ഡി.പി.ഐയും ഒക്കെ ഉണ്ടായത്. ആളുകളില്‍ ആവേശം ജനിപ്പിക്കാന്‍ തക്ക വാക്ധോരണിയുള്ളവര്‍ തിളങ്ങും. നേതാവാകും. അനുയായികളുണ്ടാകും. ആവേശത്തിരതള്ളലില്‍ നിലതെറ്റും.

തീവ്രവാദം അറിയാതെ നാവിന്‍ തുമ്പില്‍ കടന്നു കൂടും. അകത്താകും. അങ്ങനെയാണ് മഅദനി സ്ഥിരം ജയില്‍ വാസിയായത്. വ്യക്തിപരമായി മഅദനി മനുഷ്യ സ്നേഹിയാണ്. എനിക്കടുത്തറിയാം. പക്ഷേ എയ്ത അമ്പിനെയും പറഞ്ഞ വാക്കിനേയും തിരിച്ചുപിടിക്കാനാവില്ലല്ലോ.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു തീവ്രത പോരാതായപ്പോഴാണ് സി.പി.എം ഉണ്ടായത്. കാശുള്ളവനെ കശാപ്പുചെയ്യുന്ന 'കല്‍ക്കത്താ സീസിസ്' രൂപകല്‍പ്പനചെയ്ത കക്ഷിയാണത്. സ്വാതന്ത്ര്യ ദിനത്തിന് കരിദിനം ആചരിച്ചവര്‍.


പിന്നീടവര്‍ പൊതു സമൂഹവുമായും ജനാധിപത്യവുമായി പൊരുത്തപ്പെട്ടു. വിപ്ലവത്തിലൂടെ അധികാരം പിടിക്കാമെന്ന സ്വപ്നം നടന്നില്ലെങ്കിലും ബാലറ്റിലൂടെ അധികാരത്തിലേറാമെന്നവര്‍ക്കു ബോധ്യമായി. പ്രശ്നം അധികാരമാണല്ലോ.


ബൂര്‍ഷ്വാ കക്ഷികളെപ്പോലെ സ്വജനപക്ഷപാതം, അഴിമതി, കൊള്ള, കുത്തക മുതലാളിബാന്ധവം ഒക്കെയായി ഇപ്പോള്‍ പാര്‍ട്ടി മുന്നോട്ടു പോകുന്നതു കാണുന്നില്ലേ.

publive-image

സി.പി.എമ്മിനു വീര്യമില്ലാതായപ്പോള്‍ നക്സലൈറ്റുകളുണ്ടായി. കുറെ മനുഷ്യരുടെ തല പോവുകയും ചിലര്‍ വെടിയേറ്റു മരിച്ചതും മാത്രം മിച്ചം. അതില്‍നിന്നൊരു വിഭാഗം മാവോയിസ്റ്റായി. ആദിവാസികളെ ചൂഷണം ചെയ്യുന്ന ഏര്‍പ്പാട് എന്നു നില്‍ക്കുന്നോ അന്നവരുടെ കാറ്റുപോകും. അതുവരെ അവര്‍ക്കു പ്രസക്തിയുണ്ട്.


ഹിന്ദുക്കളിലെ തീവ്ര ചിന്താഗതിക്കാരാണ് ആര്‍.എസ്.എസ്. അവര്‍ക്കു വീര്യം പോരെന്നു പറഞ്ഞുണ്ടായവരാണ് ശിവസേന, ബജ്‌രംഗ് ദൾ തുടങ്ങിയവര്‍. കാലക്രമത്തില്‍ ആര്‍.എസ്.എസിന്‍റെ രാഷ്ട്രീയ രൂപമായ ബി.ജെ.പി എല്ലാ ജനങ്ങളുടെയും ജനാധിപത്യത്തിന്‍റെയും പ്രയോക്താക്കളും സംരക്ഷകരുമായി.


സ്വന്തം പാര്‍ട്ടി വളര്‍ത്താന്‍ കേന്ദ്രത്തില്‍ മോഡിയും ഇവിടെ പിണറായിയും നടത്തുന്ന കുല്‍സിത പ്രവര്‍ത്തനങ്ങള്‍ ആരധികാരത്തില്‍ വന്നാലും നടത്തുമെന്ന സാമാന്യ ചിന്തകൊണ്ടു നമുക്കു മറയ്ക്കാം.

വീണ്ടും പോപ്പുലര്‍ ഫ്രണ്ടിലേക്ക്. അവരുടെ മുഖപത്രമായിരുന്ന തേജസിന്‍റെ ഉദ്ഘാടനത്തിനു ഞാനും പ്രസംഗകനായിരുന്നു. കോഴിക്കോട് അവരുടെ ആസ്ഥാനത്തു പോയിട്ടുമുണ്ട്. പണ്ഡിതരായിരുന്നു തലപ്പത്ത്. എന്നാല്‍ പിന്നീടുണ്ടായ ചില ആക്രമണങ്ങള്‍ ഇവരുടെ തിളക്കം കെടുത്തി. തൊടുപുഴയിലെപ്പോലെ.

publive-image

ജോസഫിന്‍റെ കൈ വെട്ടിയതായിരുന്നു ഒരു കാരണം. പി.ടി കുഞ്ഞു മുഹമ്മദ് എന്ന സി.പി.എം മുസ്ലിം ചിന്തകന്‍ എഴുതിയത് ചോദ്യത്തില്‍ ആവര്‍ത്തിച്ചതിനായിരുന്നു അത്. ഭയന്ന ക്രൈസ്തവ സഭ ജോസഫിനെ കൈവിട്ടെങ്കിലും പൊതു സമൂഹത്തിന്‍റെ പിന്തുണ ഇന്നും അദ്ദേഹത്തിനുണ്ട്.


കേരളത്തില്‍ നടന്ന ചില കൊലപാതകങ്ങള്‍ - ഒരു വശത്ത് ആര്‍.എസ്.എസ്. മറുവശത്ത് പോപ്പുലര്‍ ഫ്രണ്ട്. ഒരു വശത്ത് സി.പി.എം. മറുവശത്ത് പോപ്പുലര്‍ ഫ്രണ്ട്. മുന്‍പൊക്കെ സി.പി.എമ്മിനായിരുന്നു ഈ സ്റ്റാറ്റസ്.


എവിടെ രാഷ്ട്രീയ കൊലയുണ്ടായാലും ഒരുവശത്ത് സി.പി.എം. ആയിരിക്കും. ആ പദവിയാണ് അനേകം ചെറുപ്പക്കാരെ കൊലക്കു കൊടുത്ത് പോപ്പുലര്‍ ഫ്രണ്ട് അടിച്ചെടുത്തത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ബി.ജെ.പി ഒരു സമരം നടത്തി. നൂറു കണക്കിന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ എറിഞ്ഞു തകര്‍ത്തു. എംഡിയായിരുന്ന ജയിംസ് ജോസഫ് പരുക്കേറ്റ ബസുകളുടെ വിലാപയാത്ര നടത്തി.

നൂറുകണക്കിന് ബസുകള്‍ റോഡിലൂടെ ഇഴഞ്ഞു. തൊട്ടടുത്തു നടന്ന കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പൊട്ടി. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അവര്‍ കോര്‍പ്പറേഷനില്‍ ഒന്നു നേരേ നിന്നുതുടങ്ങിയത്.


അതിനാല്‍ പോപ്പുലര്‍ ഫ്രണ്ട് രാഷ്ട്രീയ പ്രസ്ഥാനമാകണം. ജനാധിപത്യത്തേയും ഭരണഘടനയേയും അംഗീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം. അക്രമം ഉപേക്ഷിക്കണം. കൊലക്കു കൊല അതാകരുതു രീതി. എങ്കില്‍ പൊതു സമൂഹം നിങ്ങളെ അംഗീകരിക്കും.


ബി.ജെ.പി രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ എന്‍.ഐ.എയെയും എന്‍ഫോഴ്സ്മെന്‍റിനെയും ഒക്കെ ഉപയോഗിക്കും. പക്ഷേ കോടതികള്‍ രക്ഷിക്കണം. അതാണല്ലോ ഇന്ത്യയുടെ ബ്യൂട്ടി. സിദ്ദിഖ് കാപ്പന്‍ മാത്രമാണ് അടുത്ത കാലത്ത് ഏറെക്കാലം ജയിലില്‍ കിടന്നത്.

publive-image

അതെന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ഹസ്രത്ത് കലാപം റിപ്പോര്‍ട്ടു ചെയ്യാന്‍ പോയ സിദ്ദിഖിന്‍റെ കാറില്‍ പല വര്‍ഗീയ കലാപങ്ങളില്‍ പ്രതികളായുണ്ടായിരുന്നവരോ ബന്ധമുണ്ടായിരുന്നവരോ മാത്രം. കാപ്പന് ഉത്തരം മുട്ടി. ഒടുവില്‍ കോടതി തന്നെ ജാമ്യം അനുവദിച്ചില്ലെ ?


ഇപ്പോഴത്തെ റെയ്ഡൊന്നും കണ്ടു ബേജാറാകേണ്ട. അക്രമം ഉപേക്ഷിക്കുക. കാരണം ഇവിടുത്തെ ഭരണകൂടത്തെ കലാപംകൊണ്ടു നേരിടാനാവില്ല. അത്രക്കു ശക്തമല്ലോ സൈന്യം. ഒടുവിലവര്‍ ഇറങ്ങില്ലേ ? ഭരണകൂടത്തില്‍ പോപ്പുലര്‍ ഫ്രണ്ടായാലും.


അതുകൊണ്ട് ജനങ്ങളുടെ വിശ്വാസം നേടി അധികാരത്തിലേറാന്‍ നോക്കണം. ഉത്തരേന്ത്യയിലെ പല മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലും ബി.ജെ.പി ജയിച്ചതു കണ്ടില്ലേ ?

അവിടുത്തെ മുസ്ലിങ്ങളെ അവര്‍ കൈയ്യിലെടുത്തു. ആ വിദ്യ നിങ്ങളും പ്രയോഗിക്കണം. ഒരു കാര്യം കൂടി. ഹര്‍ത്താലൊക്കെ കൊള്ളാം. ഇവിടുത്തെ അന്തരീക്ഷം കലുഷിതമാകാതെ നോക്കണം. വലിയ മുറിവുകള്‍ ഉണങ്ങാറില്ല.

Advertisment