Advertisment

കാട്ടാക്കടയിലെ പാവം പ്രതികളെ പിടിക്കാൻ ഇനി എന്തൊക്കെ നാടകങ്ങൾ കഴിയണം. കിട്ടിക്കഴിഞ്ഞാൽ പിന്നെ പ്രേമനന്റെ ഊഴമാണ്. ഒത്തുതീര്‍പ്പ്.. ക്ഷമ.. മാപ്പ് .. അങ്ങനെ.. ! കാരണം പ്രേമനനും സർക്കാർ ഉദ്യോഗസ്ഥനാണല്ലോ ? ഇവിടെത്തന്നെയൊക്കെ ജീവിക്കേണ്ട ആളല്ലേ.. പാവം പോലീസ്. അനങ്ങിയാലും പ്രശ്നം, അനങ്ങിയില്ലെങ്കിലും പ്രശ്നം. കാട്ടാക്കടയില്‍ അനങ്ങാത്ത പോലീസിന് കൊല്ലത്തുതന്നെ കിട്ടി. പിന്നെയാണ് ഹർത്താലിന്റെ ഊഴം - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ മകളുടെ മുമ്പില്‍വച്ച് അച്ഛനെ ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചത് ഏറെ വിവാദമായതാണല്ലോ. ആരും മര്‍ദകരെ അനുകൂലിച്ചില്ല. മന്ത്രി അന്വേഷണത്തിനുത്തരവിട്ട് അപലപിച്ചു. എം.ഡി ബിജു പ്രഭാകരന്‍ ഒരു പടികൂടി കടന്ന് മാപ്പു പറഞ്ഞു.

എസ്.എഫ്.ഐയും യൂത്തു കോണ്‍ഗ്രസും പ്രകടനം നടത്തി. എസ്.എഫ്.ഐക്കാരാകട്ടെ ഒരു ബസിന്‍റെ ചില്ല് എറിഞ്ഞുടച്ചു. (സൂചന മാത്രം. നമ്മുടെ സര്‍ക്കാരിന്‍റെ കൂടുതല്‍ ബസുകളുടെ കൂടുതല്‍ ചില്ലുകള്‍ ഉടയാതിരിക്കാന്‍ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം).

എല്ലാ ഘടകകക്ഷികളും തള്ളിപ്പറഞ്ഞവരെ പിടികിട്ടാനില്ലെന്നാണ് പോലീസ് പറയുന്നത്. പതിവു നാടകമായ പ്രത്യേക അന്വേഷണ സംഘ നിയമനം നടന്നു. ചീറിപ്പായുകയാണത്രെ പോലീസ്. പ്രതികളെ കാണാനില്ല.


നാട്ടുകാര്‍ക്കറിയാവുന്ന ഇതിനകം വീഡിയോയിലൂടെയും വാര്‍ത്തകളിലൂടെയും വാദി മൊഴികളിലൂടെയും വ്യക്തമായ പ്രതികളാണിപ്പോള്‍ മുങ്ങിയിരിക്കുന്നത്. പോലീസിന് പിടികിട്ടാനാവാത്ത അത്ര ദൂരേക്ക്.


സി.ഐ.ടി.യുക്കാരായിരുന്നു മര്‍ദിച്ചവര്‍. മര്‍ദനമേറ്റ പ്രേമനന്‍റെ പാര്‍ട്ടിയറിയില്ല. അപ്പോഴേ എല്ലാവരും ഊഹിച്ചു പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കും വരെ കേസ് നീട്ടുമെന്ന്. എത്ര ഫലപ്രദമായാണ് പോലീസ് അനങ്ങാതെ നിന്നുകൊടുക്കുന്നത്.

publive-image

ആനാവൂര്‍ നാഗപ്പന്‍ പോലീസ് ഭരിച്ചാല്‍ ഇങ്ങിനെ ഇരിക്കുമെന്ന് ശത്രുക്കള്‍ പറയുന്നുണ്ട്. ഞാനതൊന്നും വിശ്വസിക്കുന്നില്ല. ഇതുപോലുള്ള ചീളു കേസുകെട്ടുകളൊന്നും ആനാവൂര്‍ എടുക്കില്ല.

ഇത് അസോസിയേഷന്‍കാരുടെ കളിയാണ്. പാര്‍ട്ടി പറഞ്ഞാല്‍ പോലീസ് എന്തു ചെയ്യും. ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കും. കിടക്കാന്‍ പറഞ്ഞാല്‍ കാലുനക്കും. കാലുനക്കാന്‍ പറഞ്ഞാല്‍ അമേദ്യഭോജനം വരെ ചെയ്യും.


ഇതിന്‍റെ പേരില്‍ ബന്ധുക്കളെ കാണാന്‍ പ്രത്യേക സംഘം ഗള്‍ഫിലോ മറ്റോ പോകുമോ എന്തോ. എവിടെ പോയാലെന്താ, ഒരു മുള്ളുപോലും കൊള്ളാതെ പാവം പ്രതികളെ പിടിച്ചാല്‍ മതി. എഫ് .ഐ.ആര്‍ കേട്ടാല്‍ ഞെട്ടിപ്പോകും. ഇപ്പോ തൂക്കിക്കൊല്ലുമെന്ന മട്ട്. ഇരട്ട ജീവപര്യന്തം കിട്ടുന്ന വകുപ്പുകള്‍.


ഇനി ഏതുകൂടി ചേര്‍ക്കണമെന്ന് വാദികളോട് ചോദിക്കുന്നുണ്ട്. ഒക്കെ നാടകം. ചാര്‍ജ് ഷീറ്റു വരുമ്പോള്‍ നിറയെ പഴുതുകളുടെ കൂമ്പാരമായിരിക്കും. രക്ഷപെടുത്തണമല്ലോ. ചിലപ്പോള്‍ ഇതിനിടെ പ്രേമനന്‍റെ പേരില്‍ ഒരു കൗണ്ടര്‍ കേസിനുള്ള സാധ്യതയും ഇല്ലാതില്ല.

publive-image

പ്രേമനനും ഒച്ചവയ്ക്കുന്നുണ്ടല്ലോ. ഇടിമുറിയില്‍ കൊണ്ടുപോയ ശേഷം എന്തു സംഭവിച്ചു എന്നു കണ്ടവര്‍ ഇടിച്ചവര്‍ മാത്രമാണ്. പ്രേമനന്‍ ഒരാള്‍ക്ക് മുറിവുണ്ടാക്കിയെന്നു പറഞ്ഞ് ഒരു കൗണ്ടര്‍ കേസ്. മറ്റ് ഇടിയന്‍മാര്‍ സാക്ഷികള്‍.


സര്‍ക്കാരുദ്യോഗസ്ഥനാണ് പ്രേമനന്‍. കേസു മുന്നോട്ടുപോയാല്‍ പ്രശ്നം. ഒത്തുതീര്‍പ്പായാലോ. ഒരു ക്ഷമ... മാപ്പ്... പിന്നെയും അവിടൊക്കെ ജീവിക്കേണ്ടതല്ലേ. തന്നെ തല്ലുന്നതു കണ്ടപ്പോള്‍ ഓടിയെത്തി അലറിവിളിച്ച മകളെ കെട്ടിക്കേണ്ടേ ? രക്ഷപെടുത്തേണ്ടേ ? കേസും വഴക്കും വേണോ ? നാട്ടിലെ പാര്‍ട്ടിക്കാര്‍ വഴി ഇടപെടും. പ്രേമനന്‍ കുഴയും.


അനുസരിച്ചില്ലെങ്കില്‍ വീടിന്‍റെ മുമ്പില്‍ കൂടെ കൂടെ കാഷ്ടിക്കാനെത്തിയാല്‍ എന്തുചെയ്യും ? ഇതൊക്കെയാണ് ആധുനിക സമ്മര്‍ദ്ദ തന്ത്രശാസ്ത്രം.

കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നത് എത്ര ശരി. കാട്ടാക്കടയില്‍ അനങ്ങാത്ത പോലീസിന് ഒന്നും ചെയ്യാഞ്ഞിട്ടും കൊല്ലത്തു തന്നെ കിട്ടി. കരുനാഗപ്പള്ളിയില്‍.

ഒരു അഭിഭാഷകനാണ് താരം. എന്തോ കാര്യത്തിന് പിടിച്ചു. നല്ല ലഹരിയിലായിരുന്നു അഭിഭാഷകന്‍. ആനന്ദലഹരി. പോലീസിനെ ചൊറിഞ്ഞപ്പോള്‍ രണ്ടു പൊട്ടിച്ചുകാണും. ചീത്തവിളിയും ബഹളവും കൂടിയായപ്പോള്‍ ലോക്കപ്പിലിട്ടു. അതിന്‍റെ ഗ്രില്ലുകള്‍ ചവിട്ടി പൊളിക്കാന്‍ നോക്കി. പോലീസുകാരെ തെറിവിളിച്ചു. വിഡിയോ വൈറലായി.

publive-image

കൈവിലങ്ങുമായി ലോക്കപ്പിനുള്ളില്‍ നടന്ന് തെറിവിളിക്കുന്ന, ഗ്രില്ലു ചവിട്ടിപ്പൊളിക്കുന്ന വക്കീലിനിപ്പോള്‍ ലൈക്കുകളുടെ ബഹളം. അഭിഭാഷകര്‍ സമരത്തിലായി. സി.പി.എം വക്കീലന്‍മാര്‍ തന്നെ. നാലഞ്ചു പോലീസുകാരുടെ തൊപ്പി തെറിച്ചു. സസ്പെന്‍ഷന്‍. ഡി.ജി.പി ഒപ്പിടാന്‍ മടിച്ചപ്പോള്‍ എന്തിനും ഒപ്പിടുന്ന അഡീഷണല്‍ ഡി.ജി.പിയുടെ ഒപ്പുവാങ്ങിയായിരുന്നു സസ്പെന്‍ഷന്‍.


ഒരു കാര്യം എന്തായാലും നന്നായി. സസ്പെന്‍ഷന്‍ കാര്യം ആദ്യം പ്രഖ്യാപിച്ചത് അഭിഭാഷക നേതാവാണ്. എന്തൊരു കരുതലാണ് സര്‍ക്കാരിന്. ഇത്രയേറെ കരുതല്‍ മതിയോ എന്തോ ?


ഒരു ഓട്ടോറിക്ഷക്കാരനെ നിരപരാധിയെ പോക്സോ കേസില്‍ രണ്ടുതവണ പ്രതിയാക്കിയ പോലീസിനു പട്ടും വളയും നല്‍കിയ ഭരണകൂടമാണ്. കാളകൂടമാണിതിലും ഭേദം.

എല്ലാവരും ഹര്‍ത്താല്‍ ആഘോഷിക്കുകയാണല്ലോ. അവിടെയും കിട്ടി പോലീസിന് കണക്കിന്. പക്ഷെ കമാന്നൊരക്ഷരം അവര്‍ ഉരിയാടിയില്ല. ചിലയിടത്തു ലാത്തി വീശി. അതായിരുന്നത്രെ മുകളില്‍ നിന്നുള്ള ഉത്തരവ്. നാടാകെ അക്രമണങ്ങള്‍ നടന്നപ്പോള്‍ പോലീസ് കാഴ്ചക്കാരായി.

publive-image

കോണ്‍ഗ്രസോ ബി.ജെ.പിയോ ആയിരുന്നെങ്കില്‍ കാണാമായിരുന്നു. സഖാക്കള്‍ കൂടി കളത്തിലിറങ്ങി കാക്കിക്കാര്‍ക്കൊപ്പം ചേര്‍ന്ന് കഴുത്തിനു പിടിച്ചേനെ. വോട്ടാണ് പ്രശ്നം.

ഗവര്‍ണറെ ചാണക്കു വച്ചതു തന്നെ മുസ്ലിം വോട്ടു പ്രതീക്ഷിച്ചാണ്. അത് ഇതുകൊണ്ടു നഷ്ടപ്പെടേണ്ട. പൊതു മുതലൊക്കെ പിന്നെയും ശരിയാക്കാം. വോട്ടിന്‍റെ കാര്യം അതല്ലല്ലോ. അതും ന്യൂനപക്ഷ വോട്ടിനു രുചി കൂടുതലാണേ.

Advertisment