കെ.പി.സി.സി അധ്യക്ഷനെ മാറ്റുന്നതിൽ അഭിപ്രായംതേടി രാഹുൽ ​ഗാന്ധിയുടെ അസാധാരണ ഇടപെടൽ. സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ നേരിട്ട് വിളിച്ച് രാഹുൽ. സുധാകരൻ തുടരണോ മാറണോയെന്ന് അഭിപ്രായം ആരാഞ്ഞു. ചേരിതിരിഞ്ഞ് നേതാക്കളും. അന്തിമ തീരുമാനം രാഹുൽ നേരിട്ട് നടത്തുന്ന ചർച്ചകൾക്ക് ശേഷം

New Update
k sudhakaran rahul gandhi vd satheesan ks venugopal

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച ചർച്ചകളിൽ സജീവമായി ഇടപെട്ട് രാഹുൽ ഗാന്ധി. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുധാകരനെ മാറ്റുന്നതിൽ അഭിപ്രായം തേടി രാഹുൽ ഗാന്ധി കേരളത്തിലെ പ്രധാന നേതാക്കളെ വിളിച്ചു.

Advertisment

കെ.പി.സി.സിയുടെ മുൻ അധ്യക്ഷന്മാർ ഉൾപ്പെടെയുളള നേതാക്കളെയാണ് രാഹുൽ ഗാന്ധി ഫോണിൽ ബന്ധപ്പെട്ടത്. കെ.സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് തുടരാൻ അനുവദിക്കണോ, അതോ മാറ്റണോ എന്ന ചോദ്യമാണ് രാഹുൽ ഗാന്ധി നേതാക്കളോട് ചോദിച്ചത്.


ചില നേതാക്കൾ നേതൃമാറ്റത്തെ അനുകൂലിച്ചപ്പോൾ  മുൻ കെ.പി.സി.സി അധ്യക്ഷന്മാരിൽ ചില‍ർ മാറ്റത്തോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. 


കെ.സുധാകരനെ നീക്കുന്നത് സംബന്ധിച്ച ച‌ർച്ചകൾ  കേരളത്തിലെ പാർട്ടിയിലെ ഐക്യാന്തരീക്ഷത്തിന് ഭംഗം വരുത്തിയെന്ന തിരിച്ചറിവിലാണ് രാഹുൽ ഗാന്ധി തന്നെ നേതൃമാറ്റത്തിൽ നേതാക്കൾക്കിടയിൽ റഫറണ്ടം നടത്തിയത്.

ഹൈക്കമാൻ‍‍ഡ് ഇടപെടലിലൂടെയാണ് വീണ്ടും നേതൃമാറ്റ ചർച്ച സജീവമായതെന്ന വിമർശനം ശക്തമാണ്. ഈ സാഹചര്യത്തിൽ ദേശിയ നേതൃത്വത്തിൻെറ പങ്ക് കുറ്റമറ്റമാക്കുന്നതിന് കൂടിയാണ് രാഹുൽ നേതാക്കളാേട് അഭിപ്രായമാരാഞ്ഞത്.

ജനാധിപത്യപരമായ രീതിയിൽ കേരളത്തിലെ പ്രധാന നേതാക്കളോട് അഭിപ്രായം തേടിയശേഷമാണ് അന്തിമ തീരുമാനത്തിലേക്ക് പോയതെന്ന് പറായാൻ ഹൈക്കമാൻഡിന് ഇതിലൂടെ സാധിക്കുകയും ചെയ്യും.


രാഹുൽ ഗാന്ധി അഭിപ്രായം തേടിയപ്പോഴും കെ.സുധാകരനെ മാറ്റുന്ന കാര്യത്തിൽ നേതാക്കൾ രണ്ട് തട്ടിലായിരുന്നു.


നേരത്തെ ശശി തരൂർ, കെ.മുരളീധരൻ, എം.ലിജു തുടങ്ങിയ നേതാക്കൾക്ക് മാത്രമാണ് സുധാകരനെ മാറ്റുന്നതിനോട് എതിർപ്പ് ഉണ്ടായിരുന്നത്.

എന്നാൽ സുധാകരന് പകരക്കാരനായി ആൻേറാ ആന്റണിയാണ് വരുന്നതെന്ന സൂചന ലഭിച്ചതോടെ കൂടുതൽ പേർ സുധാകരനെ പിന്തുണക്കുന്നവരുടെ പക്ഷത്തേക്ക് മാറി.

നിർണായകമായ തിരഞ്ഞെടുപ്പ് വർഷത്തിൽ പാർട്ടിയെ നയിക്കാൻ കഴിവും പ്രാപ്തിയുമുളള നേതാവല്ല ആൻേറാ ആന്റണിയെന്ന വികാരം കോൺഗ്രസിൽ ശക്തിപ്പെടുകയാണ്.


ഈ സാഹചര്യത്തിൽ ആൻേറാ ആന്റണി എന്ന ഒറ്റപ്പേരിൽ നിന്ന് പുതിയ കെ.പി.സി.സി അധ്യക്ഷനെ തിരഞ്ഞെടുക്കാൻ 3 അംഗ പട്ടിക എന്ന നിലയിലേക്ക് ഹൈക്കമാൻ‍ഡ് മാറിയിട്ടുണ്ട്.


പേരാവൂർ എം.എൽ.എ അഡ്വ. സണ്ണി ജോസഫ്, ആന്റോ ആൻറണി എം.പി, റോജി എം.ജോൺ എന്നിവരാണ് പട്ടികയിലുളളതെന്നാണ് സൂചന.കുണ്ടറ എം.എൽ.എ പി.സി.വിഷ്ണുനാഥിൻെറ പേരും ചർച്ചകളിലുണ്ട്.

കെ.പി.സി.സി അധ്യക്ഷനെ മാറ്റാനുറച്ച് മുന്നോട്ട് പോകുന്നതിനിടയിലാണ് രാഹുൽ ഗാന്ധി സംസ്ഥാന നേതാക്കളോട് അഭിപ്രായം തേടിയത്. നേതൃ മാറ്റം സംഭവിച്ചാൽ കെ.സുധാകരൻ എങ്ങനെ പ്രതികരിക്കുമെന്നതിനെ കുറിച്ച് ദേശിയ-സംസ്ഥാന നേതാക്കൾക്ക് ഒരുപോലെ ആശങ്കയുണ്ട്.

പാർട്ടിയിലെ പ്രശ്നങ്ങൾ മുതലെടുക്കാൻ ബി.ജെ.പി തക്കം പാർത്തിരിക്കുകയാണെന്ന് നേതൃത്വത്തിന് ബോധ്യമുണ്ട്. സുധാകരൻെറ പിൻഗാമിയായി കൊണ്ടുവരാൻ ആലോചിക്കുന്ന ആൻേറാ ആന്റണിക്ക് എതിരെ ശക്തമായ എതിർപ്പ് ഉയർന്നതും നേതാക്കളുടെ ആശങ്കയേറ്റുന്നു.

ഇതും രണ്ടും കണക്കിലെടുത്താണ് രാഹുൽ ഗാന്ധി തന്നെ നേതൃമാറ്റത്തിൽ അഭിപ്രായ വോട്ടെടുപ്പിന് ഇറങ്ങിയതെന്നാണ് സൂചന.