1,000 കോടി രൂപ ചെലവിട്ട് സമഗ്ര പുനരുദ്ധാരണം നടക്കുന്ന കാനന ക്ഷേത്രമായ കൊണ്ടഗാട്ടു ആഞ്ജനേയ ക്ഷേത്രത്തിന് 500 കോടി കൂടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി കൽവന്തകുല ചന്ദ്രശേഖർ റാവു. ക്ഷേത്ര ദർശനവും നിലവിലെ നിർമാണ ജോലികളുടെ നിരീക്ഷണവും നടത്തിയ ശേഷം രണ്ടുമണിക്കൂർ നീണ്ട ഉന്നതതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈദരാബാദിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം. കൊണ്ടഗട്ടു ക്ഷേത്രത്തെ രാജ്യത്തെ വലിയ ഹനുമാൻ ക്ഷേത്രമായി വികസിപ്പിക്കും. ഹനുമാൻ ജയന്തി ദിനത്തിൽ ഒരുലക്ഷം പേർക്കെങ്കിലും എത്താനുള്ള സൗകര്യമാണു ലക്ഷ്യമിടുന്നത്. ഏകദേശം 750-850 ഏക്കറിൽ ക്ഷേത്ര പരിസരം വികസിപ്പിക്കാനുാണു പദ്ധതി. വലിയ മതിൽ, 86 ഏക്കറിൽ വിശാലമായ പാർക്കിങ് സ്ഥലം, പുഷ്കരിണി, അന്നദാന സത്രം, താമസസൗകര്യം, വിവാഹ മണ്ഡപം അടക്കമുള്ളവയെല്ലാം ഉണ്ടാകും. ക്ഷേത്രത്തിലേക്കും തീർഥ ഘട്ടിലേക്കുമുള്ള റോഡുകളെല്ലാം മികച്ചതാക്കും.
ഒരേ സമയം ആയിരക്കണക്കിനാളുകൾക്ക് ഹനുമാൻ ദീക്ഷാ ധാരണം നടത്താനും പ്രതിദിനം അരലക്ഷം പേർക്ക് ദർശനത്തിനു സൗകര്യമൊരുക്കാനും കഴിയുന്ന വിധത്തിലാണ് നിർമാണങ്ങൾ. നിലവിൽ ചൊവ്വ, ശനി, ഞായർ ദിവസങ്ങളിൽ ശരാശരി 20,000 പേർ എത്തുന്നതായാണു കണക്ക്. മറ്റു ദിവസങ്ങളിൽ അയ്യായിരത്തോളം പേർ ദർശനത്തിനെത്തുന്നു.
ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി കെസിആർ ആഞ്ജനേയ സ്വാമിയെ സന്ദർശിച്ച് പൂജകൾ നടത്തി. ഹൈദരാബാദിൽ നിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് കൊണ്ടഗട്ടിനടുത്തുള്ള നാച്ചുപള്ളി ജെഎൻടിയു മൈതാനത്ത് എത്തിയത്. മന്ത്രിമാരായ ഇന്ദ്രകരൻ റെഡ്ഡി, കൊപ്പുല ഈശ്വർ, ഗംഗുല കമലാകർ എന്നിവർ സ്വീകരിച്ചു. അവിടെ നിന്ന് റോഡ് മാർഗം ക്ഷേത്രത്തിലെത്തി.
ഹനുമാൻ ദീക്ഷയെ ദൈവികവും മഹത്തരവുമായി കാണണം. ലോകത്തെ മുഴുവൻ ആകർഷിക്കുന്ന ഒരു അത്ഭുതകരമായ ആത്മീയ മേഖലയായി കൊണ്ടഗാട്ടുവിനെ മാറ്റണം. സൗകര്യങ്ങൾ മികച്ചതാണെങ്കിൽ ഭക്തരുടെ എണ്ണവും വർധിക്കും. കൊണ്ടഗാട്ടു ക്ഷേത്രം വനത്തിന്റെ പ്രത്യേകതയാലും പ്രകൃതിരമണീയമായ സൗന്ദര്യത്താലും ശ്രദ്ധേയമാണ്. വനത്തെ സ്പർശിക്കാതെയുള്ള വികസനമാണിവിടെ നടക്കുന്നത്. കൊണ്ടഗാട്ടു അഞ്ജന്ന വനസങ്കേതത്തെ നീലഗിരിയിലെ മൈസൂരു- ഊട്ടി റോഡിലുള്ള ബന്ദിപ്പുർ സങ്കേതം പോലെ സംരക്ഷിച്ചു പരിപാലിക്കും- അദ്ദേഹം പറഞ്ഞു.
അവലോകന യോഗത്തിൽ സംസ്ഥാന ആസൂത്രണ കമ്മീഷൻ വൈസ് പ്രസിഡന്റ് ബോയിനിപ്പള്ളി വിനോദ് കുമാർ, ജില്ലാ പ്രജാ പരിഷത്ത് ചെയർപേഴ്സൺ ദേവ വസന്ത, സർക്കാർ വിപ്പ് ഭാനു പ്രസാദ് റാവു, എംഎൽസി രമണ, എംഎൽഎമാരായ സുങ്കെ രവിശങ്കർ, ഡോ. സഞ്ജയ് കുമാർ, ഡോ. രസമയി ബാലകിഷൻ, ബൽക്ക സുമൻ, ജീവൻ റെഡ്ഡി, മുഖ്യമന്ത്രിയുടെ ഓഫിസിലെ സെക്രട്ടറി സ്മിത സബർവാൾ, സ്പെഷ്യൽ സെക്രട്ടറി ഭൂപാൽ റെഡ്ഡി, എൻഡോവ്മെന്റ് വകുപ്പ് കമ്മിഷണർ അനിൽ കുമാർ, ജില്ലാ കലക്റ്റർ യാസ്മിൻ ഭാഷ, അഡീഷണൽ കലക്ടർമാരായ മന്ദ മകരന്ദ്, ബി.എസ്. ലത, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ വെങ്കിടേശം, ആർക്കിടെക്റ്റ് ആനന്ദ സായി തുടങ്ങിയവർ പങ്കെടുത്തു.
യാദഗിരിഗുട്ട ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം അടക്കം സംസ്ഥാനത്തെ ഒട്ടേറെ ആരാധനാലയങ്ങളെ പുനരുദ്ധരിച്ചും വികസിപ്പിച്ചും ആത്മീയ തീർഥാടന മേഖലയെ കെസിആർ സർക്കാർ വളർത്തുകയാണിപ്പോൾ. അതിന്റെ ഭാഗമായാണു കൊണ്ടഗാട്ടു ക്ഷേത്രത്തിലും കോടാനുകോടികൾ ചെലവിട്ടു നിർമാണങ്ങൾ നടക്കുന്നത്.