ഫറ്റോര്‍ദ: ഐഎസ്എല്ലിലെ മൂന്നാം ഫൈനലിലും കേരള ബ്ലാസ്റ്റേഴ്‌സിന് കാലിടറി. പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ ഹൈദരാബാദ് കേരളത്തെ പരാജയപ്പെടുത്തി കിരീടത്തില്‍ മുത്തമിട്ടു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-1നായിരുന്നു ഹൈദരാബാദിന്റെ വിജയം.
പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ഷോട്ടുകൾ തടുത്ത ഹൈദരാബാദ് ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമാണി താരമായി. ലെസ്കോവിച്, നിഷു കുമാർ, ജീക്സൺ സിങ് എന്നീ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ഷോട്ടുകൾ പാഴായി. ബ്ലാസ്റ്റേഴ്‌സിന്റെ ആയുഷ് അധികാരിക്ക് മാത്രമാണ് വല കുലുക്കാനായത്.
എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന പശ്ചാത്തലത്തിലാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. 68-ാം മിനിറ്റില്‍ മലയാളിതാരം കെ.പി. രാഹുലിന്റെ ഗോളിന് ബ്ലാസ്‌റ്റേഴ്‌സാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 88-ാം മിനിറ്റില്‍ ഹൈദരാബാദിനു വേണ്ടി സാഹില്‍ ടവോര ഗോള്‍ നേടി.