/sathyam/media/post_attachments/3ld5AwZ3TS3RyvROlThB.jpg)
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സംപ്രേഷണാവകാശം റെക്കോഡ് തുകയ്ക്ക് വിറ്റതായി റിപ്പോര്‍ട്ട്. 2023 മുതല്‍ 2027 വരെയുള്ള അഞ്ച് വര്‍ഷത്തെ കാലായളവിലേക്കുള്ള ടെലിവിഷന്‍-ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം 44,075 കോടി രൂപയ്ക്ക് വിറ്റുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ലഭ്യമായ വിവരങ്ങൾ ശരിയെങ്കിൽ ഒരു മത്സരത്തിന്റെ സംപ്രേക്ഷണാവകാശത്തിൽനിന്നു മാത്രം ബിസിസിഐക്ക് 100 കോടി രൂപയിലധികം ലഭിക്കും. ഡിജിറ്റല്‍ സംപ്രേഷണം വിയാകോം 18 സ്വന്തമാക്കിയെന്നാണ് സൂചന. ടെലിവിഷന്‍ സംപ്രേഷണാവകാശം സോണി സ്റ്റാറില്‍ നിന്ന് തിരിച്ചുപിടിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ സ്ഥിരീകരണം ഉടനെയുണ്ടാകും.
16,347.50 കോടി രൂപ മുതൽ മുടക്കി, സോണി പിക്ചേഴ്സിനെ പിന്തള്ളിയാണ് 2017–22 കാലഘട്ടത്തിലെ ഐപിഎൽ സംപ്രേക്ഷണാവകാശത്തിനുള്ള കരാര്‍ സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത്. ഒരു മത്സരത്തിനുള്ള സംപ്രേക്ഷണത്തിന് 55 കോടി രൂപയാണ് ഈ കാലയളവിൽ ബിസിസിഐക്കു ലഭിച്ചിരുന്നത്. രണ്ട് ദിവസമായി നടക്കുന്ന ലേലത്തില്‍ സോണി, വിയാകോം, ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍, റിലയന്‍സ് തുടങ്ങിയ വമ്പന്മാരാണ് പങ്കെടുക്കുന്നത്.