കാനറികളുടെ ചിറകരിഞ്ഞ് ക്രൊയേഷ്യ! ബ്രസീൽ സെമി കാണാതെ പുറത്ത്; ലോകകപ്പ് കിരീടം നേടാനാവാതെ നെയ്‍മർ. പെനാൽറ്റി ഷൂട്ടൗട്ട് വിദ്ഗദ്ധരായ ക്രൊയേഷ്യ സെമിയിലെത്തുന്ന ആദ്യടീമായി; അ‌ർജന്റീന- ബ്രസീൽ സ്വപ്നഫൈനൽ നഷ്ടമായതിന്റെ നിരാശയിൽ ലോകം

New Update

publive-image

Advertisment

ദോഹ: ലോകത്ത് ഏറ്റവുമധികം ആരാധാകരുള്ള ടീമുകളിലൊന്നായ ബ്രസീൽ ലോകകപ്പിന്റെ സെമി കാണാതെ പുറത്ത്. ബ്രസീലിനെ ഷൂട്ടൗട്ടിൽ വീഴ്‌ത്തി ക്രൊയേഷ്യ സെമിയിലെത്തുന്ന ആദ്യ ടീമായി. ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാല് ഗോളിനാണ് ക്രൊയേഷ്യയുടെ ജയം. അ‌ർജന്റീന- ബ്രസീൽ സ്വപ്നഫൈനൽ നഷ്ടമായതിന്റെ നിരാശയിലാണ് ലോകം. ഗോളി ഡൊമിനിക് ലിവാകോവിച്ചിൻറെ കരുത്തിലാണ് സെമിയിലേക്ക് ക്രൊയേഷ്യയുടെ പടയോട്ടം.

എക്‌സ്‌ട്രാ ടൈമിലെ നെയ്‌മറുടെ മിന്നും ഗോളിന് മറുപടിയായി 10 മിനിറ്റിൻറെ ഇടവേളയിൽ ബ്രൂണോ പെറ്റ്‌കോവിച്ച് ലോംഗ് റേഞ്ചർ ഗോൾ നേടിയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഒരിക്കൽക്കൂടി ഷൂട്ടൗട്ടിൽ ക്രൊയേഷ്യ വെന്നിക്കൊടി പാറിച്ചപ്പോൾ ഗാലറിയിൽ ബ്രസീലിയൻ ആരാധകരുടെ കണ്ണീരൊഴുകി. ലോകകപ്പ് കിരീടം നേടാനാവാതെ നെയ്‍മർ കണ്ണീരോടെ കളിക്കളം വിട്ടു.

ബ്രസീൽ-ക്രൊയേഷ്യ ക്വാർട്ടറിൻറെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. 45 മിനുറ്റുകളിലും ഒരു മിനുറ്റ് ഇഞ്ചുറിടൈമിലും ഇരു ടീമുകൾക്കും വല ചലിപ്പിക്കാനായില്ല. ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിലെ ബ്രസീലിൻറെ ആക്രമണത്തിൻറെ തുടർച്ച പ്രതീക്ഷിച്ച ആരാധകർക്ക് മുന്നിൽ മോഡ്രിച്ചിൻറെ നേതൃത്വത്തിൽ ക്രൊയേഷ്യ നീക്കങ്ങൾ നടത്തുന്നതും ശക്തമായി പ്രതിരോധിക്കുന്നതുമാണ് കണ്ടത്. 52 ശതമാനം ബോൾ പൊസിഷനും മൂന്ന് ഓൺടാർഗറ്റ് ഷോട്ടുകളുമുള്ള ബ്രസീലിനെതിരെയാണ് ക്രൊയേഷ്യ മികച്ച പ്രകടനം പുറത്തെടുത്തത്. മൂന്നാം മിനുറ്റിൽ കൊവാസിച്ചിനെ കാസിമിറോ ഫൗൾ ചെയ്തതിന് ക്രൊയേഷ്യക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. തൊട്ടുപിന്നാലെ ബ്രസീലിൻറെ പ്രത്യാക്രമണം വിനീഷ്യസ് നയിച്ചെങ്കിലും ഫാർ പോസ്റ്റിലേക്ക് വളച്ച് പന്ത് കയറ്റാനുള്ള ശ്രമം ക്രൊയേഷ്യൻ ഗോളി ലിവാകോവിച്ച് പിടികൂടി.

10-ാം മിനുറ്റിൽ വിനീഷ്യസ് തുടങ്ങിവച്ച മുന്നേറ്റവും ഗോളിലേക്ക് വഴിമാറിയില്ല. 13-ാം മിനുറ്റിൽ പെരിസിച്ചിൻറെ ഫിനിഷിംഗ് ചെറുതായൊന്ന് പിഴച്ചില്ലായിരുന്നെങ്കിൽ ക്രൊയേഷ്യക്ക് ലീഡ് കണ്ടെത്താമായിരുന്നു. 21-ാം മിനുറ്റിൽ നെയ്മറുടെ ശ്രമവും ഗോളിയുടെ കൈകളിൽ വിശ്രമിച്ചു. 23-ാം മിനുറ്റിൽ നെയ്‌മറുടെ താളം കൃത്യമായി കണ്ട നീക്കത്തിൽ കസിമിറോയ്ക്ക് ഗോൾവല ഭേദിക്കാനായില്ല. 42-ാം മിനുറ്റിൽ ബോക്‌സിന് തൊട്ട് പുറത്തുവച്ച് കിട്ടിയ ഫ്രീകിക്കിൽ നെയ്‌മറുടെ ഷോട്ട് കൃത്യം ഗോളിയുടെ കൈകളിലെത്തി.

രണ്ടാംപകുതിയിൽ ബ്രസീൽ ആക്രമിച്ചു കളിച്ചു. 66-ാം മിനുറ്റിൽ പക്വേറ്റയുടെ ശ്രമം നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. 76-ാം മിനുറ്റിൽ റോഡ്രിഗോയുടെ മുന്നേറ്റം ഗോളിലേക്ക് വഴിതിരിച്ചുവിടാൻ നെയ്മ‍ർ ശ്രമിച്ചപ്പോൾ ഗോളി വിലങ്ങുതടിയായി. 80-ാം മിനുറ്റിൽ പക്വേറ്റയുടെ ഷോട്ടും ഗോളിയിൽ അവസാനിച്ചു. 90 മിനുറ്റിലും നാല് മിനുറ്റ് ഇഞ്ചുറിസമയത്തും ഇരു ടീമുകൾക്കും ഗോൾ നേടാനാകാതെ വന്നതോടെ മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക് നീങ്ങി.

എക്‌സ്‌ട്രാ ടൈമിൽ(105+1) സാക്ഷാൽ സുൽത്താൻ നെയ്‌മർ ബ്രസീലിനെ മുന്നിലെത്തിച്ചു. എന്നാൽ 116-ാം മിനുറ്റിൽ ക്രൊയേഷ്യയുടെ ബ്രൂണോ പെറ്റ്‌കോവിച്ചിൻറെ ലോംഗ് റേഞ്ച‍ർ മത്സരം 120 മിനുറ്റുകളിൽ സമനിലയിലാക്കി. ഇതോടെ ഷൂട്ടൗട്ടിൽ കാര്യങ്ങൾക്ക് തീരുമാനമാവുകയായിരുന്നു. ബ്രസീൽ പുറത്തായതോടെ കേരളത്തിലും അവരുടെ ആരാധക‌ർ കടുത്ത നിരാശയിലാണ്. തിരുവനന്തപുരത്തും കോഴിക്കോട്ടും മലപ്പുറത്തുമെല്ലാം ആരാധകർ നിരാശയിലാണ്

Advertisment