ദോഹ: എക്‌സ്ട്രാ ടൈമിലെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ മെസി നേടിയ ഗോളിന് തൊട്ടുപിന്നാലെ കിലിയന്‍ എംബാപ്പെയുടെ ഹാട്രിക്കിലൂടെ മറുപടി നല്‍കി ഫ്രാന്‍സ്. മത്സരത്തില്‍ ഇരുടീമുകളും മൂന്ന് ഗോളുകള്‍ അടിച്ചതോടെ ഇനി പെനാല്‍റ്റി ഷൂട്ടൗട്ട് വിധി പറയും.
എക്സ്ട്രാ ടൈമിന്റെ 108–ാം മിനിറ്റിൽ ലയണൽ മെസ്സി നേടിയ ഗോളിന്, 118–ാം മിനിറ്റിലാണ് പെനാല്‍റ്റി വലയിലെത്തിച്ച കിലിയൻ എംബാപ്പെയിലൂടെ ഫ്രാൻസ് മറുപടി നൽകിയത്. റഗുലര്‍ ടൈമില്‍ ഇരു ടീമുകളും രണ്ട് ഗോളടിച്ച് ഒപ്പമെത്തിയതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കലാശിച്ചത്. എന്നാല്‍ എക്‌സ്ട്രാ ടൈമിലെ ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല.
അര്‍ജന്റീന ഏറെക്കുറെ വിജയമുറപ്പിച്ചെന്ന് തോന്നിച്ച മത്സരത്തില്‍ കിലിയന്‍ എംബാപ്പെ നേടിയ ഇരട്ടഗോളിലൂടെയാണ് ഫ്രാന്‍സ് മത്സരത്തിലേക്ക് തിരികെയെത്തിയത്. 80, 81 മിനിറ്റുകളിലാണ് എംബാപ്പെ ഗോളുകള്‍ നേടിയത്. ഇതിൽ ആദ്യ ഗോൾ പെനൽറ്റിയിൽനിന്നായിരുന്നു.
ബോക്‌സിനുള്ളില്‍ വെച്ച് കോലോ മുവാനിയെ ഒട്ടമെന്‍ഡി വീഴ്ത്തിയതിനെത്തുടര്‍ന്നാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. പിന്നാലെ തുറം നല്‍കിയ പാസ് തകര്‍പ്പനായി വലയിലെത്തിച്ച് എംബാപ്പെ ഫ്രാന്‍സിനെ മത്സരത്തിലേക്ക് തിരികെയെത്തിക്കുകയായിരുന്നു.
അക്രമണ ഫുട്‌ബോളിന്റെ വിശ്വരൂപം അര്‍ജന്റീന പുറത്തെടുത്ത മത്സരത്തില്‍ 23-ാം മിനിറ്റില്‍ സൂപ്പര്‍താരം ലയണല്‍ മെസിയാണ് ആദ്യ ഗോള്‍ നേടിയത്. ബോക്‌സിനകത്തേക്ക് കുതിച്ച എയ്ഞ്ജല്‍ ഡി മരിയയെ ഔസ്മാനെ ഡെംബലെ വീഴ്ത്തിയതിനെത്തുടര്‍ന്ന് അര്‍ജന്റീനയ്ക്ക് റഫറി പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത മെസ്സി അനായാസം വലയിലെത്തിച്ചു. ഈ ലോകകപ്പില്‍ മെസിയുടെ ആറാം ഗോളാണിത്.
36-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ നേടിയത്. മക് അലിസ്റ്റര്‍ നല്‍കിയ തകര്‍പ്പന്‍ പാസ് വലയിലെത്തിക്കുകയായിരുന്നു ഡി മരിയ.