ബാറ്റര്‍മാരും ബൗളര്‍മാരും ഒരു പോലെ തിളങ്ങിയ മത്സരം; മൂന്നാം ടി20യില്‍ ശ്രീലങ്കയെ 91 റണ്‍സിന് തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

New Update

publive-image

രാജ്‌കോട്ട്: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാം ടി20യില്‍ 91 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. സ്‌കോര്‍: ഇന്ത്യ-20 ഓവറില്‍ അഞ്ച് വിക്കറ്റിന് 228, ശ്രീലങ്ക-16.4 ഓവറില്‍ 137ന് ഓള്‍ ഔട്ട്. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിലൂടെ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 45 പന്തില്‍ താരം സെഞ്ചുറി തികച്ചു. പുറത്താകാതെ 51 പന്തില്‍ നേടിയത് 112 റണ്‍സ്.

Advertisment

കരിയറിലെ രണ്ടാം അന്താരാഷ്ട്ര മത്സരം കളിക്കുന്ന രാഹുല്‍ ത്രിപാഠി 16 പന്തില്‍ 35 റണ്‍സെടുത്ത് നിര്‍ണായക സംഭാവന നല്‍കി. ശുഭ്മാന്‍ ഗില്‍ 36 പന്തില്‍ 46 റണ്‍സെടുത്തു. അക്‌സര്‍ പട്ടേല്‍ ഒമ്പത് പന്തില്‍ 21 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ഇഷന്‍ കിഷന്‍-രണ്ട് പന്തില്‍ ഒന്ന്, ഹാര്‍ദ്ദിക് പാണ്ഡ്യ-നാല് പന്തില്‍ നാല്, ദീപക് ഹൂഡ-രണ്ട് പന്തില്‍ നാല് എന്നിവര്‍ക്ക് തിളങ്ങാനായില്ല. ശ്രീലങ്കയ്ക്ക് വേണ്ടി ദില്‍ഷന്‍ മധുശങ്ക രണ്ട് വിക്കറ്റ് വീഴ്ത്തി. കസുന്‍ രജിത, ചമിക കരുണരത്‌നെ, വനിന്ദു ഹസരങ്ക എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കസുന്‍ രജിതതയും, വനിന്ദു ഹസരങ്കയും ഒഴികെയുള്ള ഒഴികെയുള്ള ബൗളര്‍മാരെല്ലാം 40 റണ്‍സിന് മുകളില്‍ വിട്ടുകൊടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളി ഉയര്‍ത്താനായില്ല. ഒരു ബാറ്റര്‍ പോലും 30ന് മുകളില്‍ സ്‌കോര്‍ ചെയ്തില്ല. 15 പന്തില്‍ 23 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസും, 17 പന്തില്‍ 23 റണ്‍സെടുത്ത ദസുന്‍ ശനകയുമാണ് ലങ്കയുടെ ടോപ് സ്‌കോറര്‍മാര്‍. ധനഞ്ജയ ഡിസില്‍വ 22 റണ്‍സെടുത്തു.

പഥും നിസങ്ക-15, ആവിഷ്‌ക ഫെര്‍ണാണ്ടോ-1, ചരിത് അസലങ്ക-19, വനിന്ദു ഹസരങ്ക-9, ചമിക കരുണരത്‌നെ-0, മഹീഷ് തീക്ഷണ-2, ദില്‍ഷന്‍ മധുശങ്ക-1, കസുന്‍ രജിത-9 (നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ പ്രകടനം. ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹാര്‍ദ്ദിക് പാണ്ഡ്യയും, ഉമ്രാന്‍ മാലിക്കും, യുസ്‌വേന്ദ്ര ചഹലും രണ്ട് വിക്കറ്റ് വീതവും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി.

Advertisment