തൃശൂർ: ഫെഡറൽ ഫാഷിസത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ സംഘപരിവാർ ഭരണകൂടം ആരംഭിച്ചുവെന്ന് ബാലചന്ദ്രൻ വടക്കേടത്ത് അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ 'സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ച് വർഷങ്ങൾ' കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു വടക്കേടത്ത്.
രാജ്യത്തെ പൂർണമായും ഫാസിസ്റ്റ് വൽക്കരിക്കുവാൻ ആദ്യം സംസ്ഥാനങ്ങളെ ഫാസിസ്റ്റ് വൽക്കരിക്കുന്ന രീതിയാണ് ഫെഡറൽ ഫാസിസം. കാശ്മീർ വിഭജിച്ചതിലും ലക്ഷദ്വീപിൽ ജനകീയ അടിമത്തം നടപ്പിലാക്കിയതും അതിന്റെ തുടക്കമാണ്.
രണ്ട് കുട്ടികൾ ഉള്ളവർക്ക് മാത്രമേ സംവരണം ഉള്ളൂവെന്ന വാദം യുപിയിൽ കൊണ്ടുവരുന്നതിനു പിന്നിലും ഈ ഉദ്ദേശം തന്നെയാണ്. ഇത് മത വിവേചനത്തിന്റെ രാഷ്ട്രീയമാണ്.
ഫെഡറൽ ഫാഷിസം നടപ്പിലാക്കാൻ അവർ ഭൂരിപക്ഷത്തെ ഉപയോഗപ്പെടുത്തുന്നു. മെജോരിറ്റി അഥവാ ഭൂരിപക്ഷം എന്നത് ഫാസിഷത്തിന്റെ ചിഹ്നമായി മാറി. ഞങ്ങൾ ജയിച്ചവർ എന്ന് ബിജെപി നേതാവ് പറയുമ്പോൾ, നിങ്ങൾ തോറ്റവർ എന്ന് അതിനെ അർത്ഥമാക്കുന്നു. തോറ്റവരുടെ രാഷ്ട്രീയം മറക്കുകയും ചെയ്യുന്നു.
ഭരണകൂടം എന്നത് ഭരണപക്ഷവും പ്രതിപക്ഷവും ചേർന്നതാണെന്ന വസ്തുത ഇവർ നിരാകരിക്കുകയാണ്. ഇത് ജനാധിപത്യ വിരുദ്ധവും ഫെഡറൽ ഫാസിസത്തിന്റെ രീതിയുമാണ്.
ജനാധിപത്യത്തിൽ നുണ പറഞ്ഞുകൊണ്ട് സംഘപരിവാറും ഇടതുപക്ഷവും നമ്മെ പറ്റിച്ചു കൊണ്ടിരിക്കുകയാണ്.
ന്യായീകരണ തൊഴിലാളികളായി ഭരണക്കാർ മാറുന്നു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും പരാജയപ്പെട്ട രാഷ്ട്രീയം ചെറുതല്ലെന്ന് വരും നാളുകളിൽ ബോധ്യപ്പെടും. സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശത്രു ബിജെപിയും സംഘപരിവാറും ആണെന്ന് ഇന്ത്യൻ ജനത തിരിച്ചറിയുന്നുവെന്നും വടക്കേടത്ത് പറഞ്ഞു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് അധ്യക്ഷനായി. ഓണംപിള്ളി മുഹമ്മദ് ഫൈസി 'സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ച് വർഷങ്ങൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
ജില്ലാ ഭാരവാഹികളായ പി.എ ഷാഹുൽ ഹമീദ്, എം.വി സുലൈമാൻ, എം.എ റഷീദ്, പി.കെ ഷാഹുൽ ഹമീദ്, ഐ.ഐ അബ്ദുൾ മജീദ്, ആർ.പി ബഷീർ, സി.എ ജാഫർ സാദിഖ്, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എ.എം സനൗഫൽ പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് സി.കെ അഷറഫ് അലി, എസ്.ടി.യു ജില്ലാ പ്രസിഡന്റ് പി.എം അബ്ദുൾ സലാം, എസ്.ഇ.യു ജില്ലാ പ്രസിഡന്റ് ഹംസ മന്ദലംകുന്ന് എന്നിവർ പ്രസംഗിച്ചു.