ലണ്ടന്‍: ബ്രിട്ടനിലെ ലീഡ്‍സില്‍ മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ചു. തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര അനിന്‍കുമാര്‍ - ലാലി ദമ്പതികളുടെ മകള്‍ ആതിര അനില്‍ കുമാര്‍ (25) ആണ് മരിച്ചത്. ലീഡ്സിലെ ബെക്കറ്റ് യൂണിവേഴ്സിറ്റിയിലെ പ്രോജക്ട് മാനേജ്മെന്റ് വിദ്യാർഥിനിയാണ് ആതിര. ഭര്‍ത്താവ് രാഹുല്‍ ശേഖര്‍ ഒമാനിലാണ്. ഒരു മകളുണ്ട്.
ലീഡ്‍സിലെ ആംലിക്ക് സമീപം സ്റ്റാനിങ് ലീ റോഡിലെ ബസ്‍ സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ, നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ബ്രാഡ്ഫോർഡ് ആശുപത്രി മോർച്ചറിയിലാണ് ഇപ്പോൾ ആതിരയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
ഒരുമാസം മുമ്പു മാത്രമാണ് ആതിര പഠനത്തിനായി ലീഡ്സിൽ എത്തിയത്. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 8.30ന് ആതിര ഉള്‍പ്പെടെ നിരവധിപേര്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാറോടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.