ഡൽഹി : സൗന്ദര്യം കൂട്ടാനാണ് സാധാരണയായി ബ്യൂട്ടിപാർലറിൽ പോകുക . എന്നാൽ പാർലറിൽ പോയിട്ട് സൗന്ദര്യം മങ്ങിയാലോ , സഹിക്കാനാകുമോ അതും സ്വന്തം വിവാഹദിവസം.
മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം . ഡിസംബർ മൂന്നിനായിരുന്നു കോട്വാലി നിവാസിയായ പെൺകുട്ടിയുടെ വിവാഹം. വധുവിനെ അണിയിച്ചൊരുക്കാനായി വീട്ടുകാർ മോണിക്ക മേക്കപ്പ് സ്റ്റുഡിയോയുടെ ഡയറക്ടർ മോണിക്ക പഥക്കിനെ ബന്ധപ്പെട്ടു.
മൂവായിരം രൂപയ്‌ക്ക് വധുവിനെ അണിയിച്ചൊരുക്കാമെന്ന് മോണിക്ക സമ്മതിച്ചു. വിവാഹ ദിവസം വധുവിനെ പാർലറിലേക്ക് കൊണ്ടുപോകുമ്പോൾ മോണിക്ക അവിടെ ഉണ്ടായിരുന്നില്ല. മോണിക്കയുടെ പാർലറിലെ ജീവനക്കാർ വധുവിനെ അണിയിച്ചൊരുക്കി.
എന്നാൽ ഈ മേയ്‌ക്കപ്പ് വധുവിന് ഇഷ്ടമായില്ല. തുടർന്ന് വധു മോണിക്കയെ വിളിച്ച് വഴക്കുണ്ടാക്കുകയും , മോണിക്ക പെൺകുട്ടിയെ ജാതി പറഞ്ഞ് കളിയാക്കുകയും ചെയ്തു. മാത്രമല്ല തങ്ങളെ ഭീഷണിപ്പെടുത്തിയതായും വധുവിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്നാണ് ബ്യൂട്ടിപാർലറിനെതിരെ പരാതി നൽകിയത്. തന്റെ സ്വാഭാവിക സൗന്ദര്യമാണ് പാർലർ കളഞ്ഞതെന്നും വധു ആരോപിക്കുന്നു .