ഗാന്ധിനഗര്‍: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ വിജയം എന്‍ഡിഎയ്ക്ക്. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥി നീലേഷ് കുംഭാനിയുടെയും ഡമ്മി സ്ഥാനാർഥിയുടെയും പത്രിക കഴിഞ്ഞ ദിവസം തള്ളിയതോടെയാണിത്.
ബാക്കിയുണ്ടായിരുന്ന ബിഎസ്പി സ്ഥാനാർഥിയും ഏഴ് സ്വതന്ത്രരും പത്രിക പിൻവലിക്കുകയും ചെയ്തു. ഇതോടെയാണ് തിരഞ്ഞെടുപ്പിന് മുന്നേ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാനിയുടെ നാമനിർദേശ പത്രിക കഴിഞ്ഞ ദിവസമാണ് തള്ളിയത്. പത്രികയിൽ നിലേഷിനെ നിർദ്ദേശിച്ചവരുടെ ഒപ്പിൽ ജില്ലാ റിട്ടേണിംഗ് ഓഫീസർ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സൂറത്തിൽ കോൺഗ്രസിൻ്റെ പകരക്കാരനായ സ്ഥാനാർത്ഥി സുരേഷ് പദ്‌സലയുടെ നാമനിർദ്ദേശ പത്രികയും അസാധുവായി. ഇതോടെ സൂറത്തിൽ കോൺഗ്രസിന് സ്ഥാനാർഥിയില്ലാത്ത അവസ്ഥയായി.
കുംഭാനിയും പദ്‌സലയും സമർപ്പിച്ച നാല് നാമനിർദ്ദേശ ഫോമുകൾ പ്രഥമദൃഷ്ട്യാ നിരസിച്ചതായും നിർദ്ദേശിച്ചവരുടെ ഒപ്പുകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയെന്നും അവ യഥാർത്ഥമല്ലെന്നും റിട്ടേണിംഗ് ഓഫീസർ സൗരഭ് പർധി തൻ്റെ ഉത്തരവിൽ പറഞ്ഞു.
ഫോമുകളിൽ തങ്ങൾ സ്വയം ഒപ്പിട്ടിട്ടില്ലെന്ന് സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിച്ചവര്‍ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയതായി പാർധിയുടെ ഉത്തരവിൽ അറിയിച്ചു. ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കുമെന്ന് കോൺഗ്രസ് അഭിഭാഷകൻ ബാബു മംഗുകിയ പറഞ്ഞിരുന്നു.