ഭോപ്പാൽ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ ഇൻഡോറിൽ നോട്ടയ്ക്ക് ലഭിച്ചത് 218674 വോട്ടുകൾ. 1226751 വോട്ടുകള്‍ നേടിയ ബിജെപിയുടെ ശങ്കർ ലാൽവാനിയാണ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്. നോട്ട രണ്ടാമതാണ്.
നോട്ടയ്ക്ക് വോട്ട് തേടിയത് കോണ്‍ഗ്രസ്
മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന അക്ഷയ് കാന്തി ബാം പത്രിക പിന്‍വലിച്ച് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. പാർട്ടി ചിഹ്നത്തിൽ മത്സരിക്കണമെന്ന പകരക്കാരനായ സ്ഥാനാർഥിയുടെ ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു. ഇതാണ് നോട്ടയ്ക്ക് വേണ്ടി വോട്ട് തേടാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്.
മധ്യപ്രദേശിലെ ഏറ്റവും വലിയ മണ്ഡലമായ ഇൻഡോർ മണ്ഡലത്തിൽ 35 വർഷത്തിനിടെ (1989 മുതൽ) കോൺഗ്രസ് വിജയിച്ചിട്ടില്ല. എന്നാൽ ഒരു സ്ഥാനാർത്ഥിയെ പോലും നിർത്താൻ കഴിയാതെ വരുന്നത് ഇതാദ്യമാണ്.
ഒരു സ്ഥാനാർത്ഥിയെയും പാർട്ടി പിന്തുണയ്ക്കില്ലെന്നും ബിജെപിയെ ശിക്ഷിക്കാൻ നോട്ട വോട്ടുകളുടെ റെക്കോർഡ് സൃഷ്ടിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചുവെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി അന്ന് വ്യക്തമാക്കിയിരുന്നു.
"ഞാൻ ഇൻഡോറിലെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു... നിങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കിയ ചിലർ ഞങ്ങളുടെ കോൺഗ്രസ് സ്ഥാനാർത്ഥിയെ മോഷ്ടിച്ചിരിക്കുന്നു. അവരെ ഒരു പാഠം പഠിപ്പിക്കണമെങ്കിൽ നോട്ട ബട്ടൺ അമർത്തി ജനാധിപത്യം സംരക്ഷിക്കൂ", മുൻ മന്ത്രിയും മുൻ എംപിയുമായ മുതിർന്ന കോൺഗ്രസ് നേതാവ് സജ്ജൻ വർമ എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
"കഴിഞ്ഞ മുനിസിപ്പൽ, അസംബ്ലി തെരഞ്ഞെടുപ്പുകളിൽ ഇൻഡോറിലെ വോട്ടർമാർ ബിജെപിക്ക് വൻ വിജയമാണ് സമ്മാനിച്ചത്. ഇതൊക്കെയാണെങ്കിലും, ബാമിനെ അന്യായമായി പ്രലോഭിപ്പിച്ച് ബിജെപി ജനാധിപത്യത്തെ കൊലപ്പെടുത്തി. നോട്ട ഓപ്ഷൻ തിരഞ്ഞെടുത്ത് വോട്ടർമാർ ബിജെപിക്ക് തക്ക മറുപടി നൽകണം," മുതിർന്ന കോൺഗ്രസ് നേതാവ് ശോഭ ഓജയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് അന്ന് റിപ്പോര്‍ട്ട് ചെയ്തത് ഇപ്രകാരമാണ്.