റെയിൽവേ ബജറ്റ് 2026: മുതിർന്ന പൗരന്മാർക്കുള്ള ഇളവ് തിരിച്ചുവരുമോ? പ്രതീക്ഷിക്കുന്ന 5 സുപ്രധാന പ്രഖ്യാപനങ്ങൾ

കൂടുതല്‍ ജനറല്‍, സ്ലീപ്പര്‍ കോച്ചുകള്‍ ട്രെയിനുകളിലെ അമിത തിരക്ക് കുറയ്ക്കുന്നതിനായി സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കിലുള്ള നോണ്‍-എസി കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും.

New Update
Untitled

ഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2026-ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ റെയില്‍വേ മേഖലയ്ക്ക് വലിയ പ്രതീക്ഷകളാണുള്ളത്. സമീപകാലത്തുണ്ടായ ചില ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ബജറ്റില്‍ മുന്‍ഗണന നല്‍കുന്നത്. അതോടൊപ്പം യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യങ്ങളും ആധുനിക വല്‍ക്കരണവും ബജറ്റില്‍ ഇടംപിടിച്ചേക്കും.

Advertisment

റെയില്‍വേ ബജറ്റില്‍ പ്രതീക്ഷിക്കുന്ന അഞ്ച് പ്രധാന കാര്യങ്ങള്‍ ഇവയാണ്:


1. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യാത്രാ ഇളവുകള്‍ കോവിഡ് മഹാമാരിയുടെ സമയത്ത് നിര്‍ത്തലാക്കിയ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ടിക്കറ്റ് നിരക്ക് ഇളവ് പുനഃസ്ഥാപിക്കണമെന്നതാണ് യാത്രക്കാരുടെ ഏറ്റവും വലിയ ആവശ്യം.


നേരത്തെ 60 വയസ്സ് കഴിഞ്ഞ പുരുഷന്മാര്‍ക്ക് 40 ശതമാനവും, 58 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്ക് 50 ശതമാനവും ഇളവ് ലഭിച്ചിരുന്നു. രാജധാനി, ശതാബ്ദി, തുരന്തോ ഉള്‍പ്പെടെയുള്ള എല്ലാ ട്രെയിനുകളിലും ഇത് ബാധകമായിരുന്നു. ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണതോതില്‍ പുനരാരംഭിച്ചിട്ടും ഈ ആനുകൂല്യം തിരികെ നല്‍കാന്‍ റെയില്‍വേ തയ്യാറായിട്ടില്ല. ഇത്തവണത്തെ ബജറ്റില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

2. സുരക്ഷയ്ക്ക് അതീവ പ്രാധാന്യം ട്രെയിന്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ റെയില്‍വേ സുരക്ഷയ്ക്കായി വകയിരുത്തുന്ന തുക 1.3 ലക്ഷം കോടി രൂപ കടന്നേക്കും. മൊത്തം റെയില്‍വേ വികസനത്തിനായുള്ള മൂലധന ചെലവ് 10 ശതമാനം വര്‍ധിപ്പിച്ച് 2.75 ലക്ഷം കോടി രൂപയാക്കാന്‍ സാധ്യതയുണ്ട്. 2025-ല്‍ ഇത് 2.52 ലക്ഷം കോടി രൂപയായിരുന്നു.

3. 'കവാച്ച്' സുരക്ഷാ സംവിധാനത്തിന് കൂടുതല്‍ തുക ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള തദ്ദേശീയ സുരക്ഷാ സംവിധാനമായ 'കവാച്ച് 4.0'-ന് ബജറ്റില്‍ വന്‍തുക വകയിരുത്തിയേക്കും. ലോക്കോ പൈലറ്റിന് പിഴവ് പറ്റിയാല്‍ ഓട്ടോമാറ്റിക്കായി ബ്രേക്ക് പ്രയോഗിക്കുന്ന സംവിധാനമാണിത്. 18,000 കിലോമീറ്റര്‍ ട്രാക്കിലേക്ക് കൂടി കവാച്ച് വ്യാപിപ്പിക്കാനുള്ള നടപടികള്‍ക്ക് ബജറ്റില്‍ വേഗം കൂടും. ജനുവരി 30-ന് 472 കിലോമീറ്റര്‍ പാതയില്‍ കവാച്ച് 4.0 കമ്മീഷന്‍ ചെയ്തിരുന്നു.


4. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ദീര്‍ഘദൂര യാത്രകള്‍ക്കായി 24 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ നിര്‍മ്മാണത്തിന് ബജറ്റില്‍ പച്ചക്കൊടി കാണിച്ചേക്കും. രാജധാനി എക്‌സ്പ്രസിന് പകരക്കാരായി എത്തുന്ന ഈ ട്രെയിനുകളില്‍ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും പാന്‍ട്രി കാറുകളും ഉണ്ടാകും. 2026 അവസാനത്തോടെ ഇതിന്റെ ആദ്യ മാതൃക പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.


5. കൂടുതല്‍ ജനറല്‍, സ്ലീപ്പര്‍ കോച്ചുകള്‍ ട്രെയിനുകളിലെ അമിത തിരക്ക് കുറയ്ക്കുന്നതിനായി സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കിലുള്ള നോണ്‍-എസി കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 17,000 ജനറല്‍, സ്ലീപ്പര്‍ കോച്ചുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ബജറ്റില്‍ ഔദ്യോഗിക അംഗീകാരം ലഭിച്ചേക്കും. സാധാരണക്കാരുടെ യാത്ര സുഗമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Advertisment