ആറ്റിങ്ങൽ പിടിക്കാൻ അരയും തലയും മുറുക്കിയിറങ്ങിയ ബി ജെ പി സംസ്ഥാന ബജറ്റിൽ ആറ്റിങ്ങലിനെ അവഗണിച്ചെന്ന് ആരോപിച്ച്  പ്രതിഷേധിച്ചു ; 14 കോടി വിവിധ പദ്ധതികൾക്കായി ബജറ്റിൽ മണ്ഡലത്തിനായി വകയിരുത്തിയത് എടുത്ത് കാട്ടി എൽഡിഎഫ് ; എം പി ഫണ്ടിൽ നിന്ന് നടപ്പിലാക്കിയ പദ്ധതികളും സി കെ ജാനു ഒപ്പം നിൽക്കുന്നതും സംവരണ മണ്ഡലമായ ആറ്റിങ്ങലിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ യുഡി എഫ്

ആറ്റിങ്ങലിൽ കഴിഞ്ഞ തവണ മത്സരിച്ച അഡ്വ. പി.സുധീറിനെ വീണ്ടും മത്സരിപ്പിക്കാനാണ് ബി ജെ പി യിൽ ആലോചന

New Update
election

ആറ്റിങ്ങൽ :ആറ്റിങ്ങൽ ഇക്കുറി ശക്തമായ ത്രികോണ മത്സരത്തിനാണ് തയ്യാറെടുക്കുന്നത്. 

Advertisment

കഴിഞ്ഞ തവണ മുപ്പതിനായിരം വോട്ടുകളുടെ വ്യത്യാസത്തിൽ രണ്ടാമത് എത്തിയ എൻഡിഎ , പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വി. മുരളീധരൻ ഒന്നാമത് എത്തിയതിൻ്റെ ബലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്ന കണക്ക് കൂട്ടലിലാണ്. 

സംസ്ഥാന ബജറ്റിൽ ആറ്റിങ്ങലിനെ അവഗണിച്ചെന്ന് ആരോപിച്ച് ബി ജെ പി പ്രതിഷേധം സംഘടിപ്പിച്ചു . 

എന്നാൽ ബജറ്റിൽ മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി 14 കോടി പ്രഖ്യാപിച്ചത് എടുത്ത് കാട്ടി എൽഡിഎഫ് പ്രചാരണം ആരംഭിച്ചതോടെ പ്രതിഷേധത്തിൻ്റെ മുനയൊടിഞ്ഞു . 

bjp

മാത്രമല്ല കേന്ദ്ര ബജറ്റിൽ കേരളത്തിന് എന്തുണ്ട് എന്ന ചോദ്യവും ഇടത് മുന്നണി ഉയർത്തുന്നു.

 ആറ്റിങ്ങലിൽ കഴിഞ്ഞ തവണ മത്സരിച്ച അഡ്വ. പി.സുധീറിനെ വീണ്ടും മത്സരിപ്പിക്കാനാണ് ബി ജെ പി യിൽ ആലോചന.

എന്നാൽ ജനകീയനായ നേതാവിനെ രംഗത്തിറക്കിയാൽ വിജയിക്കാമെന്ന് പറയുന്ന ഒരു വിഭാഗം നേതാക്കൾ തിരുവനന്തപുരം കോർപ്പറേഷനിലെ ഡെപ്യൂട്ടി മേയർ ആശാനാഥിനെ മത്സരിപ്പിക്കണമെന്ന ആവശ്യക്കാരാണ് . 

ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻ്റായിരുന്ന ബൈജുവിനെ തൽ സ്ഥാനത്ത്  നിന്ന് മാറ്റിയതും സുധീറിൻ്റെ സാധ്യതകളെ ബാധിച്ചേക്കും. .

മണമ്പൂരിലെ ജനകീയ നേതാവായ ബൈജു പഞ്ചായതംഗം എന്ന നിലയിലും മികച്ച പ്രകടനമാണ് നടത്തുന്നത് . 

ട്യൂട്ടോറിയൽ കോളേജ് അദ്ധ്യാപകനായ ബൈജുവിൻ്റെ വ്യക്തി ബന്ധങ്ങൾ കൂടി കണക്കിലെടുത്ത് അദ്ദേഹത്തെ മണ്ഡലത്തിൽ നിന്നുള്ള പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള വിദ്യാസമ്പന്നനായ യുവാവ് എന്നത് പരിഗണിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം സമൂഹ മാധ്യമങ്ങളിൽ ഉയർന്നതിന് പിന്നാലെയാണ് ബൈജുവിനെ മണ്ഡലം പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റിയത്. 

ഇതേ തുടർന്ന് ആറ്റിങ്ങൽ സംഘടനാ മണ്ഡലത്തിൽ ഉണ്ടായ തമ്മിലടി സുധീറിൻ്റെ സാധ്യതകളെ ബാധിച്ചേക്കാം . അതേസമയം ഇടത് മുന്നണിയാകട്ടെ തുടർ വിജയം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. 

CPM

ആറ്റിങ്ങലിൽ ഇടത് വോട്ടുകളിലെ ചോർച്ച തടയാനായെന്നും മുന്നണി ഒറ്റക്കെട്ടാണെന്നും നിലവിലെ എം.എൽ.എ നടപ്പിലാക്കിയ വികസന പദ്ധതികൾ എടുത്ത് കാട്ടിയാൽ തന്നെ ജനം പിന്തുണയ്ക്കുമെന്നും സിപിഎം അവകാശപെടുന്നു. 

നിലവിലെ എം.എൽ.എ ഒ.എസ് അംബിക , മുൻ എം.എൽ.എ ബി സത്യൻ എന്നിവരെയാണ് സി പി ഐ എം മണ്ഡലത്തിലേക്ക് പരിഗണിക്കുന്നതെന്നാണ് വിവരം . 

എന്നാൽ പുതുമുഖ സ്ഥാനാർത്ഥിയെ രംഗത്തിറക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല . അതേസമയം കഴിഞ്ഞ തവണ യുഡിഎഫിനായി ആർ.എസ്.പി മത്സരിച്ച മണ്ഡലം ഇക്കുറി കോൺഗ്രസ് തിരിച്ചെടുക്കുന്നതിനും സാധ്യതയുണ്ട് . 

ആറ്റിങ്ങൽ എം.പി അടൂർ പ്രകാശ് എം പി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികൾ എടുത്ത് കാട്ടി വോട്ട് തേടാനാണ് യുഡിഎഫ് തയ്യാറെടുക്കുന്നത് .

ആദിവാസി സമര നായിക സി. കെ ജാനുവിനെ ഒപ്പം നിർത്താനായതും ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ ,

congress

ബി ജെ പി തഴഞ്ഞ ജാനുവിനെ ഒപ്പം കൂട്ടി അർഹമായ സ്ഥാനവും മാന്യമായ പരിഗണനയും നൽകുന്നത് യുഡിഎഫ് ആണ പ്രചാരണം പട്ടിക ജാതി വോട്ടുകളിൽ സ്വാധീനം ചെലുത്തുമെന്നും കോൺഗ്രസ് കണക്ക് കൂട്ടുന്നു.

യു ഡി എഫിലെ ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാകുന്ന മുറയ്ക്ക് സ്ഥാനാർത്ഥി നിർണ്ണയ ചർചകളിലേക്ക് കോൺഗ്രസ് കടക്കൂ . ഇക്കുറി ആറ്റിങ്ങലിലും വിജയ സാധ്യതയുണ്ടെന്നാണ് കോൺഗ്രസ് വിലയിരുത്തൽ

Advertisment