എൽ.ഡി.എഫ് പ്രചരണജാഥകൾ പാളിയെന്ന് സിപിഐ വിലയിരുത്തൽ. മൂന്ന് ജാഥകളായി വിഭജിച്ചത് ആവേശക്കുറവിന് കാരണമായെന്ന് വിമർശനം. എൽഡിഎഫ് ജാഥ നേരത്തെ നടത്തിയത് പ്രതിപക്ഷത്തിന് മറുപടി പറയാൻ അവസരം ഒരുക്കിക്കൊടുത്തു. ബിനോയ് വിശ്വത്തിന്റെ പരിചയക്കുറവ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെ ബാധിക്കുന്നുവെന്നും ആക്ഷേപം. ടേം നിബന്ധനയിൽ ഇളവിന് സാധ്യതയെന്ന് സൂചന. സ്ഥാനാർഥികളുടെ വിജയസാധ്യത മാത്രം മാനദണ്ഡമാക്കാനും സിപിഐ നീക്കം

New Update
mv govindan pinarai vijayan binoy viswam

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫ് സംഘടിപ്പിച്ച രാഷ്ട്രീയ പ്രചരണജാഥകൾ പാളിപ്പോയെന്ന് സിപിഐയിൽ വിമർശനം.

Advertisment

ഇന്ന് ചേർന്ന  സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് - സംസ്ഥാന എക്സിക്യൂട്ടീവ് യോഗങ്ങളിലാണ് ജാഥകൾ പാളിയെന്ന വിമർശനം ഉയർന്നത്.മൂന്ന് ജാഥകളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംസാരിക്കുമ്പോൾ പോലും പലയിടത്തും കസേരകൾ ഒഴിഞ്ഞുകിടന്നു.


സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിച്ച ജാഥക്കും വേണ്ടത്ര ശ്രദ്ധകിട്ടിയില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

LDF's Vikasana Munnetta Jatha to Begin on February 1 Across Kerala -  Deshabhimani

ജാഥകൾക്ക് സ്വീകരണം ഒരുക്കിയ സ്ഥലങ്ങളിൽ സാമാന്യം ജനക്കൂട്ടം ഉണ്ടായിരുന്നെങ്കിലും സദസ് ഏറെക്കുറെ യാന്ത്രികമായിരുന്നു.

ജാഥകൾക്ക്  മുന്നണിയുടെ പ്രവർത്തകരിൽ ആവേശം ഉണ്ടാക്കാനായില്ല എന്നതിൻെറ തെളിവാണിത് എന്നാണ്  സിപിഐ യോഗങ്ങളിൽ ഉയർന്ന വിമർശനം.


ജാഥകൾ മൂന്നായി നടത്തിയതാണ് ശ്രദ്ധിക്കപ്പെടാതെ പോകാൻ കാരണമെന്നാണ് സിപിഐ യോഗങ്ങളിൽ ഉയർന്ന അഭിപ്രായം. ജാഥകൾ മൂന്നായപ്പോൾ പ്രധാന നേതാക്കളുടെ സാന്നിധ്യം പലയിടത്തായി വിഭജിക്കപ്പെട്ടു.


ഇതോടെ പ്രവർത്തകരിൽ ആവേശം ഉണർത്തുന്ന പരിപാടിയായി മാറാൻ ജാഥകൾക്ക് കഴിഞ്ഞില്ല. ഒറ്റജാഥയായി നടത്തുന്നതുകൊണ്ടാണ് യു.ഡി.എഫിൻെറ ജാഥക്ക് ശ്രദ്ധകിട്ടുന്നതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

ആദ്യം തന്നെ രാഷ്ട്രീയ പ്രചരണ ജാഥയുമായി മുന്നോട്ടുവന്നതിൽ തന്ത്രപരമായ പാളിച്ച സംഭവിച്ചിട്ടുണ്ടോയെന്ന് അഭിപ്രായവും ചിലനേതാക്കൾ പ്രകടിപ്പിക്കുന്നുണ്ട്.

1962473-cpi-binoy-viswam

എൽ.ഡി.എഫ് ആദ്യം  ജാഥകൾ നടത്തിയത് മൂലം പിന്നാലെ വരുന്ന യു.ഡി.എഫ് ജാഥ ഇടതുമുന്നണിക്ക് മറുപടി പറയുന്ന വേദിയായി മാറി. പ്രതിപക്ഷത്തിന് സർക്കാരിന് നേരെ  ചോദ്യങ്ങൾ ഉന്നയിക്കാൻ അവസരം ഉണ്ടാക്കികൊടുക്കുന്നത് പോലെയായി കാര്യങ്ങൾ.

ഇത് തന്ത്രപരമാ പാളിച്ചയാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടന്നു.നിയമസഭാ തിരഞ്ഞെടുപ്പിൻെറ മുന്നൊരുക്കം ആയിരുന്നു ഇന്നത്തെ പ്രധാന ചർച്ച. നിയമസഭാ തിരഞ്ഞെടുപ്പിൻെറ സംഘടനപരമായ ഒരുക്കങ്ങൾ ആരംഭിക്കാൻ ജില്ലാ കൌൺസിലുകൾക്ക് നിർദ്ദേശം നൽകാൻ യോഗം തീരുമാനിച്ചു.


തിരഞ്ഞെടുപ്പിൻെറ സംഘടനാപരവും രാഷ്ട്രീയവുമായ മുന്നൊരുക്കം നടത്താൻ പാർട്ടി നേതൃത്വത്തിന് ആയിട്ടില്ലെന്ന വിമർശനവും നേതാക്കൾക്കിടയിൽ ഉണ്ട്.


പാർട്ടി മത്സരിക്കുന്ന മണ്ഡലങ്ങളിലെ സാഹചര്യം, വിജയസാധ്യതയുളള സ്ഥാനാർത്ഥികൾ ആര്, പ്രതികൂലഘടകങ്ങളെ എങ്ങനെ മറികടക്കാം എന്നതുൾപ്പെടെയുളള ഒരു തരത്തിലുളള ആലോചനയും നടത്താത്ത ഏക പാർട്ടി സിപിഐയാണ് എന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

cpi card

കാനം രാജേന്ദ്രൻ സെക്രട്ടറി ആയിരുന്ന കാലത്തൊക്കെ നേരത്തെ തന്നെ തിരഞ്ഞെടുപ്പിൻെറ നടപടികൾ നീക്കാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നു.ഇപ്പോൾ അത് സാധിക്കാതെ പോകുന്നതിൻെറ കാരണം  സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻെറ പരിചയക്കുറവാണെന്നും നേതാക്കൾ പറയുന്നു.


സ്ഥാനാർത്ഥി നിർണയം സംബന്ധിച്ചോ സീറ്റ് വിഭജനം സംബന്ധിച്ചോ സിപിഐ സംസ്ഥാന നേതൃയോഗങ്ങളിൽ ചർച്ചയൊന്നും നടന്നില്ല.


എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ടേം നിബന്ധന ആദ്യം നടപ്പാക്കിയ പാർട്ടിയായ സിപിഐ ഇത്തവണ അതിൽ ഇളവ് വരുത്തിയേക്കുമെന്ന സൂചന യോഗത്തിൽ ഉണ്ടായി.

നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം എന്ന ഒറ്റലക്ഷ്യത്തിൽ ഊന്നിമാത്രമായിരിക്കും സ്ഥാനാർത്ഥി നിർണയം അടക്കമുളള തീരുമാനങ്ങളെന്ന ബിനോയ് വിശ്വത്തിൻെറ പരാമർശമാണ് ടേം നിബന്ധനയിൽ ഇളവ് ഉണ്ടാകുമെന്ന സൂചന നൽകിയത്.

Untitledgggg

കഴിഞ്ഞ തവണ രണ്ട് ടേം നിബന്ധനയിൽ ഇളവ് നൽകിയ സിപിഐ, ഇത്തവണ മൂന്ന് ടേം മത്സരിച്ചവർക്ക് ഇളവ് നൽകിയേക്കുമെന്നാണ് നേതൃത്വത്തിൽ നിന്ന് ലഭിക്കുന്ന സൂചന.

ചാത്തന്നൂർ അടക്കമുളള മണ്ഡലങ്ങളിലെ വിജയ സാധ്യത പരിഗണിച്ചും സിപിഎമ്മിൻെറ സമ്മർദ്ദം കണക്കിലെടുത്തുമാണ് സിപിഐ ഇളവ് നൽകാൻ ആലോചിക്കുന്നത്.

രണ്ട് ടേം നിബന്ധനയിൽ ഇളവ് നൽകി, ജയസാധ്യത മാത്രം നോക്കി സ്ഥാനാർത്ഥികളെ നിശ്ചയിക്കാനാണ് സിപിഎമ്മിൻെറ ധാരണ. ഇക്കാര്യം സിപിഎം നേതൃത്വം സിപിഐയെ അറിയിച്ചിട്ടുണ്ട്.

Advertisment