/sathyam/media/media_files/2026/01/30/kunjikrishnanan-2026-01-30-19-18-15.jpg)
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കേ കണ്ണൂരിലെ സമുന്നതനായ സി.പി.എം നേതാവ് വി.കുഞ്ഞികൃഷ്ണന്റെ ഇടച്ചിലിൽ സി.പി.എം കടുത്ത ആശങ്കയിൽ. ധനരാജ് രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച വിവാദ വെളിപ്പെടുത്തലുകൾ നടത്തിയ കുഞ്ഞികൃഷ്ണൻ എഴുതിയ നേതൃത്വത്തെ അണികൾ തിരുത്തണമെന്ന പുസ്തകം പുറത്തിറങ്ങുന്നതിൽ കടുത്ത ആശങ്കയാണ് സി.പി.എം നേതൃത്വത്തിനുള്ളത്.
/filters:format(webp)/sathyam/media/media_files/2026/01/30/8350a9fa-3944-417c-a124-690d895d74e1-2026-01-30-18-13-41.jpg)
പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടെങ്കിലും ഇപ്പോഴും ജനങ്ങൾക്ക് സ്വീകാര്യനായ കുഞ്ഞികൃഷ്ണനെതിരെ പ്രകോപനപരമായി ഒന്നും ചെയ്യരുതെന്ന നിർദ്ദേശമാണ് സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വം ജില്ലയിലെ ഏരിയ- ലോക്കൽ നേതൃത്വങ്ങൾക്ക് നൽകിയിട്ടുള്ളത്.
കുഞ്ഞികൃഷ്ണനെ അനുകൂലിച്ചുള്ള പ്രകടനത്തിൽ പങ്കെടുത്ത സി.പി.എം പ്രവർത്തകന്റെ ബൈക്ക് അദ്ദേഹത്തിന് വീടിനടുത്ത് വെച്ച് കത്തിച്ചിരുന്നു. ഇതോടെ പൊതുജന വികാരവും പാർട്ടി അനുഭാവികളുടെ പിന്തുണയും കുഞ്ഞികൃഷ്ണന് കൂടുതലായി ലഭിക്കുന്നുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. നിലവിലെ പുസ്തകം പുറത്തിറങ്ങും മുമ്പ് തന്നെ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെ ഈ പുസ്തകത്തിന്റെ കാര്യം കുഞ്ഞികൃഷ്ണൻ അറിയിച്ചിരുന്നു. എന്നാൽ പുസ്തകം ഒരു ബോംബാണെന്നും അത് ഇറക്കരുതെന്നുമായിരുന്നു രാഗേഷ് കുറ്റികൃഷ്ണനോട് പറഞ്ഞത്. എന്നാൽ പാർട്ടി വിലക്ക് മറികടന്ന് കാര്യങ്ങൾ പൊതുസമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കാനൊരുങ്ങുന്ന കുഞ്ഞികൃഷ്ണനെ ഇനി തടയാനും സി.പി.എമ്മിനാവില്ല.
പസ്തകത്തിൽ ഉടനീളം പല മുതലാളിമാരുമായുള്ള പാർട്ടി നേതാക്കളുടെ ബന്ധത്തെപ്പറ്റിയും പാർട്ടി എന്ന നിലയിൽ സി.പി.എമ്മിനുണ്ടായിട്ടുള്ള അപചയത്തെപ്പറ്റിയും തുറന്നുള്ള എഴുത്ത് സി.പി.എമ്മിനെ ആഴത്തിൽ മുറിവേൽപ്പിക്കുന്നതാണ്. കോടികളുടെ ഒന്നിലധികം ഫണ്ട് വെട്ടിപ്പിന്റെ വസ്തുതകളടക്കമാണ് പുസ്തകം പുറത്തിറങ്ങുന്നതെന്നാണ് കുഞ്ഞികൃഷ്ണന്റെ വാദം.
/filters:format(webp)/sathyam/media/media_files/2026/01/26/kunji-2026-01-26-15-05-49.jpg)
പുസ്തകം പുറത്ത് വന്നാൽ പയ്യന്നൂരിൽ മാത്രമല്ല മലബാർ മേഖലയിൽ തന്നെ പാർട്ടിക്ക് വലിയ തോതിൽ ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വടകരയിലെ ഒഞ്ചിയത്തടക്കം ഉണ്ടായത് പോലെ പയ്യന്നൂരിൽ സി.പി.എമ്മിൽ നിന്നും കൂട്ടക്കൊഴിഞ്ഞു പോക്കിനുള്ള സാധ്യതയും പാർട്ടി മുന്നിൽ കാണുന്നുണ്ട്.
കാലങ്ങളായി സി.പി.എം കൈവശം വെച്ചിരിക്കുന്ന പല സീറ്റുകളിലും പാർട്ടിയുടെ സ്വാധീനം കുറയാമെന്നും സി.പി.എമ്മിന് ആശങ്കയുണ്ട്. പല വിഷയങ്ങളിലുള്ള നിരന്തരമായ അഴിമതി ആരോപണങ്ങൾ, ശബരിമല സ്വർണ്ണക്കൊള്ള, ഭരണവിരുദ്ധവികാരം എന്നിങ്ങനെ രാഷ്ട്രീയ ചക്രവ്യൂഹത്തിൽ നിൽക്കുന്ന സി.പി.എമ്മിന് കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ കുഞ്ഞികൃഷ്ണന്റെ പുസ്തകം മാരക രാഷ്ട്രീയ പ്രഹരമാവും ഏൽപ്പിക്കുക. തിരഞ്ഞെടുപ്പ് ഗോദയിൽ ഇത് പ്രതിഫലിച്ചാൽ സി.പി.എമ്മിന് കനത്ത നഷ്ടമാവും സീറ്റുകളുടെ കാര്യത്തിൽ ഉണ്ടാവുകയെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us