ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മറുടെ വ്യത്യസ്തമായ പുതുവത്സരാഘോഷമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ വകവയ്ക്കാതെ പാര്‍ട്ടി സംഘടിപ്പിച്ചത് അഞ്ഞുറോളം പേര്‍ക്കാണെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് രോഗികളുടെ ശവകുടീരത്തില്‍ ചവിട്ടിയാണ് നെയ്മറുടെ ആഘോഷങ്ങളെന്ന ആരോപണമാണ് ഉയരുന്നത് .
കൊവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിരിവധി സെലിബ്രിറ്റി അതിഥികള്‍ക്കായി ഒരാഴ്ച്ചയോളം നീണ്ടു നില്‍ക്കുന്ന പുതുവത്സരാഘോഷമാണ് സംഘടിപ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിവച്ച് ബ്രസീലിയന്‍ മാധ്യമങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ബ്രസീലിലുള്ള തന്റെ മാളികയിൽ അഞ്ച് ദിവസത്തെ ഒരു പാർട്ടിയാണ് നെയ്മര്‍ സംഘടിപ്പിച്ചത്.കൊറോണ വൈറസിന്റെ നിയന്ത്രണങ്ങൾക്കിടയിലും മൊത്തം 500 പേരെ ക്ഷണിച്ചിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റിയോ ഡി ജനീറയിലുള്ള മംഗരാറ്റിബയിലെ ബംഗ്‌ളാവിലാണ് ആഘോഷങ്ങള്‍ നടന്നത്. ബ്രസീലില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് റിയോ ഡി ജനീറ. ഇവിടെ 191146 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും രണ്ടാമത്തെ ഉയര്‍ന്ന കൊവിഡ് മരണസംഖ്യയാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ആഘോഷങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം നെയ്മര്‍ നിരസിച്ചതായാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് മരിച്ച 19000ത്തോളം കുടുംബങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് നെയ്മറുടെ ആഘോഷ പാര്‍ട്ടിയെന്നും മരണപ്പെട്ടവരുടെ ശവകുടീരങ്ങളില്‍ ചവിട്ടിയാണ് ഇവരുടെ ആഘോഷങ്ങള്‍ നടക്കുന്നതെന്നും കൊവിഡ് നിയന്ത്രണ വിധേയമാക്കാന്‍ കഠിന പരിശ്രമം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ പരിഹസിക്കുന്ന നടപടികളാണ് താരത്തില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്നും വിമര്‍ശനം ഉയരുന്നു.
തികച്ചും നിരുത്തരവാദപരമായ സമീപനമാണ് നെയ്മറുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്ന് പ്രമുഖ സ്‌പോര്‍ട്‌സ് എഴുത്തുകാരനായ ലൂയിസ് അഗസ്‌റ്റോ സിമനും പ്രതികരിച്ചു. നെയ്മര്‍ മറ്റുള്ളവരുടെ ജീവനോടും ജീവിതത്തോടും തികഞ്ഞ അവഹേളനമാണ് കാണിക്കുന്നതെന്ന് ബ്രസീലിയന്‍ ഡോക്ടറായ പെഡ്രോ ഒപാരെയും വിമര്‍ശിച്ചു.
എന്നാല്‍ നീണ്ടു നില്‍ക്കുന്ന ഇവന്റല്ല സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് നെയ്മറിന്റെ പ്രതിനിധികള്‍ പ്രതികരിച്ചത്. പരിപാടിയില്‍ 150 പേരാണ് പങ്കെടുക്കുന്നതെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നതു പോലെ 500 പേര്‍ പങ്കെടുക്കുന്നില്ലെന്നും അവര്‍ അവകാശപ്പെട്ടു.
സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് ഇവരുടെ വാദം.