ന്യൂഡല്‍ഹി: തന്നെ വിഷം കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്നുവെന്ന നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ വിനയ് ശര്‍മ്മയുടെ വാദം പട്യാല ഹൗസ് കോടതി തള്ളി.
വിഷം ഉള്ളില്‍ ചെന്ന് വിനയ് ആശുപത്രിയിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനാണ് കോടതിയില്‍ വ്യക്തമാക്കിയത്. വിനയ് ശര്‍മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ രേഖകള്‍ ജയില്‍ അധികൃതര്‍ കൈമാറുന്നില്ലെന്ന് പ്രതിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
അതേസമയം, മെഡിക്കല്‍ രേഖകള്‍ നല്‍കുന്നില്ലെന്ന അഭിഭാഷകന്റെ നിലപാടിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. വധശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രതികളുടെ അഭിഭാഷകര്‍ക്ക് നല്‍കിയിരുന്നു. ഏതെങ്കിലം രേഖകള്‍ കൂടുതലായി ആവശ്യമാണെങ്കില്‍ അവ നല്‍കാന്‍ തയാറാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
തിരുത്തല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുന്നതിനായി കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍, അവ ലഭ്യമായില്ലെന്നും വിനയ് ശര്‍മ്മയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കാന്‍ തയാറാണെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. ഇതോടെ വിനയ് ശര്‍മ്മയുടെ അപേക്ഷയിന്മേലുള്ള നടപടികള്‍ കോടതി അവസാനിപ്പിച്ചു.
നിര്‍ഭയ കേസിലെ നാലു പ്രതികളെയും അടുത്തമാസം ആദ്യം തൂക്കിലേറ്റും. മുകേഷ് കുമാര്‍ സിംഗ്, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷ കാത്തുകഴിയുന്നത്. ശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ ജയില്‍ അധികൃതര്‍ ആരംഭിച്ചു.