ചെന്നൈ: കനത്ത മഴയോടെ നിവാർ ചുഴലിക്കാറ്റ് പുതുച്ചേരിക്കടുത്ത് തീരത്തെത്തി. അതിതീവ്ര ചുഴലിക്കാറ്റിൽ നിന്നും തീരത്ത് എത്തിയപ്പോഴേക്ക് തീവ്രത കുറഞ്ഞിട്ടുണ്ട്. 135 കി.മീ വേഗതയിലാണ് ഇപ്പോൾ കാറ്റ് വീശുന്നത്. വരുന്ന മണിക്കൂറുകളിൽ കാറ്റിന്റെ വേഗത 65-75 കി.മീ ആയി കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഇന്നലെ രാത്രി 11.30 ഓടെയാണ് നിവാർ ചുഴലിക്കാറ്റ് കോട്ടക്കുപ്പം എന്ന ഗ്രാമത്തിൽ കരതൊട്ടത്. കാറ്റിലും മഴയിലും കനത്ത നാശനഷ്ടമാണ് കടലൂർ അടക്കം പല ഇടങ്ങളിലും. വീട് തകർന്നും വൈദ്യുതി പോസ്റ്റ് മറിഞ്ഞ് വീണും രണ്ടുപേർ മരിച്ചു.
ചെന്നൈയിൽ പല ഇടങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു. പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമിയുടെ വീട് അടക്കം നിരവധി ആളുകളുടെ വീടുകളിൽ വെള്ളം കയറി. ചെന്നൈയിൽ പ്രധാന റോഡുകൾ അടച്ചു.
ചെമ്പരപ്പാക്കം തടാകത്തിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ നഗരം പ്രളയഭീതിലാണ്. വലിയ കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിതീവ്ര ചുഴലിക്കാറ്റിൽ നിന്നും തീവ്രചുഴലിക്കാറ്റായി ശക്തി കുറഞ്ഞെങ്കിലും വടക്കൻ തമിഴ്നാട്ടിൽ കനത്ത മഴ തുടരുമെന്നാണ് അറിയിപ്പ്.
ചെന്നൈയിലും പുതുച്ചേരിയിലും ഇപ്പോഴും കനത്ത കാറ്റും മഴയുമാണ്. ചെങ്കൽപ്പട്ട്, വിളുപുരം, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, പുതുക്കോട്ടൈ എന്നീ പ്രദേശങ്ങളിലും കനത്ത മഴ തുടരും. ആന്ധ്രാപ്രദേശിലെ റായലസീമ, ചിറ്റൂർ, കുർണൂൽ, പ്രകാശം, കടപ്പ എന്നീ ജില്ലകളിലും ജാഗ്രത തുടരും.