നിവേദിന്റെ സ്വപ്നങ്ങൾക്ക് അതിരില്ല.കണ്ടുപിടുത്തങ്ങളുടെ ഒരു വലിയ സ്രോതസ്സാണ് ഈ കുട്ടി ഗവേഷകൻ.നിരവധി ഉപകരണങ്ങൾ രൂപകൽപന ചെയ്യുകയും പ്രവർത്തിപ്പിക്കുകയും ചെയ്തു പാലക്കാട് പി.എം.ജി സ്‌കൂളിൽ പ്ലസ്ടുവിന് പഠിക്കുന്ന ഈ മിടുക്കൻ. പൊൽപ്പുള്ളി ചെട്ടിയാട്ട് വീട്ടിൽ മുരളിയുടെയും സുധീരയുടെയും മകനാണ് നിവേദ് മുരളി. ഏക സഹോദരി നിലീന കോളേജിൽ പഠിക്കുന്നു.
ഓരോ നിമിഷവും ലോകം മാറി കൊണ്ടിരിക്കുകയാണ്.ഈ മാറ്റം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ, പ്രത്യേകിച്ച് ശാസ്ത്ര തല്പരരായ കുട്ടികളുടെ നൈപുണ്യ വികസനത്തിൽ അധികം പ്രതിഫലിക്കുന്നില്ല. നമ്മുടെ സമൂഹത്തിലും വിദ്യാഭ്യാസ വ്യവസ്ഥിതിയിലും പ്രായോഗിക അറിവിന് ആവശ്യമുള്ള പ്രാധാന്യം നൽകുന്നില്ല എന്നതാണ് അതിനു കാരണം.
കുട്ടികളുടെ പഠന ശേഷിയിലെ വ്യത്യാസങ്ങൾ, ശാസ്ത്രാവബോധം,ഇഷ്ടാനിഷ്ടങ്ങൾ എന്നിവ പ്രത്യേകം പരിഗണിക്കാതെ എല്ലാ കുട്ടികളേയും ഒരുപോലെ കേവലമായി കാണുകയും കാലപ്പഴക്കം ചെന്ന ഒരേ കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നു. ഈ രീതി കുട്ടികളുടെ അഭിരുചിയെ കണ്ടെത്താൻ
പ്രയാസം സൃഷ്ടിക്കുമ്പോഴും നിവേദിനെപോലുള്ളവർ പഠന പഠ്യേതര മേഖലയിൽ ശ്രദ്ധേയമാവുകയാണ്.
പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കെന്നപോലെ പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗണ്യമായ സ്ഥാനം കൈവരിക്കാൻ ഈ കുട്ടിക്ക് കഴിയുന്നു. എന്ത് കാണുമ്പോഴും കേൾക്കുമ്പോഴും പഠിക്കുമ്പോഴും ഇത് എന്തുകൊണ്ടാണ് എന്ന് നിരന്തരം ചോദിക്കുന്നവർക്ക് മാത്രമേ ശാസ്ത്രപ്രതിഭകളാകാൻ കഴിയൂ. സംശയവും ചോദ്യം ചെയ്യലുമാണ് ഒരു പ്രതിഭയുടെ ലക്ഷണമായി കാണേണ്ടത്.
വിവിധ വിദ്യാലയങ്ങളിൽനിന്നും സാങ്കേതിക വിദ്യയിൽ സമർത്ഥരായ വിദ്യാർഥികൾക്കൊപ്പം നിവേദ് ദേശീയ തലത്തിൽ മത്സരിച്ചിട്ടുണ്ട്. ഏതു സാഹചര്യത്തിലും അതിജീവിക്കുന്നതിനും മെച്ചപ്പെട്ട ആശയപ്രകടനത്തിനും പ്രാപ്തമായ മനസ്സുണ്ട്.
അന്വേഷണ തല്‍പരതയും ബുദ്ധി വൈഭവവും ഓരോ ചെറു നിർമിതിക്കു പിന്നിലും പ്രകടം.
റോബോട്ടുകൾ അത്ര നിസ്സാരക്കാരനല്ലെന്ന് തെളിയിക്കുകയാണ് ഈ വിദ്യാർത്ഥി.കുട്ടികളുമായി കൂട്ടു കൂടുന്ന റോബോട്ട് നിവേദിനുണ്ട്.ഏയ്ബോ എന്നാണ് റോബോട്ടിന്റെ പേര്.വായുവിൽ നിന്നും വെള്ളം ശേഖരിക്കുന്ന പോസീഡൻ എന്ന ഉപകരണവും നിവേദിന്റെ കണ്ടുപിടുത്തങ്ങളിൽ ചിലതാണ്.
ശാരീരികവും മാനസികവുമായ അധ്വാനം ലഘൂകരിക്കാനാണ്ചെറുതും വലുതുമായ യന്ത്രങ്ങൾ കണ്ടുപിടിക്കുന്നത്.
ഇതിൽ ഒരു കുട്ടിയുടെ ഉള്ളിലുള്ള ശാസ്ത്രജ്ഞനെ പുറത്തെത്തിക്കുന്നതിന് രക്ഷിതാക്കളും അധ്യാപകരും ഉത്സാഹിച്ചാൽ കഴിയും. നിവേദിന്റെ ആന്തരിക ജിജ്ഞാസയെ ഉണർത്താൻ മാതാപിതാക്കൾ വേണ്ട പ്രോത്സാഹനം നൽകുന്നു.
കയ്യിൽ കിട്ടുന്നതും കൺമുമ്പിൽ കാണുന്നതും എങ്ങനെ ജീവിതോന്മുഖമാക്കാം എന്നാണ് നിവേദിന്റെ കണ്ടുപിടുത്തങ്ങൾക്ക് പിന്നിൽ.ഇത്തരത്തില്‍ ഒരു പ്രചോദനം ലഭിച്ചത് എങ്ങനെയാണെന്ന് ചോദിച്ചാല്‍ കൃത്യമായ ഒരു ഉത്തരമില്ല.ചെറിയ കുട്ടി ആയിരിക്കുമ്പോൾ കളിപാട്ടത്തിൽ തുടങ്ങിയ വിക്രിയകളാണ്
ഇതിന്റെ തുടക്കമെന്നു പറയാം. ഏഴാം ക്ലാസിലെത്തിയപ്പോൾ ഇതിനു കൂടുതൽ മികവ്
കൈവന്നു.ക്രീയേറ്റീവ്,ടെക്നിക്കൽ കഴിവുകളെ പിന്തുണക്കുന്നതിൽ ശാസ്ത്രോത്സവങ്ങൾ
സഹായകമായി.
നിരീക്ഷണവും പരീക്ഷണങ്ങളുടെ നടത്തിപ്പും കുട്ടികുസൃതിയുടെ ഒരു സുപ്രധാന ഭാഗമായി. പുതിയതായി പഠിച്ച ആശയം യഥാർത്ഥ ജീവിതത്തിലേക്ക് ബന്ധിപ്പിക്കുന്നതിനായി കൂടുതൽ പ്രവർത്തിക്കുകയും പരിശീലിക്കുകയും ചെയ്തു. ഇതു പോലെ സമൂഹമാധ്യമ ഉപയോഗവും കാര്യക്ഷമമായി കൊണ്ടുപോകുന്നതാണ് നിവേദിന്റെ രീതി.
സാമൂഹിക ലോകത്തെ കൂടുതലായി നിർവചിച്ചിരിക്കുന്നത് സാങ്കേതികവിദ്യയിലൂടെയും വ്യക്തിപരമായ പെരുമാറ്റത്തിലൂടെയുമാണ്. ശക്തമായ നിരീക്ഷണവും സാങ്കേതികവിദ്യയുടെ വഴികളുമായി പൊരുത്തപ്പെടുന്ന സിദ്ധിയുമുണ്ട്.
സാങ്കേതികവിദ്യ ഫലപ്രദമായും മികച്ച രീതിയിലും ഉപയോഗിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന, കലാ വൈഭവം നിവേദിന്റെ വീട്ടിലെ ഓരോ വസ്തുവിലും കാണാം. ഈ തിരക്കുകള്‍ക്കിടയിലും എട്ടോളം ഷോർട് ഫിലിമുകളിലും നിവേദ് അഭിനയിച്ചു. ഫോട്ടോഗ്രാഫി അറിയാം എന്നു മാത്രമല്ല,മനോഹരമായി ക്രമീകരിക്കാനും വ്യത്യസ്ത ഡിജിറ്റൽ ആവിഷ്ക്കാരങ്ങൾ നടത്താനും നിവേദിനു കഴിവുണ്ട്.
വീടിനെ അടിസ്ഥാനപ്പെടുത്തിയാണ് അന്വേഷണവും കണ്ടുപിടിത്തവും. സ്വായത്തമാക്കിയ പരിജ്ഞാനം നിത്യജീവിതത്തില്‍ പ്രയോഗിക്കുന്നു. വിജ്ഞാന വര്‍ധനക്കൊപ്പം അന്വേഷണത്വരയും ഗവേഷണ ബുദ്ധിയും ശീലിച്ചെടുക്കുന്നു. നൈസര്‍ഗികമായ കഴിവുകള്‍ കണ്ടെത്തി വളര്‍ത്താന്‍ അവസരം ഒരുക്കി,വീട്ടിൽ
അച്ഛനും അമ്മയും സഹോദരിയും ഒപ്പമുണ്ട്. എല്ലാറ്റിനും വീടാണ് നിവേദിന്റെ പരീക്ഷണ ശാല.