പാലാ : പാലാ ജനറൽ ആശുപത്രിയിലെ കോവിഡ് സെന്ററിന് തൊട്ടുതാഴെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിച്ചു. അതീവ ദുരുതരമായ ഈ സ്ഥിതിവിശേഷം തുടർന്നിട്ടും നടപടിയെടുക്കാതെ അധികൃതർ. അന്തരീക്ഷത്തിൽ കനത്ത പുക ഉയർന്നതോടെ ചികിത്സയിലിരുന്ന കോവിഡ് രോഗികളിൽ പലരും ചുമച്ച് അവശരായി.
പുക സമീപപ്രദേശങ്ങളിലേക്കും പടർന്നതോടെ സമീപവാസികൾ കടുത്ത് പ്രതിഷേധവുമായി രംഗത്തെത്തി. മുനസിപ്പൽ കൗൺസിലർ ബിജി ജോജോയുടെ നേതൃത്വത്തിൽ പരിസരവാസികൾ സംഘടിച്ചു. തുടർന്ന് പ്രതിഷേധം കനത്തതോടെ ഇവിടെ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ച ജീവനക്കാരി തന്നെ ഇത് വെള്ളമൊഴിച്ച് കെടുത്തുകയായിരുന്നു.
/sathyam/media/post_attachments/maQnO7rXwGfljSmKgJKx.jpg)
പുതിയ ആശുപത്രി മന്ദിരത്തിന്റെ കോവിഡ് വാർഡിന് തൊട്ടുപിന്നിൽ കോൺക്രീറ്റ് റിംഗ് സ്ഥാപിച്ച് അതിനുള്ളിലിട്ടാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്നത്. കഴിഞ്ഞ് മൂന്ന് ദിവസമായി ഇത് തുടർന്നു വരുകയായിരുന്നു എന്ന് രോഗികളും ആശുപത്രിക്ക് അടുത്തുള്ള താമസക്കാരും പറയുന്നു. കനത്ത ദുർഗന്ധത്തോടെയുള്ള പുകയാണ് ഇവിടെനിന്നും ഉയരുന്നത്.
ആശുപത്രി മാലിന്യങ്ങൾ ഇമേജ് എന്ന സംഘടന കൊണ്ടുപോകുന്നുണ്ടെങ്കിലും ഭക്ഷ്യ അവശിഷ്ടങ്ങളും കടലാസും പ്ലാസ്റ്റിക് കൂടുമൊക്കെ കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെതന്നെ കത്തിക്കുകയായിരുന്നു. കോവിഡ് വാർഡിലെ രോഗികൾക്കൊപ്പം ഇവിടെ സേവനമനുഷ്ഠിക്കുന്ന ആരോഗ്യവിഭാഗം പ്രവർത്തകർക്കും ഈ പുകപടലം ബുദ്ധിമുട്ടുണ്ടാക്കി.
അടുത്തിടെ താത്കാലികമായി നിയമിച്ച ചില ജീവനക്കാരാണ് ഇവിടെ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചത്. ആശുപത്രിയിലെ ഒരു ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നിർദ്ദേശപ്രകാരമാണ് മാലിന്യങ്ങൾ നശിപ്പിക്കാൻ വേണ്ടി ഇവിടെയിട്ട് കത്തിച്ചതെന്ന് ശുചീകരണ വിഭാഗം ജീവനക്കാർ പറയുന്നു. ഇതേസമയം കഴിഞ്ഞദിവസങ്ങളിലും ഇവിടെ മാലിന്യങ്ങൾ കത്തിച്ചിരുന്നുവെന്നും രോഗികളുടെയും സമീപവാസികളുടെയും പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ ഇത് തടഞ്ഞിട്ടുണ്ടെന്ന് ജെ.എച്ച്.ഐ. അശോക് കുമാർ പറഞ്ഞു.
ആശുപത്രിയിലെ മാലിന്യങ്ങൾ രാവിലെ 9 മുതൽ തുടർച്ചയായി കത്തിച്ച ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാക്കിയവർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നും മേലിൽ ഇത് ആവർത്തിക്കരുതെന്നും ആവശ്യപ്പെട്ട് മുനസിപ്പൽ കൗൺസിലർ ബിജി ജോജോയും 30-ഓളം പരിസരവാസികളും പാലാ ജനറൽ ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകി. ജോസ് കെ. മാണി എംപിയും ഇന്നലെ ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് മാലിന്യം കത്തിച്ച നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി.
മാലിന്യം കത്തിച്ചത് ജനങ്ങൾക്കും രോഗികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയ സാഹചര്യത്തിൽ മേലിൽ ഇത്തരം നടപടികൾ ആവർത്തിക്കില്ലെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അഞ്ചു സി. മാത്യു പറഞ്ഞു. തന്റെ അറിവോടെയല്ല മാലിന്യം കത്തിക്കൽ നടന്നത്. ഇത് സംബന്ധിച്ച് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥനോട് വിശദീകണം ആവവശ്യപ്പെട്ടിട്ടുണ്ട്.
ഇതേസമയം കോവിഡ് ചികിത്സകൂടി തുടങ്ങിയതോടെ ഇവിടെ ഉണ്ടാകുന്ന കടലാസും പ്ലാസ്റ്റിക് കവറും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ആശുപത്രി അധികാരികൾക്കും തലവേദന സൃഷ്ടിക്കുകയാണ്. ആശുപത്രി സംബന്ധമായ മാലിന്യങ്ങൾ ഇമേജ് നീക്കുന്നുണ്ട്. എന്നാൽ കടലാസും പ്ലാസ്റ്റിക് കൂടും പോലുള്ള മാലിന്യങ്ങൾ അവർ കൊണ്ടുപോകാനും തയ്യാറാകുന്നില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us