പാലാ: മീനച്ചിൽ താലൂക്കിലെ പ്രകൃതി രമണീയമായ കിഴക്കൻ മലനിരകളിലെ 4000 അടി വരെ ഉയരം ഉള്ള കുളിർമ നിറഞ്ഞ പ്രദേശങ്ങളെയും പാലാ മേഖലയിലെ തീർത്ഥാടന കേന്ദ്രങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് സമഗ്ര ടൂറിസം വികസനത്തിന് ലക്ഷ്യം വച്ച് രൂപം നൽകിയ ഹരിത തീർത്ഥാടന പരിസ്ഥിതി ടൂറിസം ഇടനാഴി പദ്ധതി പ്രവർത്തനം വിസ്മൃതിയിലേക്ക്.
ജോസ്.കെ.മാണി എം.പിയുടെ നേതൃത്വത്തിൽ നടന്ന വിവിധ ചർച്ചകളെ തുടർന്നാണ് ഇപ്രകാരം കോട്ടയം ജില്ലയിൽ ഒരു ടൂറിസം വികസന പദ്ധതിക്ക് 2013-ൽ തുടക്കം കുറിക്കുന്നത്.
അന്ന് സംസ്ഥാന ധന കാര്യ മന്ത്രിയായിരുന്ന കെ.എം.മാണി മുൻകൈയ്യെടുത്ത് ടൂറിസം വകുപ്പ് 89.70 കോടിയുടെ ഭരണാനുമതിയും നൽകി. പൊതു സ്വകാര്യ പങ്കാളിത്വത്തോടെ നടപ്പാക്കുന്ന ഈ പ്രൊജക്ടിനായി കോട്ടയം ഗ്രീൻ ടൂറിസം സർക്യൂട്ട് എന്ന പേരിൽ ഒരു സ്പെഷ്യൽ പർപ്പസ് രൂപീകരിക്കുകയും സാങ്കേതിക മേൽനോട്ടത്തിനായി കിറ്റ്കോയെ ഏല്പിക്കുകയും ചെയ്തിരുന്നു.
മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ മേഖലയിലെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, അയ്യൻപാറ, മാർ മല അരുവി, വാഗമൺ തുടങ്ങിയ വിനോദ സഞ്ചാര സാദ്ധ്യതാ പ്രദേശങ്ങളും നാലമ്പലം, ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രം, കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം, ഇടപ്പാടി ആനന്ദ ഷൺമുഖ ക്ഷേത്രം, ഭരണങ്ങാനം, കുറവിലങ്ങാട് അരുവിത്തുറ എന്നീ തീർത്ഥാടന സ്ഥലങ്ങളും കൂട്ടി ചേർത്ത് ഒരു സർക്യൂട്ട് ആയിട്ടായിരുന്നു പദ്ധതി വിഭാവനം ചെയ്തത്.
സർക്കാർ ഫണ്ട് ഉപയോഗിച്ച് ഈ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയായിരുന്നു പദ്ധതി .തുടർ വികസന പദ്ധതികൾ സ്വകാര്യ നിക്ഷേപ രീതിയിലും നടപ്പാക്കാൻ ലക്ഷ്യമിട്ടിരുന്നു. ഇതിൽ 45 .86 കോടി സർക്കാർ വിഹിതമായി ലഭ്യമാക്കി.
ഇവിടങ്ങളിൽ ആദ്യഘട്ടത്തിൽ അമിനിറ്റി സെന്ററുകൾ, പാർക്കുകൾ എന്നിവയ്ക്കായി 25 കോടി രൂപയ്ക്കു സാങ്കേതികാ തുമതിയും ലഭ്യമാക്കിയിരുന്നു. ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രാങ്കണത്തിലും ഇടപ്പാടി ആനന്ദ ഷൺമുഖ ക്ഷേത്രസന്നിധിയിലും വിശാലമായ മന്ദിരങ്ങളും പണിതുയർത്തി.
ഫണ്ടഡ് വർക്ക് ആയി സ്വകാര്യ നിക്ഷേപകനെ കൊണ്ട് ചെയ്യിപ്പിക്കുന്നതിനായി തയ്യാറാക്കിയ ബിസിനസ് മോഡലിന് സംസ്ഥാന പ്ലാനിംഗ് ബോർഡും അംഗീകാരം നൽകിയിരുന്നു. ഈ മേഖലയിലേക്ക് ഗതാഗതം സുഖകരമാക്കുന്നതിലേക്ക് നബാർഡ് സഹായത്തോടെ റോഡുകളും നിർമിക്കപ്പെട്ടു.
മീനച്ചിൽ താലൂക്കിലെ 5 മലയോര പഞ്ചായത്തുകളുടെ സമഗ്ര വികസനമായിരുന്നു ലക്ഷ്യം. ഇതിന്റെ ഏകോപനത്തിന് ചീഫ് എക്സിക്യൂട്ടിവിനെയും നിയമിച്ചിരുന്നു. ചില ക്ഷേത്രങ്ങളോട് അനുബന്ധിച്ച് അമിനിററി സെന്റെറുകളും പാലാ നഗരത്തിൽ മീനച്ചിലാറിന്റെയും ളാലം തോടിന്റെയും സംഗമ സ്ഥാനത്ത് അമിനിറ്റി സെന്ററും ളാലം തോടിന് കുറുകെ ഇരുമ്പ് തൂക്കുപാലവും നിർമിച്ചു. ഒരു വർഷം മുൻപ് എൺപത് ശതമാനം പണികളും തീർക്കുകയും ചെയ്തിരുന്നു. അവസാന മിനുക്കുപണികൾ ഇനിയും അവശേഷിക്കുകയാണ്. ഈ പദ്ധതികൾക്ക് തുടർ നടപടികളോ ഫണ്ടുകളോ പിന്നീട് അനുവദിക്കപ്പെട്ടില്ല. നിലവിൽ അനുവദിക്കപ്പെട്ടത് പോലും ലാപ്സാവുകയും ചെയ്തിരിക്കുകയാണ്.
പാലാ ഗ്രീൻ ടൂറിസം എന്ന സ്വപ്ന പദ്ധതി ലക്ഷ്യം പൂർണ്ണമായും നടപ്പാക്കുവാൻ ഇടപെടണമെന്ന് ആ വശ്യപ്പെട്ട് പദ്ധതിയുടെ ഉപജ്ഞാതാവായ ജോസ്.കെ.മാണി എം.പി ക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിവേദനം നൽകി. പദ്ധതിയുടെ ഓഫീസും എന്നു വരെ തുടരും എന്നതും അനിശ്ചിതത്വത്തിലാണ്.