ഫുജൈറ: നാട്ടിലേക്കുള്ള യാത്രക്കിടയിൽ റാസൽഖൈമ എയർപോർട്ടിലെ എമിഗ്രേഷൻ ക്യുവിൽ കുഴഞ്ഞു വീണു മരിച്ച പ്രവാസി മകനു വേണ്ടി കരുതിയ സമ്മാനപ്പൊതികൾ യു.എ.ഇ കെ.എം.സി.സി പ്രവർത്തകർ വീട്ടിലെത്തിച്ചു.
പത്താം ക്‌ളാസ് പരീക്ഷയിൽ എല്ലാ വിഷയത്തിലും ഉന്നത മാർക്കു നേടിയ മകനുള്ള സമ്മാനവുമായാണു കുറ്റ്യാടി കായക്കൊടി സ്വദേശി മഞ്ചക്കൽ പവിത്രൻ യാത്രക്കെത്തിയത്.
വിധി അതിനനുവദിക്കാതെ പവിത്രൻ അന്ത്യയാത്രയായി. മകന് വാങ്ങിച്ച ഗിഫ്റ്റ് അടങ്ങുന്ന ലഗേജ് യൂ.എ.ഇ കെ.എം.സി.സി പ്രവർത്തകർ ചാർട്ടേഡ് ചെയ്ത മറ്റൊരു സൗജന്യ വിമാനത്തിൽ ഹാരിസ് ചെമ്മങ്കോടൻ എന്ന പ്രവാസി യാത്രക്കാരൻ വഴി ഇന്നലെ നാട്ടിലെത്തിക്കുകയായിരുന്നു.
അജ്മാനിലെ ജൂവലറിയിൽ തൊഴിലാളിയായിരുന്നു പവിത്രൻ. എന്നാൽ, കോവിഡ് വ്യാപനത്തോടെ സ്ഥാപനം പൂട്ടി. അതോടെ തൊഴിലും നഷ്ടമായി. പ്രവാസികൂട്ടായ്മ വഴിയാണ് നാട്ടിലേക്കുപോകാൻ വഴികണ്ടെത്തിയത്.
മകൻ ധനൂപിന്റെ പത്താംക്ലാസ് പരീക്ഷാഫലം വന്ന ജൂൺ 30-നുതന്നെ മടങ്ങണമെന്നായിരുന്നു പവിത്രൻ ആഗ്രഹിച്ചത്. മകനു നൽകാൻ സമ്മാനങ്ങളും വാങ്ങി പെട്ടി നിറച്ചിരുന്നു.
എമിഗ്രേഷൻ നടപടികൾക്കിടെ കുഴഞ്ഞുവീണ പവിത്രനെ ഉടൻ റാസൽഖൈമയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണശേഷം നടത്തിയ ടെസ്റ്റിൽ കോവിഡ് ഫലം പോസിറ്റീവ് ആയതോടെ യു.എ.യിൽ തന്നെ മൃതദേഹം സംസ്കരിക്കുകയായിരുന്നു.