Advertisment

കിലുക്കത്തിലെ ഇന്നസെന്റിനേപ്പോലെ യുഡിഎഫില്‍ നിന്നും പോയതാണ് .. അങ്ങനെതന്നെ മടങ്ങിവരാനും റെഡി ? പിസി ജോര്‍ജിന് അയിത്തം കല്‍പ്പിക്കുന്ന യുഡിഎഫുകാര്‍ക്ക് എന്തറിയാം !!

author-image
കിരണ്‍ജി
Updated On
New Update

publive-image

Advertisment

ആനയ്ക്ക് ആനയുടെ വലുപ്പം അറിയില്ലെങ്കിലും പി സി ജോര്‍ജ്ജിന് അദ്ദേഹത്തിന്‍റെ വലുപ്പം അറിയാം. അതറിയാതെ ജോര്‍ജ്ജിനെ കളിയാക്കിയവര്‍ പൂഞ്ഞാറിലെ 28000 വോട്ടുകളുടെ ഭൂരിപക്ഷത്തെപ്പറ്റി അറിയാത്ത മണ്ടന്മാരാണ്.

കേരളത്തില്‍ ഏത് മുന്നണിയെ പിന്തുണയ്ക്കുകയും ഏത് മുന്നണിയുടെ ഭാഗമാകുകയും ചെയ്യണമെന്ന് ചര്‍ച്ച ചെയ്യാന്‍ 9 അംഗം സമിതിയെയാണ് ജോര്‍ജ് ആശാന്‍ ചുമതലപ്പെടുത്തിയത്. കോണ്‍ഗ്രസിന് പോലും അങ്ങനൊരു സ്ഥിതി വന്നാല്‍ ചര്‍ച്ചയ്ക്ക് വയ്ക്കാന്‍ 9 പേരെ കിട്ടില്ല, രണ്ടോ ഏറിയാല്‍ മൂന്നോ. കാരണം അവരൊക്കെ ഗ്രൂപ്പ് രാഷ്ട്രീയക്കാരല്ലെ.

ജോര്‍ജ്ജിന്‍റെ  പാര്‍ട്ടിയില്‍ ഗ്രൂപ്പില്ല. പിന്നെ ഇടയ്ക്കിടയ്ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന് പറയുന്നൊരു നേതാവിനെ ജോര്‍ജ്ജ് പുറത്താക്കുകയും പിന്നെ തിരിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. അത് അടുത്ത കാലത്തായി ആശാന്‍റെ പാര്‍ട്ടിയിലെ പുതിയൊരു പ്രതിഭാസമാണ്.

കഴിഞ്ഞ ദിവസമാണെങ്കില്‍ ആ ഭാരവാഹികൂടി വേദിയിലിരിക്കെയാണ് ജോര്‍ജ്ജ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പക്ഷേ, വേദിയില്‍ നിന്നും ഇറങ്ങിപ്പോകാന്‍ പറഞ്ഞതുമില്ല. അത് ജോര്‍ജ്ജിന്റെ മര്യാദ.

ഇങ്ങനെ എത്ര പുറത്താക്കിയാലും വീണ്ടും ആ പാര്‍ട്ടിയിലേക്ക് വലിഞ്ഞൊന്നുമല്ലാതെ കയറി വരുന്നത് ആ പുള്ളിയുടെയും മര്യാദ ! ഇനി ആ പ്രതിഭാസം തുടരാതിരിക്കണമെങ്കില്‍ ഒന്നുകില്‍ പുറത്താക്കുന്നവര്‍ക്ക് നാണം വേണം, അല്ലെങ്കില്‍ പുറത്തായവര്‍ക്ക് നാണം വേണം ! അതവിടെ നില്‍ക്കട്ടെ !!

publive-image

എന്തായാലും ജോര്‍ജ്ജിന്റെ ജനപക്ഷം പാര്‍ട്ടി കേരളത്തില്‍ ശക്തമാണെന്ന് അറിയാത്തവരില്ല. പാര്‍ട്ടിയുടെ വലുപ്പം വച്ച് കണക്കാക്കുമ്പോള്‍ ഉടന്‍ ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമായില്ലെങ്കില്‍ വലുപ്പം കൊണ്ട് മറിഞ്ഞുവീണ് പോയേക്കാം എന്നൊരു ആശങ്ക!

അതുകൊണ്ട് മാത്രം ഇടത് പക്ഷവുമായി സഹകരിക്കാം എന്ന് ആശാന്‍ നേരത്തെ പറഞ്ഞതാണ്. പക്ഷേ, അവര്‍ക്ക് നന്നാകാനൊന്നും താല്പര്യമില്ലെങ്കിലോ ?

ബി ജെ പിയുമായി എല്ലാ ധാരണയും ആയതാണ്.  അതിനായി ഫാന്‍സിഡ്രസ് വരെ നടത്തിയാണ് ഒരുനാള്‍ നിയമസഭയില്‍ എത്തിയത്. സ്നേഹം കൂടിയപ്പോള്‍ ഓ രാജഗോപാലേട്ടന്റെ ഒപ്പം തന്നെ ഇരിക്കാന്‍ അനുവദിക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു, അവിടിരുത്തി !

അങ്ങനെ കേരളം മുഴുവന്‍ ഓടിനടന്ന് ബി ജെ പി എംഎല്‍എ ആയി, വമ്പന്‍ കമ്പനികളെയും മൊതലാളിമാരെയും ഒക്കെ ഇന്‍കം ടാക്സിന്റെയും ഇന്‍ഫോഴ്സ്മെന്റിന്‍റെയും കാര്യം പറഞ്ഞ് വിരട്ടി വിലസുന്നത് സ്വപ്നം കണ്ടങ്ങനെ ഇരിക്കുമ്പോഴാണ് രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഡിലുമെല്ലാം ബി ജെ പി ചടപടാ പൊട്ടുന്ന വാര്‍ത്ത കേട്ടത്. അതോടെ ആ നീക്കം കരുതലോടെ മതിയെന്നങ്ങ് തീരുമാനിച്ചു.

publive-image

അങ്ങനെയെങ്കില്‍ ഒരു മറുമരുന്ന് വേണമല്ലോ ? അന്വേഷിച്ചപ്പോള്‍ മുമ്പ് സഹായിച്ച ജയില്‍ ഫെയിം ബിഷപ്പിന്റെ കാര്യം ഓര്‍മ്മ വന്നു. നേരെ പോയി വടക്കോട്ട്. ബിഷപ്പ് ഡല്‍ഹിയില്‍ ഒരാളുടെ പേര് പറഞ്ഞു. വലിയ പാര്‍ട്ടിയാണ്; സാക്ഷാല്‍ .. ശര്‍മ്മാജി, പഞ്ചാബിന്‍റെ ചുമതലയുള്ള എ ഐ സി സി നേതാവ്. സോണിയാ ഗാന്ധിയുടെ വിശ്വസ്തന്‍.

നേരെ പോയി ആറാം നമ്പരിലുള്ള വസതിയിലേക്ക്. അദ്ദേഹം 10 ജനപഥിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു.  കൂടിക്കാഴ്ചയ്ക്ക് അവസരവും ശരിയാക്കി. പക്ഷേ, അവിടെ സോണിയാ വാക്ക് മാറി ! തിരക്കാണ്, മാധവന്‍ജിയെ കണ്ടോളൂ എന്നായിരുന്നു മറുപടി.  അതുകൊണ്ടെന്താകാനാ ?

പക്ഷേ, അതീവ രഹസ്യമായി പഞ്ചാബിലും ഡല്‍ഹിയിലുമായി നടത്തിയ ഈ നീക്കങ്ങള്‍ എങ്ങനെയോ കോട്ടയത്ത് ആശാന്റെ മുഖ്യ ശത്രുവിന്‍റെ ചെവിയിലെത്തി. അത് സെക്കന്റ് വ്യത്യാസമില്ലാതെ ഓണ്‍ലൈനില്‍ വാര്‍ത്തയായി.

മിനിട്ടുകള്‍ക്കുള്ളില്‍ ലോകം അറിഞ്ഞു. ചാനലുകള്‍ പിന്നാലെ പാഞ്ഞു. അവരെ ചീത്തവിളിച്ച് മടുത്തു.  അതോടെ ബി ജെ പി ബാന്ധവത്തിന്റെ കാര്യ൦ തഥൈവ !!

publive-image

മറ്റൊരു മാര്‍ഗവും ഇനിയില്ല ! മൂന്നാം മുന്നണി എന്നൊക്കെ തെലുങ്കാനയിലെ ചന്ദ്രശേഖരറാവു പറയുന്നുണ്ട് . അതൊക്കെ എന്നാകാനാ ?

അങ്ങനെയാണ് എന്നാല്‍ പിന്നെ യു ഡി എഫ് തന്നെ ശരണം എന്നങ്ങു തീരുമാനിച്ചത്. ഇനി യു ഡി എഫ് അങ്ങനെ തീരുമാനിച്ചോ തീരുമാനിക്കുമോ എന്നതൊക്കെ വേറെ കാര്യം. ചര്‍ച്ചയ്ക്കായി ഒരു 9 അംഗ സമിതിയെ അങ്ങ് നിശ്ചയിച്ചു.

9 ല്‍ ആരൊക്കെ, എവിടുന്ന് ആളെ കിട്ടി ? എന്നൊന്നും ചോദിക്കരുത്. കാരണം അതൊരു നിര്‍ണ്ണായക ദൌത്യ സംഘമാണ്. ഉന്നത നേതാക്കള്‍ തന്നെയാണെല്ലാം. കൂടുതലൊന്നും ചോദിക്കരുത് ? പറയില്ല .. വലിയ പാര്‍ട്ടികളാകുമ്പോ അങ്ങനൊക്കെ നടന്നെന്നിരിക്കും ...

പക്ഷേ, പണ്ട് യു ഡി എഫില്‍ നിന്നിറങ്ങിയത് കിലുക്കത്തില്‍ ലോട്ടറിയടിച്ചെന്ന് കേട്ടപ്പോള്‍ ഇന്നസെന്റ് തിലകന്റെ വീട്ടില്‍ നിന്നും പോയതുപോലെ ആയിരുന്നല്ലോ ? അതിന്റെ ശൌര്യത്തിന് സിനിമയില്‍ ഇന്നസെന്റ് തിലകനെ വിളിച്ചതിനേക്കാള്‍ നാറിയ ചീത്തകള്‍ ഓരോ നേതാക്കളെയും എണ്ണിയെണ്ണി വിളിച്ചിരുന്നു.

ഉമ്മന്‍ചാണ്ടിയെക്കുറിച്ച് സരിത പോലും ഇത്രയും മോശമായത് പറഞ്ഞിട്ടില്ല. മാണിയെപ്പറ്റി പിന്നെ അങ്ങനെയേ പറയൂ. മാണിയുടെ മകനെയും കുടുംബത്തെയുംപറ്റി വല്ലാതങ്ങ് പറഞ്ഞുപോയി. ഷിബു ബേബി ജോണിനെപ്പറ്റിയും ജോണി നെല്ലൂരിനെപ്പറ്റിയും പറഞ്ഞതൊക്കെ സന്ദര്ഭ വശാലായിരിക്കാം.

publive-image

ഇനി യു ഡി എഫില്‍ തിരികെ കയറണമെങ്കില്‍ കിലുക്കത്തില്‍ ഇന്നസെന്റ് തിരിച്ചുവന്ന് തിലകന്റെ മുന്നില്‍ നിന്ന ആ നില്‍പ്പുണ്ടല്ലോ... ഒരൊന്നൊന്നര നില്‍പ്പ് !! അത് എത്ര പേരുടെ മുന്നില്‍ നില്‍ക്കണം.. ?

പിന്നെ അങ്ങനൊക്കെ ചെയ്യണമെന്നു പറഞ്ഞാല്‍ ചെയ്യാതെ മടങ്ങിപ്പോകുന്ന ആളൊന്നുമല്ല പി സി ജോര്‍ജ്ജ്. പറഞ്ഞത് പറഞ്ഞു, അത് പറഞ്ഞില്ലെന്നു പറഞ്ഞാലും പറഞ്ഞത് തന്നെ ! അങ്ങനെ പറഞ്ഞാല്‍ ആ പറഞ്ഞവന്‍റെ ത... എന്നുതന്നെ ഗ്രാമീണ ഭാഷയില്‍ പറഞ്ഞെന്നിരിക്കും ! കേള്‍ക്കുന്നവര്‍ക്ക് എന്തെങ്കിലും തകരാറുണ്ടെങ്കില്‍ അതിന് പി സി ജോര്‍ജ്ജിനെ പഴിക്കരുത്.

pc george
Advertisment