ദോഹ: ഖത്തറിൽ കാൽനടക്കാരുടെ നിയമ ലംഘനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം പിഴ ഈടാക്കാൻ തുടങ്ങിയെങ്കിലും നിയമലംഘനം തുടരുകയാണ്.
ഗതാഗത നിയമം പാലിക്കുന്നതിന്റെ പ്രാധാന്യവും നിയമലംഘനത്തിന്റെ അനന്തര ഫലങ്ങളും ബോധ്യപ്പെടുത്തുന്നതിനായി വിവിധ ഭാഷകളിൽ ബോധവത്കരണം തുടരേണ്ട സാഹചര്യം നിലവിലുണ്ട്.
രാജ്യത്ത് ലക്ഷക്കണക്കിന് വിദേശികളുള്ളതിനാൽ ബോധവത്കരണം തുടരേണ്ട സാഹചര്യം ഉണ്ടെന്ന് 'ദ പെനിൻസുല' പത്രം റിപ്പോർട്ട് ചെയ്തു.
ഡിവൈഡറിനു മധ്യത്തിലൂടെയോ വശങ്ങളിലൂടെയോ നടപ്പാത ഉപയോഗിക്കാതെ നടന്നാൽ 100 റിയാൽ പിഴ ഈടാക്കും. ആവശ്യമായ മുൻകരുതലില്ലാതെയും സീബ്രാ ലൈൻ ഉപയോഗിക്കാതെയും റോഡ് മുറിച്ചുകടന്നാൽ 200 റിയാൽ പിഴ.
ഗതാഗത സിഗ്നലുകൾ ശ്രദ്ധിക്കാതെ റോഡ് മുറിച്ചുകടക്കുകയോ സൈനിക പരേഡുകളുമായി ബന്ധപ്പെട്ട് റോഡുകളിൽ നിയന്ത്രണം ഉള്ളപ്പോൾ റോഡ് കുറുകേ കടന്നാൽ 500 റിയാൽ ആയിരിക്കും പിഴ ചുമത്തുക.