മലപ്പുറം : പെരിന്തൽമണ്ണ വോട്ട് പെട്ടി കാണാതായ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. പെരിന്തൽമണ്ണ ട്രഷറിയിൽ നിന്ന് പെട്ടി പുറത്തേക്ക് പോയതിൽ ട്രഷറി ഓഫീസർക്ക് വീഴ്ച പറ്റി. പെരിന്തൽമണ്ണ ട്രഷറിയിൽ സൂക്ഷിക്കേണ്ടിയിരുന്നതാണ് പെരിന്തൽമണ്ണ നിയമസഭ തെരഞ്ഞെടുപ്പിലെ തർക്ക വിഷയമായ സ്പെഷ്യൽ തപാൽ വോട്ടുകളുടെ പെട്ടി. ഇത് മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റാർ ഓഫീസിൽ നിന്നാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
തപാൽ വോട്ടുകൾ കൊണ്ടു പോയ മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റർക്കും വീഴ്ച പറ്റിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. റിട്ടേണിങ് ഓഫീസർ കളക്ടർക്ക് അന്വേഷണ റിപ്പോർട്ട് നൽകി. കളക്ടർ തുടർനടപടികൾ സ്വീകരിക്കും. സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എണ്ണാതെ മാറ്റിവച്ച 348 തപാൽ വോട്ടുകളടങ്ങിയ പെട്ടികളിൽ ഒന്നിനാണ് സ്ഥാനമാറ്റം സംഭവിച്ചത്. അട്ടിമറി ആരോപിച്ച് യുഡിഎഫ് എംഎൽഎ നജീബ് കാന്തപുരവും ഇടത് സ്ഥാനാർഥി കെപിഎം മുസ്തഫയും രംഗത്തെത്തിയിരുന്നു.
പെരിന്തൽമണ്ണ ട്രഷറിയിൽ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടുകളും മറ്റും മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റാറുടെ ഓഫീസിലേക്ക് മാറ്റുന്നതിനിടെ നിയമസഭ തെരഞ്ഞെടുപ്പ് തപാൽ വോട്ടു പെട്ടിയും ഉൾപ്പെട്ടു പോയതെന്നാണ് ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക വിശദീകരണം. റിട്ടേണിങ് ഓഫീസറും തെരഞ്ഞെടുപ്പ് സാമഗ്രികളുടെ കസ്റ്റോഡിയനുമായ പെരിന്തൽമണ്ണ സബ് കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ട്രഷറിയിലും സഹകരണ രജിസ്റ്റർ ഓഫീസിലും പരിശോധനകൾ നടത്തി.