ഫിലിപ്പീൻസിൽ ഇനി ഗ്രാജുവേഷൻ ഡിഗ്രികൾ ലഭിക്കണമെങ്കിൽ ഓരോ വിദ്യാർത്ഥിയും 10 മരത്തൈകൾ വീതം നട്ടുവളർത്തണം. നടുന്ന മരം വെള്ളവും വളവും നൽകി ഒരു വർഷക്കാലം വളർത്തി അത് യൂണി വേഴ്സിറ്റി അധികൃതരെ ബോദ്ധ്യപ്പെടുത്തുകയും വേണം. അതിനുശേഷമാകും ഡിഗ്രി സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടുക.
ഫിലിപ്പീൻസ് , ഇരുപതാം നൂറ്റാണ്ടിൽ നിരവധി പ്രകൃതിദുരന്തങ്ങൾക്ക് സാക്ഷിയാകേണ്ടിവന്ന രാജ്യമാണ്. ഇതിനുകാരണമായി പറയുന്നത് അവിടുത്തെ 70 ശതമാനമുണ്ടായിരുന്ന വിസ്തൃതമായ വനമേഖല ചുരുങ്ങി 20 ശതമാനമായതാണത്രേ. കയ്യേറ്റങ്ങളും കുടിയേറ്റങ്ങളും അനധികൃത ഖനനങ്ങളും വനമേഖലതന്നെ ഇല്ലാതാക്കി.
ഗ്ലോബൽ വാമിംഗുമായി ബന്ധപ്പെട്ടു നടത്തിയ പഠനങ്ങളിലാണ് പരമാവധി മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള ഉപദേശം സർക്കാരിന് ലഭിക്കുന്നത്. അതിന്റെ ആദ്യപടിയായാണ് ഈ പുതിയ നിയമം കൊണ്ടുവന്നിരിക്കു ന്നത്. നിയമത്തിന് ഫിലിപ്പീൻസിലെ പ്രതിപക്ഷത്തിന്റെയും പിന്തുണ ലഭിച്ചിട്ടുണ്ട്.
ഫിലിപ്പീൻസിൽ ഒരു വർഷം 1.75 കോടി വിദ്യാർത്ഥികൾ ബിരുദം കരസ്ഥമാക്കുന്നുണ്ട്. അതുപ്രകാരം 17.5 കോടി മരങ്ങൾ ഒരു വർഷം നടാൻ കഴിയുമെന്നാണ് അനുമാനം. മരങ്ങൾ നട്ടുപിടിപ്പിക്കേണ്ട സ്ഥലങ്ങളും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങൾ, മിലിട്ടറി റേഞ്ച് ഏരിയ, സുരക്ഷിത സ്ഥലങ്ങൾ,റോഡുവക്കുകൾ,വനമേഖല എന്നിങ്ങനെ തരം തിരിക്കപ്പെട്ടിരിക്കുന്നു. ഓരോ സ്ഥലത്തും നടാനുള്ള വൃക്ഷങ്ങളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.