രണ്ടാഴ്ചയോളം നീണ്ടുനിന്ന വിദേശയാത്ര കഴിഞ്ഞ് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇന്ന് കേരളത്തിൽ തിരിച്ചെത്തി. മുഖ്യമന്ത്രി യാത്രയിലായിരുന്ന സമയത്ത് അദ്ദേഹത്തിൻറെ വേഷത്തെപ്പറ്റി വരെ ചർച്ച ഉണ്ടായി. യാത്രക്ക് ശേഷം ഇന്ന് മുഖ്യമന്ത്രി ഒരു മണിക്കൂർ നേരം തന്റെ യാത്രകളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചു.
അദ്ദേഹം കണ്ടതും കേട്ടതുമായ പുതിയ ആശയങ്ങൾ പങ്കുവെച്ചു. എന്നിട്ടും അതിനെപ്പറ്റി ഒരു ചോദ്യവും ഉണ്ടായില്ല. എന്തും വിവാദമാക്കാൻ മാത്രം ആഗ്രഹമുള്ള ആളുകൾ കുറേയുള്ള ലോകത്ത് ഇത്തരം യാത്രകളുടെ യഥാർത്ഥ ഉദ്ദേശ്യവും പ്രയോജനവും അറിയാൻ ആഗ്രഹമുള്ള ബഹുഭൂരിപക്ഷം മലയാളികൾക്ക് വേണ്ടിയാണ് ഈ കുറിപ്പ്.
ഈ വർഷം ഒന്നാം തിയതി ഞാൻ മുഖ്യമന്ത്രിയെ സന്ദർശിച്ച വിവരം ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു. സിദ്ധാർത്ഥിന്റെ കലണ്ടർ നൽകാനാണ് പോയതെന്നാണ് അന്നു പറഞ്ഞതെങ്കിലും അതിന് മറ്റൊരു പ്രത്യേക ലക്ഷ്യം കൂടിയുണ്ടായിരുന്നു.
മേയ് മാസത്തിൽ ജനീവയിൽ നടക്കുന്ന ലോക പുനർ നിർമ്മാണ സമ്മേളനത്തിൽ (World Reconstruction Conference) പങ്കെടുക്കാനുള്ള മുഖ്യമന്ത്രിയുടെ താല്പര്യവും ലഭ്യതയും അറിയുക എന്നതായിരുന്നു അത്. നാലാമത്തെ ലോക പുനർനിർമ്മാണ കോൺഫറൻസ് ആണിത്.
ആ സമ്മേളനത്തിന്റെ വിവരങ്ങളും ലക്ഷ്യങ്ങളും ഞാൻ മുഖ്യമന്ത്രിയോട് പറഞ്ഞു. മേയ് മാസത്തിൽ തിരഞ്ഞെടുപ്പാണെന്നും, സാധാരണഗതിയിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് മേയ് പതിമൂന്നിന് മുൻപ് കഴിയുമെന്നും, പങ്കെടുക്കുവാൻ പരമാവധി ശ്രമിക്കാമെന്നും അദ്ദേഹം ഉറപ്പു നൽകി.
ലോകബാങ്കും ഐക്യരാഷ്ട്ര സഭയും യൂറോപ്യൻ കമ്മീഷനും സംയുക്തമായിട്ടാണ് ലോക പുനർ നിർമാണ സമ്മേളനങ്ങൾ നടത്തുന്നത്. സമ്മേളനം തുടങ്ങുന്ന ഓപ്പണിങ് പ്ലീനറി, സമ്മേളന ദിവസങ്ങളിലുള്ള മൂന്നോ നാലോ പ്ലീനറി സെഷൻ, ഒരേ സമയം പല ഹാളുകളിൽ നടക്കുന്ന സമാന്തര സാങ്കേതിക സമ്മേളനങ്ങൾ ഇങ്ങനെയാണ് സമ്മേളനത്തിന്റെ രീതി.
ഇതുവരെയുള്ള ഓരോ ലോക പുനർ നിർമ്മാണ സമ്മേളനത്തിലും പരിസ്ഥിതിയും പുനർ നിർമ്മാണവും എന്ന വിഷയത്തിൽ ഒരു സമാന്തര സെഷൻ സംഘടിപ്പിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്.
ഇത്തവണ പരിസ്ഥിതി സെഷനിൽ കേരളം ചർച്ചാവിഷയം ആക്കാമെന്നും അതിലേക്ക് മുഖ്യമന്ത്രിയെ പ്രധാന സംഭാഷണം നടത്താൻ വിളിക്കാമെന്നുമായിരുന്നു എന്റെ പദ്ധതി. മുഖ്യമന്ത്രി സമ്മേളനത്തിന് വരാമെന്ന് സമ്മതിച്ചെന്ന് ഞാൻ സംഘാടകരോട് പറഞ്ഞ ഉടൻതന്നെ അദ്ദേഹത്തിന് ഒരു പ്ലീനറി സമ്മേളനത്തിൽ സംസാരിക്കാനുള്ള സമയം അവർ വാഗ്ദാനം ചെയ്തു.
ഒരാഴ്ചക്ക് ശേഷം ആദ്യത്തെ പ്ലീനറിയിൽ (ഓപ്പണിങ് പ്ലീനറി) മുഖ്യ പ്രഭാഷണം നടത്താൻ അദ്ദേഹത്തെ ക്ഷണിക്കുകയാണെന്ന് ഐക്യരാഷ്ട്ര വികസന പദ്ധതി (UNDP) യുടെ അസിസ്റ്റന്റ്റ് സെക്രട്ടറി ജനറലിന്റെ ഓഫീസ് എന്നെ അറിയിച്ചു. ഇതുവരെ ഇന്ത്യയിലെ ഒരു മന്ത്രിക്കോ മുഖ്യമന്ത്രിക്കോ ലഭിക്കാത്ത അവസരമാണിത്.
സ്വിറ്റ്‌സർലന്റിലെ ഇന്ത്യൻ അംബാസഡർ പാലായിൽ നിന്നുള്ള ശ്രീ. സിബി ജോർജ്ജ് ആണ്. കേരളത്തിന്റെ മുഖ്യമന്ത്രി സ്വിറ്റ്‌സർലന്റിൽ വരുന്നു എന്നത് അദ്ദേഹത്തിന് വലിയ സന്തോഷം ഉണ്ടാക്കി. മുഖ്യമന്ത്രിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വിഷയം മാലിന്യ നിർമ്മാർജ്ജനമാണ്.
ജനീവയിലേയും ബേണിലെയും മാലിന്യനിർമ്മാജ്ജന കേന്ദ്രങ്ങൾ സന്ദർശിക്കാൻ അദ്ദേഹം മുഖ്യമന്ത്രിക്ക് അവസരം ഒരുക്കി. കൂടാതെ സ്വിസ് പാർലമെന്റ്റ് അംഗങ്ങൾ, നിക്ഷേപകർ, കേന്ദ്ര മന്ത്രി എന്നിങ്ങനെ സാധാരണ ഗതിയിൽ ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് ലഭിക്കാത്ത തരത്തിലുള്ള മീറ്റിംഗ് അവസരങ്ങളാണ് മുഖ്യമന്ത്രിക്ക് സ്വിറ്റ്‌സർലന്റിൽ ലഭിച്ചത്.
പ്രളയങ്ങളെ അതിജീവിച്ച, വെള്ളത്തോടൊപ്പം ജീവിക്കാൻ പഠിച്ച ഒരു രാജ്യമാണ് നെതർലാൻന്റ്സ്. കേരളത്തിലെ പ്രളയകാലത്ത് അവിടെ നിന്നും വിദഗ്ദ്ധർ കേരളത്തിലെത്തിയിരുന്നു.
പുനർനിർമ്മാണ പദ്ധതികൾ തയ്യാറാക്കുന്നതിൽ നെതർലാൻന്റ്സിലെ വിദഗ്ദ്ധർ കേരളത്തോടൊപ്പമുണ്ട്. ഇതൊക്കെ സാധ്യമാക്കുന്നത് നെതർലാൻന്റ്സിലെ ഇന്ത്യൻ അംബാസഡറും എറണാകുളംകാരനുമായ ശ്രീ. വേണു രാജാമണിയാണ്.
ഇന്ത്യൻ വിദേശകാര്യ സർവീസിൽ ജോലി കിട്ടിയതിനു ശേഷം അനവധി പ്രധാനപ്പെട്ട സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മുൻ പ്രസിഡന്റ് പ്രണബ് കുമാർ മുഖർജിയുടെ മാധ്യമ ഉപദേശകനായിരുന്നു. പോരാത്തതിന് ചിന്തകനും എഴുത്തുകാരനുമാണ്.
കേരളത്തിലെ പ്രളയത്തിന് നെതർലാൻന്റ്സിലെ വിദഗ്ദ്ധരുടെ സഹായം നൽകുക മാത്രമല്ല, ‘ What We Can Learn From The Dutch – Rebuilding Kerala, post 2018 Floods’ എന്നൊരു പുസ്തകം കൂടി എഴുതി അദ്ദേഹം.
മുഖ്യമന്ത്രി യൂറോപ്പിലെത്തുന്നു എന്ന അവസരമുപയോഗിച്ച് മുഖ്യമന്ത്രിയെ നെതർലാൻന്റ്സിലെ മന്ത്രിമാരുൾപ്പടെയുള്ള ആളുകളുമായി ചർച്ച നടത്താനും പരമാവധി നല്ല ഉദാഹരണങ്ങളുള്ള സ്ഥലങ്ങൾ സന്ദർശിക്കാനും ശ്രീ. വേണു രാജാമണി അവസരമൊരുക്കി.
കിഫ്‌ബി ഇറക്കിയ മസാല ബോണ്ടുകൾ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്തു തുടങ്ങിയിട്ട് കുറച്ചു നാളായി. സാധാരണ ഇത്തരം പുതിയ സംരംഭങ്ങൾ വരുന്പോൾ ആ സ്ഥാപനത്തിന്റെ മേധാവിക്ക് ഒരു ദിവസം ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ട്രേഡിങ് ഉദ്‌ഘാടനം ചെയ്യാനുള്ള അവസരം നൽകുന്ന പതിവുണ്ട്.
മുഖ്യമന്ത്രി യൂറോപ്പിലുള്ള സ്ഥിതിക്ക് ഈ അവസരം ഉപയോഗിക്കാമെന്ന് കിഫ്‌ബി ചെയർമാനായ കെ എം എബ്രഹാമും ധനകാര്യമന്ത്രി തോമസ് ഐസക്കും ചിന്തിച്ചു. അങ്ങനെ യാത്ര ലണ്ടനിലേക്കും നീണ്ടു.
ആഗോള സാന്പത്തിക ശാസ്ത്ര രംഗത്ത് ഇപ്പോൾ പ്രസക്തമായ ഒരു ശബ്ദമാണ് പ്രൊഫസർ തോമസ് പിക്കറ്റിയുടേത്. സമൂഹത്തിലെ സാന്പത്തിക അസമത്വങ്ങളെപ്പറ്റി അദ്ദേഹം നടത്തിയ പഠനം ഏറെ ശ്രദ്ധേയമാണ്.
കോൺഗ്രസിന്റെ ‘ന്യായ്’ പദ്ധതിയുടെ ഡിസൈനിലും അദ്ദേഹത്തിന്റെ അഭിപ്രായം ചോദിച്ചിരുന്നു എന്നാണറിയുന്നത്. മുഖ്യമന്ത്രിക്ക് അദ്ദേഹത്തോട് ആശയവിനിമയം നടത്താനുള്ള ഒരു സാഹചര്യം പാരീസിൽ ഒത്തുവന്നതിനാൽ ജനീവക്കും ലണ്ടനുമിടയിൽ ഏതാനും മണിക്കൂറുകൾ പാരീസിൽ ചെലവഴിക്കാമെന്നും മുഖ്യമന്ത്രി സമ്മതിച്ചു.
മുഖ്യമന്ത്രിയുടെ കൂടെ ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ള ഉദ്യോഗസ്‌ഥരും എത്തിയിരുന്നു. ഔദ്യോഗിക സംഘത്തിന്റെ ഭാഗമല്ലെങ്കിലും മേയ് എട്ടാം തിയതി നെതർലാന്റ്സിൽ എത്തിയത് മുതൽ പത്തൊൻപതാം തിയതി പാരീസിൽ നിന്നും തിരിച്ചു പോകുന്നതുവരെ മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളെപ്പറ്റിയും അറിയാനും ഏറെ മീറ്റിങ്ങുകളിൽ പങ്കാളിയാകാനും എനിക്ക് സാധിച്ചു.
അതേ യാത്രയെപ്പറ്റിയും മീറ്റിങ്ങുകളെപ്പറ്റിയും നാട്ടിൽ നടക്കുന്ന ചർച്ചകളും കമന്റുകളും ട്രോളുകളും ശ്രദ്ധിക്കാനും എനിക്കവസരം കിട്ടി. ഓരോ രാജ്യത്തും കണ്ട കാര്യങ്ങൾ തന്നെ ഏറെ എഴുതാനുണ്ട്, സമയം കിട്ടിയാൽ എഴുതാം.
ഇതൊരു സന്പൂർണ്ണ വിവരണമല്ല, മറിച്ച് ഇത്തരം യാത്രകളെ നമ്മൾ എങ്ങനെയാണ് കാണേണ്ടത്, വിലയിരുത്തേണ്ടത് എന്ന് കാണിക്കാനുള്ള ചില ഉദാഹരണങ്ങൾ മാത്രം.
ഒരാൾ എന്ത് ധരിക്കണമെന്നത് അയാളുടെ വ്യക്‌തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായിട്ടാണ് അന്താരാഷ്ട്രമായി കരുതപ്പെടുന്നത്. അന്താരാഷ്ട്രമായ സമ്മേളനങ്ങളിലും മീറ്റിങ്ങുകളിലുമൊക്കെ വേഷത്തെ സംബന്ധിച്ച് ഔപചാരികവും അനൗപചാരികവുമായ ചില പ്രോട്ടോകോളുകൾ വേറെയുമുണ്ട്.
ഇതെല്ലാം പാലിച്ച വേഷധാരണമായിരുന്നു നമ്മുടെ മുഖ്യമന്ത്രിയുടേത്. വസ്ത്രധാരണത്തെപ്പറ്റിയൊക്കെ അഭിപ്രായം പറയുന്നത് തെറ്റാണെന്ന് ഏതു കാലത്താണ് നമ്മുടെ നാട്ടിലെ കുറേയാളുകൾ മനസിലാക്കുന്നത് ? ഇത്തരം വിഷയങ്ങൾ ചർച്ചയാക്കുന്നവരോട് എനിക്കൊന്നും തന്നെ പറയാനില്ല.
വിദേശ സന്ദർശനത്തിന് പോകാനും അവരോട് സംസാരിക്കാനും മുഖ്യമന്ത്രിക്ക് ഇംഗ്ലീഷ് അറിയുമോ എന്ന് പലരും ചോദിച്ചിരുന്നു. സത്യത്തിൽ ഇതൊട്ടും പ്രധാനമായ കാര്യമല്ല. 193 അംഗരാജ്യങ്ങളുള്ള ഐക്യരാഷ്ട്ര സഭയിൽ മൂന്നിലൊന്നു രാജ്യങ്ങളിൽ പോലും ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയല്ല.
ലോക ജനസംഖ്യയിൽ നാലിലൊന്നു പോലും ആളുകൾ ഇംഗ്ളീഷ് സംസാരിക്കുന്നില്ല. ഇംഗ്ലീഷ് അറിയാവുന്ന പല രാഷ്ട്രത്തലവന്മാരും അന്താരാഷ്ട്ര സമ്മേളനത്തിൽ ഇംഗ്ലീഷ് സംസാരിക്കാറില്ല. ഇംഗ്ലീഷ് സംസാരിക്കുക, മനസിലാക്കുക എന്നത് ഔദ്യോഗിക വിദേശ സന്ദർശനത്തിന് ഒട്ടും ആവശ്യമുള്ള കാര്യമല്ല.
ലോകരാജ്യങ്ങളുമായി ദിനം പ്രതി ബന്ധപ്പെടുന്ന ഞങ്ങളാരും ഒരു നേതാവിന്റെ അറിവും കഴിവും ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യവുമായി ബന്ധപ്പെടുത്താറേയില്ല. വേണമെങ്കിൽ പരിഭാഷകരെ അറേഞ്ച് ചെയ്യും, ഐക്യരാഷ്ട്ര സഭയിൽ അതിന് വേണ്ടിത്തന്നെ ആളുകളുണ്ട്.
പക്ഷെ, ഒരു വർഷം മുൻപ് മുഖ്യമന്ത്രിയുടെ ഇംഗ്ലീഷ് ഭാഷയെപ്പറ്റി ഞാൻ അന്വേഷിച്ചിരുന്നു. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ കേരളത്തിൽ വരുന്നുണ്ട്, അദ്ദേഹവും മുഖ്യമന്ത്രിയുമായി ഒരു മീറ്റിങ് അറേഞ്ച് ചെയ്യണം.
അതിന് പരിഭാഷകരുടെ ആവശ്യമുണ്ടോ എന്ന് യു എൻ ഓഫീസ് എന്നോട് അന്വേഷിച്ചു. ഇക്കാര്യം ഞാൻ തിരക്കുകയായിരുന്നു അന്ന്.
“ചേട്ടാ, അതിന്റെ ഒരാവശ്യവുമില്ല. മുഖ്യമന്ത്രിക്ക് നന്നായി ഇംഗ്ലീഷ് മനസിലാകും. സംസാരിക്കുകയും ചെയ്യും” എന്ന് പറഞ്ഞത് എന്റെ സുഹൃത്ത് ബിനോയിയാണ്. ഇന്ത്യയിലെ ബംഗ്ലാദേശ് കൗൺസലറുമായി മുഖ്യമന്ത്രിയെ കാണാൻ പോയ പരിചയമുണ്ട് അദ്ദേഹത്തിന്.
കഴിഞ്ഞ മേയ് മാസത്തിൽ തൃശൂർ ഗസ്റ്റ് ഹൗസിൽ വെച്ചാണ് മുഖ്യമന്ത്രി ഞങ്ങളുടെ എക്സിക്യൂട്ടീവ് ഡയറക്ടറെ കാണുന്നത്. ചർച്ചയിലുടനീളം ഞാൻ കൂടെയുണ്ടായിരുന്നുവെങ്കിലും ഭാഷയുടെ കാര്യത്തിൽ ഒരിടപെടലും നടത്തേണ്ടി വന്നില്ല. അതുകൊണ്ടു തന്നെ ഈ യൂറോപ്പ് സന്ദർശനത്തിൽ പരിഭാഷകരുടെ ഒരാവശ്യം ഞങ്ങൾ ഉന്നയിച്ചിരുന്നില്ല.
ഒന്ന് കൂടി പറയാം. വിവിധ രാജ്യങ്ങളിലെ ആളുകൾ ഇംഗ്ലീഷ് പറയുന്നത് പല രീതിയിലാണ്. അത് പലപ്പോഴും പരസ്പരം മനസിലാകണമെന്നില്ല. അന്താരാഷ്ട്ര സാഹചര്യങ്ങളിൽ ഇംഗ്ലീഷ് സംസാരിക്കുന്പോൾ ആളുകൾക്ക് രണ്ടാമത് പറയേണ്ടി വരുന്നതും പരസ്പരം സഹായിക്കേണ്ടി വരുന്നതും സാധാരണയാണ്.
മുപ്പത് വർഷം കേരളത്തിന് പുറത്ത് ജീവിക്കുകയും എല്ലാ ദിവസവും ഇംഗ്ലീഷിൽ ലോകത്തെന്പാടും ഉള്ളവരുമായി സംസാരിക്കുകയും ചെയ്യുന്ന ഞാൻ ഇംഗ്ലീഷ് പറയുന്പോൾ മറ്റുള്ളവർക്ക് മനസിലാവാത്തത് സർവസാധാരണമാണ്.
രണ്ടു പ്രാവശ്യം പറഞ്ഞിട്ടും മനസ്സിലായില്ലെങ്കിൽ അത് ഫോണിൽ എഴുതിക്കാണിക്കാൻ എനിക്ക് ഒരു മടിയുമില്ല. മലയാളം മീഡിയത്തിൽ പഠിച്ച എനിക്കിപ്പോഴും ഹാസും ഹാവും തമ്മിൽ തിരിഞ്ഞു പോകും. ഞാൻ എഴുതുന്ന റിപ്പോർട്ടുകൾ കോപ്പി എഡിറ്റ് ചെയ്യാൻ വേണ്ടി മാത്രം വേറെ ആളുകൾ ഇവിടെയുണ്ട്.
ഇംഗ്ളീഷ് ഭാഷ അറിയാമോ, അറിയുന്ന ഭാഷ കുറ്റമറ്റതാണോ എന്നതൊന്നുമല്ല പ്രധാനം. ചിന്തിക്കുന്ന മനസ്സുണ്ടോ ചിന്തകൾക്ക് മിഴിവുണ്ടോ എന്നതു മാത്രമാണ്.
ഞാൻ പറഞ്ഞുവരുന്നത് മുഖ്യമന്ത്രിയുടെ ഭാഷയെക്കുറിച്ചുള്ള ചർച്ച അനാവശ്യമാണെന്ന് മാത്രമല്ല, അത്തരം ചർച്ചകൾ നടത്തുന്നവരുടെ ലോകവിവരം എത്ര കുറവാണെന്നും അപകർഷതാബോധം എത്ര കൂടുതലാണെന്നുമാണ്.
നമ്മുടെ മുഖ്യമന്ത്രിയുടെ പ്രസംഗം ‘മറ്റാരെങ്കിലും’ എഴുതിക്കൊടുക്കുന്നതാണെന്ന് പല കമന്റുകളും കണ്ടു. ഇതെന്തോ മോശം കാര്യമാണെന്നാണ് ആളുകൾ മനസിലാക്കുന്നത്. സത്യം നേരെ തിരിച്ചാണ്.
അന്താരാഷ്ട്ര വേദികളിൽ സംസാരിക്കുമ്പോൾ എന്താണ് സംസാരിക്കേണ്ടത് എന്നത് മുൻകൂർ ചിന്തിക്കണം. പരമാവധി പത്തു മിനിട്ടാണ് സംസാരിക്കാൻ കിട്ടുന്നത്. അതിനുള്ളിൽ പറയേണ്ട കാര്യങ്ങൾ പറയണം.
ഇതിനൊക്കെയായി രാഷ്ട്രത്തലവന്മാർക്ക് speech writes എന്ന് പേരുള്ളവരുടെ സംഘം തന്നെയുണ്ട്. (communication director, advisor എന്നൊക്കെയുള്ള പേരിലായിരിക്കും ചിലപ്പോൾ അറിയപ്പെടുന്നത്). അവർ സ്വന്തം നിലയിൽ പ്രസംഗം എഴുതുകയല്ല. ഒരു ദിവസം തന്നെ ഒരു രാജ്യത്തലവന് എണ്ണ കയറ്റുമതി മുതൽ നിർമിതബുദ്ധി വരെയുള്ള വിഷയങ്ങളെപ്പറ്റി സംസാരിക്കേണ്ടി വരും.
അപ്പോൾ ആ വിഷയത്തിലെ വിദഗ്ദ്ധരുമായി ആദ്യം ചർച്ച ചെയ്ത് അടിസ്ഥാന വിവരങ്ങൾ ശേഖരിക്കണം. ഓരോ വിഷയത്തിനും രാജ്യതാല്പര്യത്തിന് അനുസരിച്ച ഒരു പാർട്ടി ലൈൻ ഉണ്ട്. അത് വിദേശകാര്യ മന്ത്രാലയമാണ് ഉറപ്പാക്കേണ്ടത്. രാഷ്ട്രത്തലവന് ചില പ്രത്യേക താല്പര്യമുണ്ടാകും. അക്കാര്യം അവർ നേരിട്ട് സ്പീച്ച് റൈറ്ററോട് പറയും.
ഓരോ രാഷ്ട്രത്തലവന്മാർക്കും സംസാരിക്കുന്ന രീതികളുണ്ട്. ചിലർ തമാശ കൂട്ടി, ചിലർ സീരിയസായി, ചിലർ തത്വശാസ്ത്രം പറഞ്ഞ്, ചിലർ ലളിതമായ പദങ്ങളുപയോഗിച്ച്, ചിലർ തരൂരിയൻ ഭാഷയിൽ. ഇതൊക്കെ അറിഞ്ഞിട്ടാണ് നേതാക്കളുടെ പ്രസംഗം തയ്യാറാക്കുന്നത്. ഇതാണ് പ്രൊഫഷണലായ ശരിയായ രീതി.
ജനസാഗരത്തിന്റെ മുന്നിൽ ചെന്നുനിന്ന് ‘1957 ൽ ഇവിടെ എന്ത് സംഭവിച്ചു’ എന്ന മട്ടിൽ ‘ഊന്നിയൂന്നി’യുള്ള കാളമൂത്ര പ്രസംഗങ്ങൾ കേട്ട് വളർന്നവർക്കാണ് മുൻകൂട്ടി ചിന്തിച്ച് എഴുതി തയ്യാറാക്കിയ പ്രസംഗങ്ങൾ വായിക്കുന്നത് കേൾക്കുന്പോൾ അതൊരു തെറ്റായി തോന്നുന്നത്. കാലം മാറി സുഹൃത്തേ… ഇതാണ് ശരിയായ രീതി !
മുഖ്യമന്ത്രി യാത്ര ചെയ്തതുകൊണ്ട് സമൂഹത്തിന് എന്തെങ്കിലും ഗുണമുണ്ടോ എന്നതാണ് പ്രധാന ചോദ്യം. ‘തിർച്ചയായും’ എന്ന് തന്നെയാണ് ഉത്തരം. ഇത്തരം യാത്ര കൊണ്ടുള്ള ഗുണങ്ങൾ പലതാണ്. ചിലത് ഇപ്പോഴേ സംഭവിച്ചു കഴിഞ്ഞു.
ചിലത് വരാനിരിക്കുന്നു. നമ്മുടെ മുഖ്യമന്ത്രി മാത്രമല്ല മറ്റു മന്ത്രിമാരും എം എൽ എ മാരും ഉദ്യോഗസ്ഥരുമെല്ലാം വർഷത്തിൽ ഒരിക്കലെങ്കിലും വിദേശ യാത്രകൾ ചെയ്യണമെന്ന് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്. അതൊന്നും ആഡംബരമോ അനാവശ്യമോ അല്ല. അതിന് ചിലവാക്കുന്ന പണം പല മടങ്ങായി സമൂഹത്തിന് തിരിച്ചു കിട്ടുന്ന ഒന്നാണ്.
യാത്ര എന്ന വിദ്യാഭ്യാസം: മുഖ്യമന്ത്രി ആയാലും ടാക്സി ഡ്രൈവറായാലും യാത്ര വലിയ വിദ്യാഭ്യാസം തന്നെയാണ്. കണ്ണും ചെവിയും തുറന്ന് അനുഭവങ്ങൾ ശ്രദ്ധിക്കാൻ നമ്മൾ തയ്യാറായാൽ നമ്മുടെ ചിന്താരീതികളെ യാത്രകൾ മാറ്റിമറിക്കും.
കാണുന്നതിലും കേൾക്കുന്നതിലും ചോദ്യങ്ങൾ ചോദിച്ചു കാര്യങ്ങൾ മനസിലാക്കുന്നതിലും നന്പർ വൺ ആണ് നമ്മുടെ മുഖ്യമന്ത്രി. കണ്ടതും കേട്ടതുമായ ധാരാളം വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ചിന്തകൾക്ക് മാറ്റമുണ്ടാക്കിയിട്ടുണ്ടെന്ന് എനിക്കുറപ്പാണ്. തൽക്കാലം ഒരു കാര്യം മാത്രം പറയാം.
യാത്രക്കിടയിൽ ആംസ്റ്റർഡാമിലെ കനാലുകൾ അദ്ദേഹം കണ്ടു. ഇപ്പോൾ അതിൽ തെളിനീരാണ് ഒഴുകുന്നത്. ഒരു കാലത്ത് ഇപ്പോൾ എറണാകുളത്തെ കനാലുകൾ പോലെ മലിനജലം ഒഴുകുന്ന ഓടകളായിരുന്നു അവ.
പണ്ട് എങ്ങനെയായിരുന്നു ആ കനാൽ, ഇന്നത് എങ്ങനെയെല്ലാം മാറി, എത്തരത്തിലാണ് ആ മാറ്റങ്ങൾ സാധ്യമായത് എന്നെല്ലാം അദ്ദേഹം ചോദിച്ചു മനസ്സിലാക്കി. പാരീസിലും ലണ്ടനിലുമുള്ള സമ്മേളനത്തിൽ ഇക്കാര്യം അദ്ദേഹം പറഞ്ഞു.
എറണാകുളത്തും ആലപ്പുഴയിലും ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഓടകളായി മാറിയിരിക്കുന്ന നമ്മുടെ കനാലുകൾ ഉൾപ്പെടെയുള്ള ജലപാതകളും സ്രോതസുകളും മനുഷ്യപ്രയത്നം കൊണ്ട് ആളുകൾക്ക് കുളിക്കാനും വേണമെങ്കിൽ കുടിക്കാനും പറ്റുന്ന രീതിയിൽ ആക്കിത്തീർക്കാൻ പറ്റുമെന്ന വിശ്വാസം അദ്ദേഹത്തിന് ഇപ്പോളുണ്ട്.
ഇതിനു വേണ്ട നയങ്ങൾ രൂപീകരിക്കാൻ ജനങ്ങളും, പദ്ധതികൾ നടപ്പിലാക്കാൻ എൻജിനീയർമാരും ഒപ്പമുണ്ടാകുമോ എന്നതാകും ഇനിയുള്ള വെല്ലുവിളി. കാത്തിരുന്ന് കാണാം.
അന്താരാഷ്ട്ര യാത്രകളുടെ ഒരു പ്രധാന ലക്ഷ്യവും ലാഭവും അവയുണ്ടാക്കുന്ന വ്യക്തിബന്ധങ്ങളാണ്. ഐക്യരാഷ്ട്രസഭയിലെ ഉന്നത ഉദ്യോഗസ്ഥർ മുതൽ തോമസ് പിക്കറ്റി വരെ ഹോളണ്ടിലെ ജലവിഭവ വിദഗ്ദ്ധർ മുതൽ ലണ്ടനിലെ മേയർ വരെയുള്ളവരുമായി അദ്ദേഹത്തിന് ഇപ്പോൾ പരിചയമുണ്ട്.
ചിലരെയെല്ലാം അദ്ദേഹം നാട്ടിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ സംഘത്തിലുള്ള ഉദ്യോഗസ്ഥർ മറ്റുള്ള രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഇനിയുള്ള ലോകത്ത് ഇത്തരം നെറ്റ്‌വർക്കുകളാണ് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ പോകുന്നത്.
ശ്രീ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തോടൊപ്പം പാരീസ് സന്ദർശിച്ച കഥ മുഖ്യമന്ത്രി പാരീസിലെ മലയാളികളോട് പറഞ്ഞു. നയനാർക്ക് നാടൻ വിഭവങ്ങൾ ലഭിക്കാൻ മലയാളി കുടുംബത്തെ കണ്ടെത്താൻ അന്ന് ബുദ്ധിമുട്ടി.
ഇന്നിപ്പോൾ പാരീസിലും ലണ്ടനിലും മീറ്റിംഗിന് ആളുകളെ നിയന്ത്രിക്കേണ്ടി വന്നു. മലയാളികളുടെ എണ്ണം മാത്രമല്ല, അവർ ചെയ്യുന്ന തൊഴിലുകളും മാറിയിരിക്കുന്നു. സ്വിട്സസർലന്റിലെ ഒന്നാം കിട ശാസ്ത്ര സ്ഥാപനങ്ങളിൽ, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ, താജ് ഹോട്ടലിലെ ഉയർന്ന ജോലികളിൽ നെതെർലാൻഡ്‌സിലെയും സ്വിട്സര്ലാണ്ടിലെയും അംബാസ്സഡർമാർ ആയി വരെ മലയാളികളുണ്ട്.
അത് മാത്രമല്ല, പണ്ടൊക്കെ തൊഴിലെടുക്കാൻ മാത്രം വിദേശത്ത് എത്തിയിരുന്ന കാലം മാറി. സ്വന്തമായി കന്പനി നടത്തുന്ന, തന്നാട്ടുകാർക്കും മറുനാട്ടുകാർക്കും തൊഴിൽ കൊടുക്കുന്ന നിക്ഷേപകരായി ഉള്ള മലയാളികളെയാണ് ഇത്തവണ മുഖ്യമന്ത്രി കണ്ടത്.
നാട്ടിൽ നിന്ന് പോന്നിട്ട് പതിറ്റാണ്ടുകളായിട്ടും മറുനാട്ടിലെ പൗരത്വം സ്വീകരിച്ചിട്ടും കേരളം എന്ന പേരു കേട്ടാൽ അഭിമാന പൂരിതമാകുന്ന അന്തരംഗവുമായി എല്ലായിടത്തും അവരെത്തി.
അവരുടെ അറിവുകൾ, ബന്ധങ്ങൾ കേരളത്തോടുള്ള സ്നേഹം എല്ലാം എങ്ങനെയാണ് കേരളത്തിന്റെ വികസനത്തിന് ഉപയോഗിക്കാവുന്നത് എന്നതാണ് ഇനി അദ്ദേഹത്തിന്റെ മുന്നിലുള്ള വെല്ലുവിളി.
ലോക പുനർ നിർമ്മാണ സമ്മേളനം മുതൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് വരെ ഇന്ത്യയിലെ മറ്റൊരു മുഖ്യമന്തിക്കും ലഭിച്ചിട്ടില്ലാത്ത അവസരങ്ങളാണ് ഇത്തവണ നമ്മുടെ മുഖ്യമന്ത്രിക്ക് ലഭിച്ചത്. ഇതൊന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ നേട്ടങ്ങൾ മാത്രമല്ല.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും മാറി, മുൻ നിരയിൽ നിൽക്കുന്ന കേരളത്തെ ലോകം ശ്രദ്ധിക്കുന്നു എന്നത് കൂടിയാണ് ഇത് കാണിക്കുന്നത്. ഒരു സമൂഹം എന്ന നിലയിൽ കേരളം ദുരന്തങ്ങളെ എങ്ങനെ നേരിട്ടു, ആധുനിക സാന്പത്തിക ഉപകരണങ്ങൾ എങ്ങനെ സംസ്ഥാനം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു എന്നെല്ലാം ലോകം ശ്രദ്ധിക്കുകയാണ്.
‘God’s own country’ എന്നും ആനയുടെയും ആയുർവേദത്തിന്റെയും നാട് എന്ന തരത്തിലുള്ള റൊമാന്റിക് ചിത്രീകരണത്തിൽ നിന്നും ആധുനികമായ ഒരു സമൂഹത്തിലേക്കുള്ള വേഷപ്പകർച്ചയുടെ തുടക്കമാണിത്. ഈ കേരളത്തെയാണ് നമ്മൾ മുന്നോട്ട് കൊണ്ടുപോകേണ്ടത്.
ചെളിയിൽ പൂണ്ട കാലുകൾ
കേരളം എത്ര പുരോഗതിയുള്ള – പുരോഗമിക്കുന്ന സ്ഥലമാണെന്ന് സംശയമുള്ള ആരെങ്കിലും എന്റെ വായനക്കാരിൽ ഉണ്ടെങ്കിൽ അവർ ഇന്ത്യയിൽ മറ്റു സംസ്ഥാനത്തുള്ളവരോട് കൂടുതൽ സംസാരിക്കണം.
നേരിട്ട് കണ്ടിട്ടുള്ളവർക്കും വായിച്ച് അറിഞ്ഞിട്ടുള്ളവർക്കും കേരളം ഒരു അതിശയമാണ്. അത് സന്പൂർണ്ണ സാക്ഷരതയും ഹൗസ് ബോട്ടും കണ്ടിട്ടല്ല, മറിച്ച് ജനാധിപത്യം എത്ര ആഴത്തിൽ വേരൂന്നിയ ഒരു സംസ്ഥാനമാണെന്ന രീതിയിലാണ്. രാജാക്കന്മാരെ പോലെ പെരുമാറുന്ന മന്ത്രിമാരല്ല നമുക്കുള്ളത്.
മുന്നണികൾ മാറിവരുന്പോഴും പൊതുവെ വെൽഫെയർ സംവിധാനങ്ങളെ പിന്തുണക്കുന്ന ഭരണമാണ്. നേതാക്കളിൽ അഴിമതി എന്നത് വളരെ കുറവാണ്. ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം ഇതൊക്കെ ഇന്ത്യയിൽ നന്പർ വൺ ആണെന്ന് അവർ പറയും. ഇതൊക്കെ ഇപ്പോൾ ഭരിക്കുന്ന മുന്നണിയുടെ കാലത്തെ മാത്രം കാര്യമല്ല.
പക്ഷെ, ഇത്തരം നേട്ടങ്ങളുടെ നടുക്ക് നിൽക്കുന്പോഴും ഭൂതക്കണ്ണാടി വെച്ച് നമ്മുടെ നേതൃത്വത്തിന്റെയും സമൂഹത്തിന്റെയും കുറവുകൾ കണ്ടുപിടിച്ച്, പരസ്പരം മല്ലടിച്ച്, ട്രോളി, അശ്ലീലം വലിച്ചുവാരിയെഴുതി വിവാദമുണ്ടാക്കി സമയം കളയാനാണ് നമുക്കിഷ്ടം.
ഇന്ന് രാവിലത്തെ മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം കണ്ടാൽത്തന്നെ അറിയാം നമ്മൾ എന്തുകൊണ്ടാണ് മുന്നോട്ട് പോകാത്തതെന്ന്. ഇതാണ് നമ്മൾ നേരിടുന്ന ഒരു വെല്ലുവിളി.
ഒരു മിഡിൽ ഇൻകം രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയിലേക്കും വികസിത രാജ്യത്തിന്റെ സാമൂഹ്യ സ്ഥിതിയിലേക്കും മാറാനുള്ള അടിസ്ഥാന ഘടകങ്ങൾ കേരളത്തിനുണ്ട്.
പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, അസമത്വത്തെ നേരിടാനുള്ള പുതിയ നയങ്ങൾ, വികസനത്തിന് പണം കണ്ടെത്താനുള്ള പുതിയ രീതികൾ, ആഗോള മലയാളികളുടെ ശക്തിയും ബന്ധങ്ങളും തുടങ്ങി ധാരാളം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അറിവ് സന്പാദിക്കാനും മുഖ്യമന്ത്രിക്ക് ഈ കഴിഞ്ഞ ദിവസങ്ങളിൽ സാധിച്ചു.
ഇവ എങ്ങനെയാണ് മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന് അദ്ദേഹത്തിന് നല്ല ധാരണയുണ്ട്. പക്ഷെ ഇത്തരം ചിന്തകളുമായി മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിമാനമിറങ്ങുന്പോൾ ആനയും ആർത്തവവും പോലുള്ള വിഷയങ്ങളാണ് വീണ്ടും കൈകാര്യം ചെയ്യേണ്ടി വരുന്നതെങ്കിൽ എന്ത് ഭാവിയാണ് നമുക്ക് ഉണ്ടാകുന്നത്?.
“പണ്ടുള്ളവർ ഭരിച്ചിരുന്നപ്പോൾ ഇപ്പോൾ ഭരിക്കുന്നവർ ഇങ്ങനെ തന്നെ പറഞ്ഞിരുന്നു” എന്നൊക്കെ പറയുന്നത് ശരിയാണെങ്കിയിൽ പോലും ഇത്തരം നെഗറ്റിവിറ്റിയുടെ രാഷ്ട്രീയമാണോ ഇനിയും നമ്മൾ കൊണ്ടുനടക്കേണ്ടത് എന്ന് നമ്മൾ ചിന്തിക്കണം. കേരളത്തിന്റെ വികസനത്തിനു വേണ്ടി ലോകം നോക്കി നിൽക്കുന്നൊന്നുമില്ല.
ഉള്ള വിഭവങ്ങളും അവസരങ്ങളും സംയോജിപ്പിച്ച് മുന്നോട്ടു പോയാൽ നമുക്ക് ലോകത്ത് അർഹിക്കുന്ന സ്ഥാനം നേടിയെടുക്കാം. അല്ലെങ്കിൽ മറ്റുള്ളവരെ കുറ്റം പറഞ്ഞും ട്രോളിയും ‘ഗോഡ്സ് ഓൺ കൺട്രി’ തുടങ്ങിയ സ്ലോഗൻ കേട്ടും നിർവൃതി അടയാം. ഏത് ഭാവിയാണ് നമുക്കുണ്ടാകുന്നതെന്ന് നമ്മളും കൂടിയാണ് തീരുമാനിക്കുന്നത്, മുഖ്യമന്ത്രിയോ ഭരണകൂടമോ മാത്രമല്ല.
പീരുമേട്: ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. ഗവി മീനാര്‍ കോളനി നിവാസി ആനന്ദകുമാരി(42)യാണ് മരിച്ചത്. കെ.എഫ്.ഡി.സിയുടെ ഗവിയിലെ ഏല തോട്ടത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കായിരുന്നു അപകടം. ഏലത്തോട്ടത്തില്‍ വളം ഇടുന്നതിനിടെ മരം ഒടിഞ്ഞ് വീഴുകയായിരുന്നു. വാച്ചര്‍ ഉള്‍പ്പെടെ 12 പേര്‍ ജോലി ചെയ്യുന്നതിനിടയിലേക്കാണ് മരം ഒടിഞ്ഞ് വീണത്. മരം ഒടിയുന്നത് കണ്ട വാച്ചര്‍ തൊഴിലാളികളോട് ഓടി മാറുവാന്‍ പറഞ്ഞെങ്കിലും ആനന്ദകുമാരി മരത്തിന്റെ വേരില്‍ തട്ടി വീണതോടെ ഒടിഞ്ഞ മരത്തിന്റെ ചില്ല ആനന്ദവല്ലിയുടെ […]
കോഴിക്കോട്: കോഴിക്കോട് വടകര വില്ല്യാപ്പള്ളി എംഇഎസ് കോളേജിൽ സീനിയർ വിദ്യാർത്ഥികൾ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി. മുബഷിർ, അൻഷാദ്, ഷാഫി, അഫ്‌നാൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇതിൽ മുബഷിറിന്റെ ചെവിക്ക് സാരമായ പരിക്കുണ്ട്. സംഭവത്തില്‍ സീനിയർ വിദ്യാർത്ഥികളായ സിനാൻ, നിസാം, ഷാഫി എന്നിവർക്കെതിരെ വടകര പൊലീസ് കേസെടുത്തു. അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
തൊടുപുഴ: മുട്ടത്ത് വന്‍മരത്തിന്റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞു വീണു. തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ മുട്ടം എന്‍ജിനീയറിങ്ങ് കോളജിന് സമീപമാണ് റോഡിലേക്ക് ആഞ്ഞിലിമരത്തിന്റെ ശിഖരം വീണത്. തുടർന്ന് ഒരു മണിക്കൂറോളം നേരം ഇതുവഴി ഗതാഗതം തടസപ്പെട്ടു. 150 മീറ്ററോളം ഉയരവും 100 ഇഞ്ചിലധികം വ്യാസവുമുള്ള ആഞ്ഞിലിമരത്തിന്റെ വലിയ ശിഖരമാണ് ഒടിഞ്ഞു വീണത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. നാട്ടുകാരും ഫയര്‍ഫോഴ്‌സും മുട്ടം പോലീസും മണിക്കൂറോളം പരിശ്രമിച്ചാണ് മമരം പൂര്‍ണമായും മുറിച്ചു മാറ്റിയത്. രോഗിയുമായി വന്ന ആംബുലന്‍സ് ഉള്‍പ്പടെ ഗതാഗതക്കുരുക്കില്‍ […]
കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാന സർവീസ് നടത്തി സുപ്രധാന നാഴികക്കല്ല് പിന്നിട്ട് എയർ ഇന്ത്യ എക്‌സ്‌പ്രസ്. 145 സ്ത്രീ തീർഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിന്‍റെ എല്ലാ നിർണായക ഫ്ലൈറ്റ് ഓപ്പറേഷൻ റോളുകളും നിർവഹിച്ചത് വനിതാ ജീവനക്കാരായിരുന്നു. ക്യാപ്റ്റൻ കനിക മെഹ്റ, ഫസ്റ്റ് ഓഫീസർ ഗരിമ പാസി എന്നിവരാണ് വിമാനത്തിന്‍റെ പൈലറ്റുമാർ. ബിജിത എം ബി, ശ്രീലക്ഷ്മി, സുഷമ ശർമ, ശുഭാംഗി ബിശ്വാസ് എന്നിവർ ക്യാബിൻ ക്രൂ അംഗങ്ങളും. വനിതകൾ മാത്രമുള്ള ആദ്യ […]
ന്യൂഡൽഹി: രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളേജുകൾ അനുവദിച്ചപ്പോൾ കേരളത്തെ തഴഞ്ഞ് കേന്ദ്ര സർക്കാർ. പുതുതായി അനുവദിച്ച അമ്പതു മെഡിക്കല്‍ കോളേജുകളില്‍ ഒന്നു പോലും കേരളത്തിനില്ല. വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യമുന്നയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചത്. തെലങ്കാനയില്‍ മാത്രം 12 പുതിയ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രം […]
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പിൽ അറസ്റ്റിലായ ആലത്തൂര്‍ സ്വദേശിയായ യുവതിക്കെതിരേ പരാതിപ്രളയം. നിരവധി പേർ ഇത്തരത്തിൽ പറ്റിക്കപ്പെട്ടു. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശിനി രേഷ്മ രാജപ്പ(26)നെതിരേയാണ് പരാതി. തട്ടിപ്പിന് ഒത്താശ ചെയ്ത രണ്ടുപേർ കൂടി കുടുങ്ങുമെന്നാണ് സൂചന. ഇവരില്‍ ഒരാള്‍ പോലീസുകാരനാണ്. ദേവസ്വം വിജിലന്‍സ് എന്ന് ബോര്‍ഡ് വച്ച കാറിലാണ് ജോലി ആവശ്യപ്പെടുന്നവരെ കാണാന്‍ രേഷ്മ എത്തിയിരുന്നത്. കോട്ടയത്ത് വിവാഹ വാഗ്ദാനം നല്‍കി യുവാവില്‍ നിന്ന് അഞ്ച് ലക്ഷം തട്ടിയെടുത്തെന്നും കേസുണ്ട്. വെങ്ങന്നൂര്‍ […]
ന്യുയോര്‍ക്ക്: ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിനായി പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല,സ്പീക്കർ എ.എൻ. ഷംസീർ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി. ജോയ് എന്നിവരും നോർക്ക ഭാരവാഹികളുമാണ് സംഘത്തിനൊപ്പമുള്ളത്. ന്യൂയോർക്ക് സമയം ഉച്ചയ്ക്ക് മൂന്നിനാണ് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ സംഘമെത്തിയത്. കോൺസൽ ജനറൽ രൺദീപ് ജയ്‌സ്വാൾ, നോർക്ക ഡയറ്കടർ കെ. അനിരുദ്ധൻ, ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെ.ജി. മൻമധൻ നായർ, ലോക കേരള സഭ […]
കൊച്ചി: ചെലവ് കുറഞ്ഞതും ഉയര്‍ന്ന നിലവാരമുള്ളതുമായ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ മോഡലുകളുടെ പുതിയ ശ്രേണി വിപണിയില്‍ അവതരിപ്പിച്ച് ഹൈക്കണ്‍. പ്ലൂട്ടോ, മൂണ്‍, ജുപ്പീറ്റര്‍, ടര്‍ബോഡി എന്നിവയാണ് പുതിയ മോഡല്‍ സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍. 15-20 വര്‍ഷത്തേക്ക് സൗജന്യ ചൂടുവെള്ളം, ഊര്‍ജ്ജ ബില്ലുകളില്‍ ലാഭം, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കും, വൈദ്യുതി ഇല്ലാത്തപ്പോള്‍ പോലും ആവശ്യാനുസരണം ചൂടുള്ള കുടിവെള്ളം എന്നിവ ഇവയുടെ സവിശേഷതയാണ്. സോളാര്‍ വാട്ടര്‍ ഹീറ്ററിന് കൂടുതല്‍ ലൈഫ് നല്‍കുന്ന വെല്‍ഡ്-ലെസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അകത്തെ ടാങ്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്, […]
കോഴിക്കോട്: കൊയിലാണ്ടിയിൽ കാറിൽനിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. കീഴരിയൂർ പട്ടാം പുറത്ത് മീത്തൽ സനൽ (27), നടുവത്തൂർ മീത്തൽ മാലാടി അഫ്സൽ എന്നിവരിൽ നിന്നാണ് 0.83 ഗ്രാം എംഡിഎംഎയും 3.4 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്. കൊയിലാണ്ടി പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് സനലിന്റെ വീടിന് സമീപം നിർത്തിയിട്ട കാറിൽ പോലീസ് സംഘം പരിശോധന നടത്തിയത്. റെയ്ഡിൽ കാറിൽനിന്ന് ലഹരിമരുന്ന് കണ്ടെടുക്കുകയായിരുന്നു. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ എം.വി. […]