ഒടുവിൽ എനിക്ക് വേണ്ടി എന്തെന്തു തിക്കും തിരക്കു മായിരുന്നു
പുതു മുണ്ടുടുപ്പിക്കാൻ
കുറി തൊടുവിക്കാൻ
ദിശനോക്കി
പായ വിരിക്കാൻ
എന്തൊരു ശുഷ്ക്കാന്തിയായിരുന്നു
എങ്ങനെയെങ്കിലും വസ്ത്രം ധരിച്ചവൻ
എവിടെയെങ്കിലും
കിടന്നുറങ്ങിയവൻ
മരിച്ചു കിടക്കുന്നവനാണെന്ന
ബോധമില്ലാതെ
സന്തോഷം കൊണ്ട്
ഏങ്ങിയേങ്ങി കരഞ്ഞു
എന്റെ വീടിനുമുമ്പിൽ പന്തൽ കെട്ടാൻ
മരിച്ചു കിടക്കുന്നവനെ
കാണാൻ
വരുന്നവർക്ക്
വിരുന്നൊരുക്കാൻ
സ്വീകരിക്കാൻ
എന്തൊരു സ്നേഹം
ഞാനാകെ സന്തോഷം കൊണ്ട് വീർപ്പു മുട്ടി
മരിച്ചു കഴിഞ്ഞപ്പോളല്ലേ
ഞാനെന്റെ വിലയറിഞ്ഞത്
അപ്പൊ മാത്രം