Advertisment

കവിത ജന്മദേശം വിളിക്കുന്നു. മഞ്ജുള ശിവദാസ്‌

author-image
admin
Updated On
New Update

publive-image

Advertisment

publive-image

നന്മകൾ മാത്രമല്ലിവിടെയെങ്കിലും,

നമ്മെ വേണ്ടാത്തിടം വിട്ടു പോരികാ..

ജന്മദേശം വിളിക്കുന്നു കൂട്ടരേ-

ഉള്ളതിൽപ്പാതിയുണ്ടു കഴിഞ്ഞിടാം.

ഉള്ള കൂരയും വിറ്റിട്ടുപോയതാ-

ണാപ്പണംകായ്ച്ചിടും മരം തേടി നീ,

എല്ലുമുറിയെപ്പണിയെടുത്തന്തിക്കു-

കൂലിയായ് കണ്ണുനീരും കടങ്ങളും.

എന്തിനടിമത്തബോധം മനുഷ്യരേ,

എന്തിതിത്ര പ്രകീർത്തിച്ചുപാടുവാൻ.

ചോര ചോരയായൂറ്റിക്കൊടുത്തിട്ടു-

തന്നെനേടിയതൗദാര്യമല്ലൊന്നും.

നിന്റെ ആയുസ്സുമദ്ധ്വാനവും കവർ-

ന്നാവിയർപ്പിന്റെയുപ്പും ഭുജിച്ചിട്ടു-

തെരുവുശ്വാനന്റെ വിലപോലുമേകാ-

ത്തിടത്തുനിന്നുമിന്നേയിങ്ങു പോരികാ..

ഭാവിയെക്കുറിച്ചാശങ്കയെന്തിന്,

മുന്നിൽ വഴികളില്ലെന്നാധിയെന്തിന്,

ഇവിടെ പുതുവീഥി പണിയണം-

നമ്മളാ വഴിയിലൂടെ നടന്നു മുന്നേറണം.

ഭരണപ്രതിപക്ഷ രാഷ്ട്രീയനേട്ടത്തി-

നൊരുകരുമാത്രമെന്നും പ്രവാസി നീ.

ഇവിടെ വാഗ്ദാനപ്പെരുമഴയെന്നു-

കേട്ടവിടിരുന്നു നീ കനവു നെയ്യേണ്ടാ...

സ്വന്തബന്ധങ്ങളൊപ്പമുണ്ടാകുമെ-

ന്നൊരു പ്രതീക്ഷയും വേണ്ടിങ്ങുപോരുകിൽ.

സ്വന്തമായ് സ്വയം ഒക്കത്തുവച്ചവ-

അന്യമായേയ്ക്കാമെന്നും നിനയ്ക്കുക.

ഇവിടെ ബന്ധങ്ങൾ ശിഥിലമായേയ്ക്കാം,

സൗഹൃദങ്ങൾ മുഖംതിരിച്ചേയ്ക്കാം,

ആദ്യനാളുകൾ വീഴ്ച്ചയായേയ്ക്കാം,

അനുഭവങ്ങൾതൻ കയ്പ്പറിഞ്ഞേയ്ക്കാം.

കരിഞ്ഞസ്വപ്‌നങ്ങൾ പൊതിഞ്ഞ ഭാണ്ഡവും,

കാലിയായ നിൻ കീശയും കണ്ടിട്ടകന്നു-

പോകുന്ന ബന്ധങ്ങളേയോർത്തു-

തളരുകില്ലെന്നുറച്ചിങ്ങു പോരികാ...

Advertisment