കവിത ” ചില നോവുബാല്യങ്ങൾ ” മഞ്ജുള ശിവദാസ് .
വിത്തുകളുമായാരുമിതു-
വരെയെത്തിടാഞ്ഞിട്ടോ?
കദനവെയിലിൽ കനവു-
വിത്തുകൾ മുളയ്ക്കാഞ്ഞിട്ടോ?
ഇളംനെഞ്ചിലെ കിനാ-
പ്പാടത്തൊരിയ്ക്കൽപോലും,
കുരുത്തില്ലൊരു കനവുപോലും,
കനൽ പെയ്ത്തല്ലേ.
സ്നേഹനനവായ് പെയ്തി-
റങ്ങാനെത്തിയില്ലാരും,
നൊന്തുപെറ്റവൾ സമത്വത്തിനു-
കൊടിപിടിക്കാൻ പോയ്.
ജീവിതത്തളിർ മുളയിൽ-
നുള്ളിയ കൈകളപ്പോഴും,
പ്രഹരമാരി ചൊരിഞ്ഞു-
രക്ഷകവേഷധാരികളായ്.
നിഷ്കളങ്കത മുറ്റിനിന്ന-
മുഖങ്ങളിൽ ഭയവും,
തളിരുണങ്ങിയ തനുവിൽ-
മുറിവുകളേറ്റ പാടുകളും.
എന്തിനെന്നറിയാതെ-
ദണ്ഡനമേറ്റു മരവിച്ചാ-
കുഞ്ഞുമനസ്സിൽ നിർവി-
കാരത വന്നു ചേക്കേറി.
കനിവുവറ്റിയ ലോകത്തോ-
ടൊരിയ്ക്കൽപോലും,
കനിവിനായവർ കുഞ്ഞു-
കൈകൾ നീട്ടിയതുമില്ല.
ഏതു ജന്മം ചെയ്ത
പാതക ഫലമായാലും,
ബാല്യമിങ്ങനെ നോവിലൊഴു-
കാനനുവദിക്കാമോ?
മൃത്യു മുക്തിയുമായ്-
വരുന്നതുവരേയ്ക്കും ബാല്യം,
രക്ഷകർക്കു നടുക്കു-
നിന്നു ദഹിച്ചുതീരണമോ?
വിദ്യയേറിയ വിരുത-
രധികം പാർക്കുമിടമത്രേ,
ശൂന്യമായ വിവേകമോ-
ഈ വിദ്യതൻ നേട്ടം?
പടിയിറങ്ങിയ മനുഷ്യത്വം-
തിരികെ വന്നില്ലേൽ,
ബാലശാപമൊരിടിത്തീ-
യായ് നാടെരിച്ചേയ്ക്കാം.