Advertisment

മധുര നെല്ലിക്ക (കവിത)

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

-ശ്രീകല ഭട്ടതിരിപ്പാട്

കൂട്ടുകാര്‍ക്കൊപ്പമാ -

യാണ്ടുകള്‍ക്കിപ്പുറ-

മെത്തി ഞാന്‍ വിദ്യാ -

ലയാങ്കണത്തില്‍..

പത്തു വര്‍ഷത്തോള -

മോടിക്കളിച്ചോരീ

പൂഴി മണലിന്നു -

മുത്സവമായി..

പ്രായവും ദൂരവും

പ്രാരാബ്ധമൊക്കെയും

പുസ്തകസഞ്ചി

യെറിയും പോലെ..

കണ്ണുപൊത്തിക്കളി -

ച്ചോടി നടന്നൊരീ

വാകമരച്ചോടി -

നുന്മേഷമായി..

നീണ്ട വരാന്ത തന്‍

തൂണുകളോരോന്നും

ഓടിപ്പിടിച്ചതു-

മോര്‍മ്മ വന്നു..

ഓടിന്നിറമ്പിലൂ -

ടൂറി വരുന്നോരാ

തൂമഴത്തുള്ളിക്കും

ചെറു കിണുക്കം

പുസ്തകത്താളിലെ

നീല മയില്‍പ്പീലി

കണ്‍ തുറന്നല്‍പമാ -

യെത്തി നോക്കി

മുറ്റത്തായോരത്തു

നില്‍ക്കും മഷിത്തണ്ടു -

മെന്നെയൊടിക്കല്ലേ -

യെന്നു ചൊല്ലി

ക്ളാസിന്‍െറ മൂലയില്‍

സൗഹൃദത്തേന്‍ പോലെ

യാരോ കളഞ്ഞിട്ട

കല്ലു കോലും..

ചോദിച്ചോ ബെഞ്ചുകള്‍

വേദന പേറിക്കൊ -

ണ്ടൊന്നിരുന്നീടുമോ

അല്‍പ്പ നേരം..

കുട്ടിക്കുറുമ്പുകള്‍

കാട്ടി നാം കൂട്ടരേ

കുട്ടിക്കുരങ്ങനേം

ബോര്‍ഡിലാക്കി..

കൈ പിടിച്ചോടി

നടന്നതാണീ വഴി

മാടി വിളിക്കുന്നീ

കല്പടകള്‍..

ദാഹമില്ലെങ്കിലും

ദാഹമഭിനയി -

ച്ചെത്തുന്നു വീണ്ടും

കിണറരികില്‍

ജാലക വാതിലില്‍

നീളുന്ന കണ്ണുകള്‍

കാണാതെ കണ്ടതു -

മോര്‍മ്മിച്ചു ഞാന്‍

അക്ഷരക്കുട്ടരോ -

ടൊത്തു കളിക്കുമ്പോള്‍

മൊട്ടിട്ടതല്ലോ

ചെറു പ്രണയം..

മുറ്റത്തെ നെല്ലിമര -

ത്തിലെ കാറ്റിനും

സൗഹൃദപ്പൂവിന്‍

നനുത്ത ഗന്ധം..

ഓര്‍മ്മകള്‍ പെരുമഴ -

ക്കാലമായങ്ങിനെ

തോരാതെ ജീവിത -

ഗന്ധിയായ്

ഓടി വന്നെന്നെയുണര്‍ത്തുന്നു

വീണ്ടുമൊ-

ന്നാകെ നനഞ്ഞൊന്നു

നില്‍ക്കുവാനായ്..

cultural
Advertisment