കവിത വറ്റുന്ന കാലത്തു നീയെന്റെ-
മരണമാഘോഷമാക്കുമോ തൂലികേ?
തളിരിലേ കനവു വാടിത്തുടങ്ങിയോ,
അഭയമേ നീയുമസ്തമിക്കുന്നുവോ?
എന്റെ നിനവുകൾ പങ്കുവച്ചീടുവാൻ-
നിന്റെ രുധിരം കവർന്നു ഞാൻ തൂലികേ,
സ്വാന്തമസ്വസ്ഥമായിടും നേരത്തു-
നിന്നിലേയ്ക്കു ചുരുങ്ങിയിരുന്നു ഞാൻ.
അഴലുകൾ വഴിക്കിരുവശം നിന്നിട്ടു-
നിഴലു പാകിടും വേളയിൽ നിന്നിലേ-
യ്ക്കാശ്രയം തേടിഎത്തിടാറുണ്ടു ഞാൻ,
ഭാരമൽപ്പമിറക്കി വച്ചീടുവാൻ.
ഒരു വരിപോലുമെഴുതാതെ ചിലനേര-
മർത്ഥശൂന്യമാം വരകളാൽ നിൻ-
ജീവരക്തവും പുസ്തകത്തിന്റെ താളുകളു-
മെത്രനിർദ്ദയം പാഴാക്കി ഞാൻ സഖീ.
എത്രയോ തവണ വെട്ടിത്തിരുത്തിയും,
കുത്തിവരകളാലരിശങ്ങൾ നീക്കിയും,
നിന്റെ തനുവെന്റെ വിരലുകൾക്കിടയിലായ്-
പാരതന്ത്ര്യം രുചിക്കയാണിപ്പോഴും.
നോവു കടലൊന്നിരമ്പുന്നകത്തുമെൻ-
പ്രാണനുരിയുന്ന വേദന പുറത്തും.
എന്നിൽനിന്നുമെന്നേക്കുമായ് മോചനം,
തൂലികേ നീയുമാശിച്ചിരുന്നുവോ?