Advertisment

കവിത "തുടക്കമാവണം" മഞ്ജുള ശിവദാസ്‌.

author-image
admin
New Update

publive-image

Advertisment

സ്വരങ്ങൾതാഴ്ത്തിയും മറഞ്ഞുനോക്കിയും,

അകത്തിരിയ്ക്കേണ്ടവളല്ലെന്റെ കണ്മണി.

ഉറക്കെതന്നെ നിൻ ഉറച്ചചിന്തകൾ

ഭയപ്പെടാതെന്നുമുരച്ചുകൊള്ളുക.

പരന്റെ ഇച്ഛയ്ക്കു വിധേയരായ്,

തന്റെ പകൽവെളിച്ചവും പറിച്ചുനൽകാതെ.

തനിയ്ക്കു തന്നെക്കാളുറച്ച വിശ്വസ്ഥ-

രുലകിലില്ലെന്നുമറിഞ്ഞുകൊള്ളുക.

സ്വയമെരിഞ്ഞു പ്രകാശമേകുമൊരു-

മെഴുകുതിരിയായിടേണ്ട നിൻ ജീവിതം,

സ്വയമൊടുങ്ങാതെ പ്രഭ ചൊരിഞ്ഞീടുവാൻ-

ജ്ഞാനമാർജ്ജിച്ചൊരർക്കനായീടണം.

നമ്മെയീലോകമെങ്ങിനെക്കാണണം,

നമ്മളാദ്യമേ നിശ്ചയിച്ചീടണം.

സ്വന്തബന്ധങ്ങളേതുമനർത്ഥമായ്-

വന്നുചേരാമിടയ്‌ക്കെപ്പൊഴെങ്കിലും,

അപ്പൊഴാവേശമേറിടും നേരത്ത്-

വാക്കുകൾകൊണ്ടെറിഞ്ഞുടയ്‌ക്കാതെയും,

തങ്ങളിൽ നിന്നടർത്തിമാറ്റാതെയും,

നേരുകൾ നല്ല വാക്കാൽ പൊതിഞ്ഞേകി-

തന്നിടത്തെ വിശാലമാക്കീടുവാൻ-

ജ്ഞാനികൾക്കേ കഴിഞ്ഞിടൂ മന്നിതിൽ.

ജ്ഞാനമാർജ്ജിച്ചൊരർക്കനായീടുക,

സ്വയമൊടുങ്ങാതെ പ്രഭചൊരിഞ്ഞീടുക..

അബദ്ധചിന്തയാൽ സ്വയം വിലങ്ങിട്ടു-

പാരതന്ത്ര്യം വിലയ്ക്കുവാങ്ങുവോർ,

സ്വതന്ത്രരല്ലെന്നു തപിച്ചിടുമ്പൊഴും,

പൊതു ഇടങ്ങളിലുരിഞ്ഞാടി സമരവും.

തുടർന്നുപോന്നതിൻ ക്ഷതങ്ങളപ്പൊഴും,

നിണംപൊടിഞ്ഞിടും തുടർച്ചതന്നെയായ്.

സ്വയം കനിഞ്ഞിടാതസാധ്യമാണിനി-

തുടർച്ചയിൽനിന്നു നമുക്കു മുക്തിയും.

പഴങ്കഥക്കെട്ടിലുടക്കിയിട്ട, നിൻ-

കിനാക്കളെ സ്വയം സ്വതന്ത്രമാക്കണം,

പലർ നടന്നതിൻ തുടർച്ചയായല്ല,

പലർക്കു മുൻപിലെ തുടക്കമാവണം....

Advertisment