നെയ്യാറ്റിൻകര: മാരായമുട്ടം പൊലീസ് സ്റ്റേഷനിലെ ജീപ്പും ഓട്ടോറിക്ഷയിൽ ഇടിച്ച് എട്ടാം ക്ലാസുകാരൻ ഉൾപ്പെടെ 4 പേർക്കു പരുക്ക്. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് തയാറായില്ലെന്നു പരാതി.
മാരായമുട്ടം ശ്യാമളവിലാസത്തിൽ ഹൃദ്യ (36), മകൻ ഗൗതം (14), ശശികല (41), ഓട്ടോ ഡ്രൈവർ മോഹനൻ നായർ (62) എന്നിവർക്കാണ് പരുക്കേറ്റത്. ഗൗതമിന്റെ വലതു കൈയ്ക്കു പൊട്ടലുണ്ട്. മോഹനൻ നായരുടെ മുഖത്താണ് പരുക്ക്.
ഹൃദ്യ, ശശികല എന്നിവർക്കും പരുക്കുകളുണ്ട്. ശനിയാഴ്ച രാവിലെ പത്തരയോടെ മണലുവിളയിലാണു സംഭവം. ഇവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
കാക്കണം എന്ന സ്ഥലത്ത് വിവാഹ വിരുന്നിൽ പങ്കെടുക്കാൻ പോകുന്ന വഴിക്കാണ് അപകടം. എതിർ ദിശയിൽ നിന്നും അമിത വേഗതയിലെത്തിയ പൊലീസ് ജീപ്പ് തങ്ങൾ സഞ്ചരിച്ചിരുന്ന ഓട്ടോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ഹൃദ്യയും ശശികലയും പറയുന്നു. ആശുപത്രിയിൽ തയാറായില്ലെന്നും അവർ കുറ്റപ്പെടുത്തി.
ആശുപത്രിയിൽ പോകേണ്ടതില്ലെന്ന് പരുക്കേറ്റവർ തന്നെ പറഞ്ഞതായിട്ടാണ് മാരായമുട്ടം പൊലീസിന്റെ പ്രതികരണം. എങ്കിലും അപകടത്തിൽപ്പെട്ടവർക്ക് ചികിൽസ ഉറപ്പാക്കേണ്ട മാതൃക കാട്ടേണ്ട പൊലീസ് അതു ചെയ്തില്ലെന്നാണ് നാട്ടുകാർക്ക് പരാതി.