അഗര്‍ത്തല: തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ സംഘത്തെ ഹോട്ടലില്‍ തടഞ്ഞു. ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയിലെ ഒരു ഹോട്ടലില്‍ കഴിയുകയായിരുന്ന സംഘത്തെയാണ് ത്രിപുര പൊപോലീസ് തടഞ്ഞുവെച്ചത്.
22 പേരടങ്ങുന്ന സംഘത്തെ തിങ്കളാഴ്ച രാവിലെ മുതൽ പൊലീസ് തടഞ്ഞുവച്ചിരിക്കുകയാണ്. 2023 ലാണ് ത്രിപുരയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ തൃണമൂല്‍ കോൺഗ്രസിന് സംസ്ഥാനത്തുള്ള സാധ്യതകൾ പഠിക്കാനാണ് സംഘം ഇവിടെയെത്തിയത്.
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് ഇവരെ ത്രിപുര പൊലീസ് തടഞ്ഞിരിക്കുന്നത്. എന്നാൽ തങ്ങളുടെ കയ്യിൽ മുഴുവൻ രേഖകളുമുണ്ടെന്നാണ് ഇവർ അറിയിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.