വിയന്ന: കോവിഡ് മഹാമാരിയെ നേരിടാൻ പൂർണ്ണമായും അടച്ചുപൂട്ടപ്പെട്ട ഓസ്ട്രിയ ഏപ്രിൽ 14 നു ശേഷം ഘട്ടംഘട്ടമായി സാധാരണ നിലയിലേക്ക് മടങ്ങും. ഈസ്റ്ററിനുശേഷം രാജ്യത്തെ കച്ചവട സ്ഥാപനങ്ങൾ പടിപടിയായി പ്രവർത്തിച്ചു തുടങ്ങും.
പടിപടിയായി രാജ്യത്തെ നിയന്ത്രണങ്ങൾ നീക്കി തുടങ്ങുമെന്ന് ചാൻസലർ സെബാസ്റ്റ്യൻ കുർസ് വാർത്താ സമ്മേളനത്തിലറിയിച്ചു.
ഏപ്രിൽ 14 മുതൽ 400 സ്ക്വയർ മീറ്റർ വരെ വലിപ്പമുള്ള വ്യത്യസ്ത കടകളും ഗാർഡൻ ഷോപ്പുകളും തുറന്നു പ്രവർത്തിക്കും.
മെയ് 1 മുതൽ മറ്റ് കടകളും ബാർബർ ഷോപ്പുകളും മാളുകളും തുറന്നു പ്രവർത്തിക്കും. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ തുടങ്ങിയവ മെയ് പകുതിയോടെ പ്രവർത്തന സജ്ജമാക്കും.
സ്‌കൂളുകൾ മെയ് പകുതി വരെ തുടർന്നും അടഞ്ഞു കിടക്കും. ജൂൺ അവസാനം വരെ ഒരു പൊതുപരിപാടികളും ഉണ്ടായിരിക്കില്ല.
സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചാലും പൊതുഗതാഗത സംവിധാനത്തിലടക്കം മാസ്ക് ധരിച്ചു മാത്രമേ യാത്ര ചെയ്യാനാകൂ.