Advertisment

കെ എസ് പ്രസാദ് ലണ്ടനിൽ എത്തിച്ചേർന്നു, യുക്മ ആദര സന്ധ്യയിൽ കൊച്ചിൻ കലാഭവൻ ലണ്ടൻ അക്കാഡമിക്ക് തിരി തെളിയും

New Update

കൊച്ചിൻ കലാഭവന്റെ സാരഥിയും മിമിക്സ് പരേഡ് എന്ന കലാ രൂപത്തിന്റെ പിതാമഹന്മാരിൽ പ്രമുഖനുമായ കെ എസ് പ്രസാദ്. ലണ്ടനിൽ എത്തിചേർന്നു.

Advertisment

ഇന്ന് നടക്കുന്ന യുക്മ ആദര സന്ധ്യ 2020 മെഗാ പരിപാടിയിൽ വെച്ച് കൊച്ചിൻ കലാഭവൻ ലണ്ടൻ മ്യൂസിക് ആൻഡ് ആർട്സ് അക്കാഡമി എന്ന കലയുടെ സരസ്വതി ക്ഷേത്രത്തിനു തിരി തെളിയും.

publive-image

കേരളത്തിൽ അങ്ങോളമിങ്ങോളമെന്നല്ല ലോകത്തിൽ മലയാളികളുള്ളിടത്തെല്ലാം സ്റ്റേജ് പരിപാടികളുമായി കടന്നു ചെന്ന് സംഗീതവും നൃത്തവും മിമിക്രിയുമെല്ലാം മലയാളികൾക്കും വിദേശികൾക്കുമെല്ലാം അനുഭവവേദ്യമാക്കിക്കൊടുത്ത ഒരു മഹാ പ്രസ്ഥാനമാണ് കൊച്ചിൻ കലാഭവൻ.

കലയെ സ്നേഹിക്കുന്ന മലയാളികളായ ഒട്ടേറെ കലാകാരന്മാരെ മലയാള സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ ഈ വലിയ പ്രസ്ഥാനം അറബിക്കടലിന്റെ റാണിയായ കൊച്ചിയ്ക്കു മാത്രമല്ല കലാകേരളത്തിന്റെ തിലകക്കുറിയായി മലയാളിയുള്ളടത്തോളം കാലം സ്മരിക്കപ്പെടും.

കാരണം കലയുടെ ചേതന എന്നും നിറകതിരായി നിറതിങ്കളായി കലയുടെ വസന്തം വിരിയിച്ച ഒരു സരസ്വതീ ക്ഷേത്രമായി മാറി എന്നതുതന്നെ കാരണം.

1969 സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ച കലാഭവന്റെ ശില്‍പ്പി കലയെ ദൈവത്തെപ്പോലെ സ്നേഹിച്ച മണ്‍മറഞ്ഞ ആബേലച്ചനാണ്.

സിഎംഐ സഭയിലെ അംഗമായ ആബേലച്ചന്‍ തന്റെ സഭയുടെ സ്ഥാപകനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ വാക്കുകളെ അക്ഷരം പ്രതി പ്രാവര്‍ത്തിാകമാക്കിയ ഒരു പുണ്യാത്മാവാണ്.

അതുകൊണ്ടുതന്നെ ചാവറയച്ചന്റെ വാക്കുകളെ കടമെടുത്താല്‍ പള്ളിയ്ക്കൊരു പള്ളിക്കുടം എന്ന ആപ്തവാക്യത്തില്‍ ആബേലച്ചന്‍ അത് ഒരു വീടിനൊരു കലാകാരന്‍ എന്ന സ്വതസിദ്ധമായ തത്വത്തിലൂടെ കലാഭവനെ കലയുടെ വലിയൊരു സങ്കേതമാക്കി മാറ്റുകയായിരുന്നു.

കലയുടെ കേളീ വസന്തമായി എല്ലാ കലകളെയും ഉള്‍ക്കൊണ്ടുള്ള അച്ചന്റെ ദീര്‍ഘവീക്ഷണം കലാഭവനെ സമാനതകളില്ലാത്ത ഒരു കലാ കേന്ദ്രമാക്കി ഉയര്‍ത്തി.

സംഗീതംപോലെതന്നെ മിമിക്രിയെന്ന കലയെ ജനകീയമാക്കിയെന്നു മാത്രമല്ല മിമിക്രി ലൈവ് പരേഡിലൂടെ('മിമിക്സ് പരേഡ്') കേരളത്തിലെ ആദ്യത്തെ സംഘടിത പ്രകടനം നടത്തുന്ന മിമിക്രി ഗ്രൂപ്പായി കലാഭവനെ ശ്രദ്ധേയമാക്കി.

publive-image

അതിലൂടെ കേരളത്തില്‍ മാത്രമല്ല ആഗോളതലത്തില്‍ മലയാളികള്‍ക്കിടയില്‍ മിമിക്രി കലയെ ജനപ്രിയമാക്കി. അതുപോലെതന്നെ ആരംഭകാലം മുതല്‍, കലാഭവന്‍ അഭിനേതാക്കളുടെ അഭിനയ കേന്ദ്രമായി നിലകൊള്ളുകവഴി നിരവധി അഭിനേതാക്കളെയും ചലച്ചിത്ര സംവിധായകരെയും കലാഭവന്‍ മലയാള സിനിമയ്ക്ക് സംഭാവന ചെയ്യാനും സാധിച്ചു.

ആബേലച്ചന്റെ കലാ സ്നേഹം കേരളത്തില്‍ മാത്രം ഒതുങ്ങാതെ മലയാളി എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം എത്തി കലാകരന്മാരെ മണിനിരത്തി കലയുടെ വസന്തം പൊഴിയക്കുമായിരുന്നു. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും നിരവധി തവണ കലാഭവന്റെ ബാനറില്‍ സ്റേറജ് ഷോകള്‍ നടത്തിയത് ഒരു വലിയ ഉദാഹരണമാണ്.

കാലകേളിയുടെ അൻപതു വർഷങ്ങൾ പിന്നിടുന്ന കലാഭവന്റെ സംഗീത കലാ പരിശീലന കേന്ദ്രങ്ങൾ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പടർന്നു പന്തലിക്കുകയാണ്.

യുകെയിലെ ആദ്യ സ്ഥാപനത്തിന് തിരി തെളിക്കുന്നത് മിമിക്സ് പരേഡ് എന്ന കലാ രൂപത്തിന് ജന്മം നൽകിയവരിൽ പ്രമുഖനും കലാഭവന്റെ അമരക്കാരനും സുപ്രസിദ്ധ മിമിക്രി ആർട്ടിസ്റ്റുമായ ശ്രീ കെ എസ് പ്രസാദാണ്‌ .

ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനാ കൂട്ടായ്മയായ UUKMA (യുണിയൻ ഓഫ് മലയാളി അസ്സോസിയേഷൻസ്) ലണ്ടനിൽ സംഘടിപ്പിച്ചിരിക്കുന്ന "യുക്‌മ ആദര സന്ധ്യ 2020" മെഗാഷോയിൽ വെച്ചായിരിക്കും "കൊച്ചിൻ കലാഭവൻ ലണ്ടൻ"അക്കാദമി ഓഫ് മ്യൂസിക് ആൻഡ് ആർട്സ് ഔദ്യോദികമായി ഉത്‌ഘാടനം ചെയ്യപ്പെടുക.

ഇന്ന് ഉച്ചകഴിഞ്ഞു രണ്ടു മണി മുതൽ ലണ്ടനിലെ എൻഫീൽഡിലുള്ള ലേറ്റിമെർ സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി അരങ്ങറുന്നത്, ശ്രീ K S പ്രസാദ് "കലാഭവൻ ലണ്ടൻ അക്കാദമി”ക്ക്‌ ആരംഭം കുറിക്കും. ഏവർക്കും സ്വാഗതം. പ്രവേശനം സൗജന്യം

venue : The Latymer School

Heselbury Road, Edmonton

London N9 9TN

Advertisment