ദോഹ: റിയൽ എസ്‌റ്റേറ്റ് മേഖലയിലെ പ്രവാസി നിക്ഷേപകർക്കു സ്‌പോൺസർ ഇല്ലാതെ രാജ്യത്തു പ്രവേശനവും ദീർഘകാല താമസവും അനുവദിച്ചുകൊണ്ടുള്ള പുതിയ നിയമ ഭേദഗതിയുമായി ഖത്തർ. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പർ നിയമത്തിലെ ഏതാനും വ്യവസ്ഥകൾ ഭേദഗതി ചെയ്തുള്ള പുതിയ ഉത്തരവിൽ കഴിഞ്ഞ ദിവസം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഒപ്പുവെച്ചു.
നിയമം പ്രാബല്യത്തിൽ ആകുന്നതോടെ സാമ്പത്തിക മേഖലയിൽ നവോത്ഥാനത്തിന് തുടക്കമിടുമെന്നാണ് വിദഗ്ധരുടെ പ്രതികരണം.
മികച്ച ബിസിനസ്, നിക്ഷേപകർക്കായി ഭൂമി അനുവദിക്കൽ, യന്ത്രങ്ങളും ഉപകരണങ്ങളും സംരംഭത്തിനായി ഇറക്കുമതി ചെയ്യാനുള്ള അനുമതി, നിക്ഷേപ അന്തരീക്ഷം ഒരുക്കി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അടിസ്ഥാന സൗകര്യ വികസനങ്ങൾ,നികുതി ഇളവ് തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങൾ നിക്ഷേപകർക്ക് ലഭിക്കും.
ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപകേന്ദ്രമായി മാറാൻ ലക്ഷ്യമിട്ടുള്ള ഖത്തറിന്റെ നടപടികളെ ബലപ്പെടുത്തുന്നതിനായാണ് ഇത്തരമൊരു നീക്കം.