ദോഹ: ഖത്തറിലെ പ്രമുഖ വ്യാപാരിയും നാദാപുരം തൂണേരി മേഖലയിലെ പ്രമുഖനുമായ എംടികെ അഹമദിനെ സ്വന്തം നാട്ടിൽ നിന്നും ഒരു അജ്ഞാത സംഘം തട്ടികൊണ്ടു പോയിട്ട് വൻതുക മോചന ദ്രവ്യമായി ചോദിക്കുന്ന ക്വട്ടേഷൻ, ക്രിമിനൽ ടീമിന്റെ ശബ്ദ സന്ദേശം നാട്ടിലെങ്ങും പ്രചരിക്കുന്നു.
ബിസിനസ് രംഗത്തെ തകർച്ചകളും, ഇടപാടുകളും പകപോക്കലുകളും ഇങ്ങനെ ക്രിമിനൽ സംഘങ്ങൾ ഏറ്റെടുക്കുന്നത് നിർഭാഗ്യകരമാണ്. ഇവിടെ ഒരു പ്രമുഖനായ പ്രവാസിയുടെ ജീവനാണ് അപകടത്തിൽ ആയിട്ടുള്ളത്. പോലീസ് അധികൃതര്‍ എത്രയും പെട്ടെന്ന് കുറ്റവാളികളെ കണ്ടെത്തി അഹമ്മദിനെ മോചിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കെഎംസിസി ഖത്തര്‍ പ്രസിഡന്റ് എസ്എഎം ബഷീർ ആവശ്യപ്പെട്ടു.
വൻ നഗരങ്ങളിലേതു പോലെയുള്ള അധോലോക പ്രവർത്തനങ്ങൾ കേരളത്തിൽ വ്യാപിക്കുന്നതിന്റെ സൂചനയാണീ സംഭവം. ഇത് മുളയിലേ നുള്ളിക്കളയുകയും കാര്യക്ഷമമായ അന്വേഷണത്തിലൂടെ എത്രയും പെട്ടെന്ന് കുറ്റവാളികളെ അറസ്റ്റ് ചെയ്ത് അഹമ്മദിനെ മോചിപ്പിക്കണമെന്നും നിയമം കയ്യിലെടുക്കാനും ക്വട്ടേഷൻ നടപ്പാക്കാനും ആരെയും അനുവദിക്കരുത് എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഇക്കാര്യത്തിൽ എന്തെങ്കിലും വീഴ്ചയോ അലംഭാവമോ ഉദാസീനതയോ കാണിച്ചാൽ കേരള പോലീസിന്റെ ഭാഗത്തു നിന്നുള്ള അക്ഷന്തവ്യമായ അപരാധമായിരിക്കും അതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.