ഖത്തര്‍: കോവിഡ് കാലത്ത് റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഖത്തർ കെഎംസിസി നേതാക്കൾ എയർ ഇന്ത്യ എക്സ്പ്രസ് ഖത്തർ റീജിയണൽ മാനേജരുമയി ചർച്ച നടത്തി. നൂറു കണക്കിന് യാത്രക്കാരുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കെഎംസിസി വിഷയത്തിൽ ഇടപ്പെട്ടത്.
റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാർക്ക് 2021 ഡിസംബർ വരെ പ്രസ്തുത ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുന്നതിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് 2022 ഡിസംബർ വരെയെങ്കിലും നീട്ടണമെന്നും റീഫണ്ട് നൽകുമ്പോൾ നേരിയ സർവീസ് ചാർജ് മാത്രം ഈടാക്കി ബാക്കി മുഴുവൻ തുകയും റീ ഫണ്ട് നൽകാൻ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു.
അതോടൊപ്പം സാധ്യമാവുകയാണെങ്കിൽ പ്രസ്തുത ടിക്കറ്റ് മറ്റൊരാൾക്ക് യാത്രയ്ക്ക് ഉപയോഗിക്കൻ പറ്റുന്ന വിധത്തിൽ മാറ്റുന്നതിനുള്ള അനുമതിയുംപഴയ ടിക്കറ്റ് നിരക്കിൽ തന്നെ യാത്ര ചെയ്യാനുള്ള അവസരം ഉണ്ടാക്കുകയും, യാത്രക്കാർക്ക് യാത്ര ചെയ്യേണ്ട എയർപോർട്ടിൽ മാറ്റം വരുത്തുന്നതിനുള്ള സൗകര്യം നൽകണമെന്നും ഈ കാര്യങ്ങളിൽ പെട്ടെന്നുള്ള ഇടപെടലുകളും നടപടികളും ഉണ്ടാവണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
എയർ ഇന്ത്യ എക്സ്പ്രസ്സ് ഖത്തർ റീജിയണൽ മാനേജർ ഡോക്ടർ ജൈ പ്രകാശ് യാദവുമായി നടത്തിയ ചർച്ചയിൽ കെഎംസിസി സംസ്ഥാന പ്രസിഡൻ്റ് എസ്എഎം ബഷീർ, ആക്ടിംഗ് സെക്രട്ടറി റഹീസ് പെരുമ്പ, വൈസ് പ്രസിഡൻ്റ് ഒ. എ കരീം എന്നിവർ പങ്കെടുത്തു.
വിഷയവുമായി ബന്ധപ്പെട്ട മേലധികാരികളുമായി ചർച്ച ചെയ്ത് അനുഭാവപൂർവ്വമായ നടപടി ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ഡോക്ടർ ജൈ പ്രകാശ് യാദവ് കെഎംസിസി നേതാക്കൾക്ക് ഉറപ്പുനൽകി.