ദോഹ :ഖത്തറില്‍ ശൈത്യ കാല ചന്തകള്‍ പ്രവര്‍ത്തനം ആരംഭിച്ചു . അൽ വക്ര, അൽ മസ്രുഅ, അൽഖോർ-അൽദഖീറ, അൽ ഷഹാനിയ, അൽ ഷമാൽ എന്നിവിടങ്ങളിലായി 5 ശൈത്യകാല കർഷക ചന്തകളാണ് പ്രവർത്തിക്കുന്നത്. ഓരോ വർഷം പിന്നിടുമ്പോഴും ജനകീയ ചന്തകളെന്ന പ്രശസ്തി നിലനിർത്തിയാണ് കർഷക ചന്തകളുടെ പ്രവർത്തനം.
ഉപഭോക്താവിന് ഉയർന്ന ഗുണമേന്മയിൽ നല്ല ഉൽപന്നങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് വാങ്ങാമെന്നതാണ് ചന്തകളുടെ ഗുണം. ജൈവ പച്ചക്കറികൾക്ക് ആവശ്യക്കാരേറെയാണ്. കാപ്‌സിക്കം, വഴുതനങ്ങ, ചുരയ്ക്ക, കുക്കുംബർ, തക്കാളി തുടങ്ങിയവയെല്ലാം ചന്തയിൽ സുലഭം.
പച്ചക്കറികളും പഴങ്ങളും മാത്രമല്ല ലെറ്റൂസ്, പാഴ്‌സലി തുടങ്ങിയ ഇല വർഗങ്ങളും ക്ഷീര ഉൽപന്നങ്ങൾ, കോഴി, താറാവ്, ചെമ്മരിയാട് എന്നിവയും തേൻ, ഈന്തപ്പഴം തുടങ്ങി ഒട്ടുമിക്ക പ്രാദേശിക ഉൽപന്നങ്ങളും സുലഭമാണ്.
ഇത്തവണ അൽ ഷഹാനിയയിലും അൽ ഷമാലിലും ചന്തകൾ തുറന്നതോടെ ഈ മേഖലയിലെ താമസക്കാർക്കും പച്ചക്കറികൾ ലഭിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി രാവിലെ 7 മുതൽ വൈകിട്ട് 3 വരെയാണ് ചന്തകൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ നവംബറിൽ ആരംഭിച്ച ശൈത്യകാല ചന്തകൾ മേയ് വരെ തുടരും.