മഹാരാഷ്ട്രാ: പി.സി.സി യുടെ നേതൃത്വത്തില്‍, ക്വിറ്റിന്ത്യാ ദിനം ആചരിച്ചു. ക്വിറ്റിന്ത്യ പ്രസ്ഥാനത്തിന് നേത്യത്വത്വം കൊടുത്ത മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്തു വച്ചു നടന്ന ചടങ്ങിൽ പി.സി സി പ്രസിഡൻറ്റിൻ്റെ നേത്യത്വത്തിൽ,സംസ്ഥാന മന്ത്രിമാരും,ഭാരവാഹികളും പങ്കെടുത്തു.
ചരിത്രം ഉറങ്ങുന്ന ഓഗസ്റ്റ് ക്രാന്തി മൈതാനത്തു വച്ചു നടക്കുന്ന പല പരിപാടികളിലും പങ്കെടുക്കുമ്പോൾ ഈ മഹത്തായ പ്രസ്ഥാനത്തിൻ്റെ ഭാഗമാകുവാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷവും ,അഭിമാനവും തോന്നാറുണ്ട് .ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ബഹുജന പ്രക്ഷോഭമാണ് ക്വിറ്റിന്ത്യാ സമരവും .മുംബെയിലെഓഗസ്റ്റ് ക്രാന്തി മൈതാനവും.
1942 ഓഗസ്റ്റ് 7, 8 തീയതികളില്‍ മുംബെയിലെ മലബാര്‍ ഹില്ലില്‍ ഗാന്ധിജിയുടെ സാന്നിധ്യത്തില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം ചേരുകയും മൗലാനാ ആസാദിന്റെ അധ്യക്ഷതയില്‍ നടന്ന ഈ യോഗത്തില്‍ ബ്രിട്ടീഷുകാരോട് ഇന്ത്യ വിടാനാവശ്യപ്പെടുന്ന ‘ക്വിറ്റ് ഇന്ത്യാ’ പ്രമേയം ജവഹര്‍ലാല്‍ നെഹ്‌റു അവതരിപ്പിക്കുകയും സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പിന്താങ്ങുകയും ചെയ്തു.
‘പോരാടുക, അല്ലെങ്കിൽ മരിക്കുക’ എന്ന ഗാന്ധിജിയുടെ ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തു
വൈകാതെ ബ്രിട്ടിഷ് സർക്കാർ നടപടി തുടങ്ങി. അർധരാത്രിയോടെ നെഹ്റുവും സർദാർ വല്ലഭായി പട്ടേലും അടക്കമുള്ള കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗങ്ങളെയും പ്രഭാത പ്രാർഥനയ്‌ക്കെഴുന്നേറ്റ ഗാന്ധിജിയേയും അറസ്‌റ്റ് ചെയ്‌തു.
ഓഗസ്‌റ്റ് ഒൻപത് പുലർന്നതോടെ അറസ്റ്റ് വാർത്ത കാട്ടുതീപോലെ പടർന്നു. ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് ജനങ്ങൾ ഓടിയെത്തി,രാജ്യമെങ്ങും നിയമലംഘനങ്ങളും പ്രകടനവും നടന്നു.ബ്രിട്ടിഷ് സൈന്യം സമരത്തെ ആയുധമുപയോഗിച്ചു നേരിടാൻ തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അനേകം പൊലീസ് വെടിവയ്‌പുകൾ.
ആയിരത്തോളം പേർ കൊല്ലപ്പെട്ടു. ആറായിരത്തോളം പേരെ ജയിലിൽ അടച്ചു.റെയിൽവേ സ്‌റ്റേഷനുകളും പോസ്‌റ്റ് ഓഫിസുകളും പൊലീസ് സ്‌റ്റേഷനുകളും ആക്രമിക്കപ്പെട്ടു. അക്രമത്തെക്കുറിച്ചു വൈസ്രോയി ജയിലില്‍ കഴിയുന്ന ഗാന്ധിജിക്കെഴുതിയപ്പോള്‍ അദ്ദേഹം പറഞ്ഞത്, ‘സ്വാതന്ത്ര്യസമര ഭടന്‍മാര്‍ നടത്തുന്നതായി പറയപ്പെടുന്ന ഹിംസയെപ്പറ്റി സംസാരിക്കും മുമ്പ്, പ്രസ്ഥാനത്തെയാകെ ചോരയും ഇരുമ്പുമുപയോഗിച്ച് അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്ന ഭരണാധികാരികള്‍ അവരുടെ മൃഗീയ ഹിംസ ആദ്യം നിര്‍ത്തട്ടെ’ എന്നാണ്.അഹിംസയുടെ പ്രചാരകനായ ഗാന്ധിജിക്കുപോലും സഹിക്കാനോ പൊറുക്കാനോ വയ്യാത്തത്ര ക്രൂരതകളാണ് സമരക്കാര്‍ക്ക് നേരെ ബ്രിട്ടിഷ് ഭരണകൂടം കാട്ടിയത്.
1944 ആദ്യം ഗാന്ധിജിയെ ജയില്‍ മോചിതനാക്കിയെങ്കിലും.മറ്റുള്ളവരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നിരാഹാരം ആരംഭിച്ചതിനാല്‍ താമസിയാതെ അവരെയും സ്വതന്ത്രരാക്കി. പക്ഷേ സമരത്തില്‍ ആവശ്യപ്പെട്ടപോലെ ബ്രിട്ടീഷുകാര്‍ ഉടനെ ഇന്ത്യ വിട്ടുപോയില്ല.
അതിന്റെ പേരില്‍ ഗാന്ധിജിക്കും കോണ്‍ഗ്രസിനും വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും ഇന്ത്യാക്കാരുടെ ഐക്യവും പോരാട്ടവീര്യവും ബ്രിട്ടീഷ് ഭരണകൂടത്തിനെ ബോധ്യപ്പെടുത്താന്‍ ഈ സമരം ഉപകരിച്ചു എന്നതാണ് വസ്തുതയും സത്യവും. മൂന്നു വര്‍ഷത്തിനകം ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിക്കപ്പെട്ടതും ക്വിറ്റിന്ത്യാ സമരത്തിന്റെയും ഫലമായിട്ടായിരുന്നുവെന്നതാണ് യാഥാർത്യവും ചരിത്രവും .